Life In Christ

ലോകത്തെ ഈറനണിയിച്ച കൂടിക്കാഴ്ച: '3M സിന്‍ഡ്രോം' ബാധിച്ച കുഞ്ഞിന്റെയും പാപ്പയുടെയും വീഡിയോ കണ്ടത് ലക്ഷങ്ങൾ

പ്രവാചകശബ്ദം 30-07-2022 - Saturday

ക്യൂബെക്ക്: കാനഡയിലേക്കുള്ള അപ്പസ്തോലിക സന്ദര്‍ശനത്തിൽ അപൂർവ്വ രോഗ ബാധിച്ച കുഞ്ഞും അമ്മയും പത്രോസിന്റെ പിൻഗാമിയും തമ്മിലുള്ള കൂടിക്കാഴ്ച സമൂഹ മാധ്യമങ്ങളിലൂടെ കണ്ടത് ലക്ഷങ്ങൾ. ഇക്കഴിഞ്ഞ ജൂലൈ 28ന് ഏറ്റവും ഹൃദയസ്പര്‍ശിയായ രംഗങ്ങൾക്കാണ് കാനഡയിലെ ക്യൂബെക്കിലെ സെന്റ്‌ ലോറന്‍സ് നദിക്കരയിലുള്ള സെന്റ്‌ ആന്‍-ഡെ-ബ്യൂപ്രെ ബസിലിക്ക സാക്ഷിയായത്. പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം "3 എം സിന്‍ഡ്രോം" എന്ന അപൂര്‍വ്വ രോഗം ബാധിച്ച കുട്ടിയുമായി കുഞ്ഞിന്റെ വല്യമ്മ പാപ്പയുടെ സമീപത്തേക്ക് വരികയായിരിന്നു. രോഗത്താൽ സ്വാഭാവിക രൂപം നഷ്ട്ടപ്പെട്ട കുഞ്ഞായിരുന്നു അത്.

കുഞ്ഞിന്റെ നെറ്റിയിൽ ചുംബിക്കുകയും ആശീർവ്വദിക്കുകയും പാപ്പ ചെയ്തപ്പോൾ ദേവാലയത്തിൽ ഉണ്ടായിരുന്നവരും തത്സമയം ടിവിയിലൂടെയും നവമാധ്യമങ്ങളിലൂടെയും വീക്ഷിച്ചുകൊണ്ടിരുന്നവർ കണ്ണീർവാർത്തു. ശേഷം കുഞ്ഞിനെ കൊണ്ടുവന്ന അമ്മയെ ചേർത്തുപിടിച്ച പാപ്പ ഫോട്ടോക്കും പോസ് ചെയ്തു. ഇതിന് പിന്നാലെ പാപ്പ കുഞ്ഞിനെ മടിയിലേക്ക് സ്വീകരിക്കുകയായിരിന്നു. ഈ സമയത്തും ദേവാലയത്തിൽ ഉണ്ടായിരുന്നവർ നിറഞ്ഞ കൈയടി നൽകി. അപ്പസ്തോലിക ആശീർവാദം അവർക്ക് നൽകിയതോടെയാണ് വികാരനിർഭരമായ ദൃശ്യങ്ങൾക്ക് തിരശീല വീണത്. ഇതിന്റെ ദൃശ്യങ്ങൾ പ്രവാചകശബ്ദം ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്തപ്പോൾ മാത്രം മൂന്നരലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.

രോഗബാധിതയായ എവെര്‍ളി എന്ന പെണ്‍കുട്ടിയെ അവളുടെ അപ്പൂപ്പനും, അമ്മൂമ്മയുമായ സിമിയോന്‍-റൂബി ഷാകാപേഷ് ദമ്പതികളാണ് ബസിലിക്കയില്‍ എത്തിച്ചത്. അമേരിക്കന്‍ നാഷണല്‍ മെഡിസിന്‍ ലൈബ്രറിയായ ‘മെഡ്ലൈന്‍ പ്ലസ്’ നല്‍കുന്ന വിവരമനുസരിച്ച് ഉയരകുറവിനും മുഖത്തിന്റെ അസാധാരണമായ ആകൃതിക്കും കാരണമാകുന്ന അപൂര്‍വ്വ രോഗമാണ് 3 എം സിന്‍ഡ്രോം. ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞ മില്ലര്‍, മക്കുസിക്ക്, മാല്‍വോക്സ് എന്നിവരുടെ പേരുകളില്‍ നിന്നുമാണ് 3 എം സിന്‍ഡ്രോം എന്ന പേര് ലഭിച്ചത്.

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തവര്‍ക്കെല്ലാം എവെര്‍ളിയെ കാണണമെന്നാഗ്രഹമുണ്ടായിരുന്നെന്നും, ബസിലിക്ക മുഴുവനും അവള്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നെന്നും സിമിയോണ്‍ ഷാകാപേഷ് സി.ബി.സി ന്യൂസിനോട് പറഞ്ഞു. എവെര്‍ളി വളരെ ശക്തയായ കുട്ടിയാണെന്നും അവള്‍ നന്നായി വരുമെന്നുമാണ് ദേവാലയത്തില്‍ ഉണ്ടായിരുന്നവര്‍ തങ്ങളോടു പറഞ്ഞതെന്നും, എവെര്‍ളിക്ക് പാപ്പയുടെ ആശീര്‍വാദം ലഭിക്കുക അതുമാത്രമായിരുന്നു തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനേകം നവമാധ്യമങ്ങളിലെ പേജുകളിലൂടെയും ഈ വീഡിയോ ദൃശ്യങ്ങൾ പങ്കുവെയ്ക്കപ്പെടുന്നുണ്ട്.



പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »