News

കുടുംബത്തെ ഇല്ലായ്മ ചെയ്തതിന് അന്ന് കണ്ണീരോടെ ദൃക്‌സാക്ഷിയായി, കൊലപാതകിയോട് നിരുപാധികം ക്ഷമിച്ച് പ്രതീക്ഷ ക്രിസ്തുവില്‍ അര്‍പ്പിച്ചപ്പോള്‍ ഇന്ന് വൈദികന്‍

പ്രവാചകശബ്ദം 01-01-2024 - Monday

നെയ്റോബി: പിതാവും, മാതാവും, രണ്ടു സഹോദരന്മാരും, ഒരു സഹോദരിയും അടങ്ങുന്ന സ്വന്തം കുടുംബാംഗങ്ങളെ കണ്‍മുന്നിലിട്ട് ക്രൂരമായി കൊലപ്പെടുത്തിയ കൊലപാതകിയോട് ക്ഷമിച്ച റുവാണ്ടന്‍ കത്തോലിക്ക വൈദികന്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ഉദാത്തമായ മാതൃകയാകുന്നു. 1994-ല്‍ ഗോത്രവര്‍ഗ്ഗങ്ങളായ ടുട്സികളും, ഹുടുക്കളും തമ്മില്‍ നടന്ന ആഭ്യന്തരയുദ്ധത്തിനിടയിലാണ് ഫാ. മാര്‍സെല്‍ ഉവിനേസായുടെ കുടുംബം കൊലചെയ്യപ്പെട്ടത്. അന്ന് വെറും 14 വയസ്സ് മാത്രം പ്രായമുള്ള മാര്‍സെല്‍ ഈ കൊലപാതകങ്ങളുടെ ദൃക്സാക്ഷിയായിരുന്നു. അന്ന് അനാഥനായ ആ കത്തോലിക്കാ ബാലന്‍ ക്രിസ്തുവില്‍ സമാശ്വാസം കണ്ടെത്തുകയും പിന്നീട് ജെസ്യൂട്ട് സമൂഹത്തില്‍ ചേരുകയുമായിരിന്നു.

“റൈസണ്‍ ഫ്രം ദി ആഷസ്: തിയോളജി ആസ് ഓട്ടോബയോഗ്രാഫി ഇന്‍ പോസ്റ്റ്‌ - ജിനോസൈഡ് റുവാണ്ട” എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് കാത്തലിക് ന്യൂസ് ഏജന്‍സി’ക്ക് നല്‍കിയ അഭിമുഖത്തില്‍ വംശഹത്യയുടെ വേദനകളെ വിശ്വാസത്തിന്റെ കണ്ണിലൂടെ അതിജീവിച്ച തന്റെ ജീവിതകഥ ഫാ. മാര്‍സെല്‍ വിവരിക്കുകയായിരിന്നു. 2003-ല്‍ സഭ ചുമതലപ്പെടുത്തിയതനുസരിച്ച് വിദേശത്ത് പഠിക്കുവാന്‍ പോകുന്നതിനു മുന്‍പായി തന്റെ പ്രിയപ്പെട്ടവരുടെ കല്ലറയ്ക്കരികെ എത്തി പ്രാര്‍ത്ഥിക്കുമ്പോഴാണ് തന്റെ മാതാപിതാക്കളുടെയും, സഹോദരങ്ങളുടെയും കൊലപാതകിയെ ഫാ. മാര്‍സല്‍ കണ്ടുമുട്ടുന്നത്.

ഫാ. മാര്‍സെലിനെ കണ്ട മാത്രയില്‍ മുട്ടുകുത്തി നിന്ന്, ജയില്‍ മോചിതനായ ആ കൊലപാതകി ചോദിച്ചതു ഇങ്ങനെ, “മാര്‍സെല്‍ ഞാന്‍ ചെയ്തതെന്തെന്ന് നിനക്കറിയുമോ? എന്നോട് ക്ഷമിക്കുവാന്‍ നിന്റെ ഹൃദയത്തില്‍ ഇടമുണ്ടാകുമോ”. താന്‍ ആ വ്യക്തിയോട് എഴുന്നേല്‍ക്കുവാന്‍ പറഞ്ഞെന്നും അതിന് ശേഷം അദ്ദേഹത്തെ ആശ്ലേഷിക്കുകയും ചെയ്തെന്നും ഫാ. മാര്‍സെല്‍ വിവരിച്ചു. ഇക്കഴിഞ്ഞ ജനുവരി 15-ന് പ്രകാശനം ചെയ്ത പുസ്തകത്തിന്റെ രചനയുടെ പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ ഫാ. മാര്‍സെല്‍, തന്റെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ വ്യക്തിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ‘ക്ഷമ’ എന്ന അത്ഭുതത്തിന്റെ പ്രാധാന്യം തനിക്ക് മനസ്സിലായതെന്നും കൂട്ടിച്ചേര്‍ത്തു.

ക്ഷമയ്ക്കു ഒരുപാട് അര്‍ത്ഥതലങ്ങള്‍ ഉണ്ട്, എന്നെ സംബന്ധിച്ചിടത്തോളം അതൊരു അത്ഭുതമാണ്. പണ്ഡിത ഭാഷയില്‍ പറഞ്ഞാല്‍ സങ്കല്‍പ്പിക്കുവാന്‍ പോലും കഴിയാത്ത കാര്യങ്ങള്‍ ക്ഷമ ചെയ്യും. ഭൂതകാലത്തിന്റെ തടവുകാരനാകാതിരിക്കുവാനുള്ള ഒരു തീരുമാനമാണ് ക്ഷമയെന്നും ഫാ. മാര്‍സെല്‍ വിവരിച്ചു. മറക്കുവാനും, പൊറുക്കുവാനും കഴിയുന്നില്ലെങ്കില്‍ നാം ഭൂതകാലത്തിന്റെ ഒരു തടവുകാരനാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജെസ്യൂട്ട് സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ വിശുദ്ധമായ ജീവിത മാതൃകയാണ് ക്ഷമിക്കുവാന്‍ തനിക്ക് പ്രചോദനമായതെന്നും ഫാ മാര്‍സെല്‍ പറയുന്നു. റുവാണ്ടന്‍ വംശഹത്യയില്‍ മരിച്ചവരുടെയും, ശബ്ദിക്കുവാന്‍ കഴിയാത്തവരുടെയും ശബ്ദമായാണ് താന്‍ ഈ പുസ്തകം എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന്‍ കെനിയയിലെ ഹെക്കിമ സര്‍വ്വകലാശാല കോളേജിന്റെ പ്രിന്‍സിപ്പാളായ ഫാ. മാര്‍സെലിന്റെ ഗവേഷണ വിഷയങ്ങളാണ് ക്ഷമയും, അനുരജ്ഞനവും.

√ Originally Published on January 20, 2023.

√ Reposted: January 01, 2024.


Related Articles »