News

ക്രൈസ്തവരെയും മുസ്ലിങ്ങളെയും ബഹിഷ്ക്കരിക്കും: ഛത്തീസ്ഗഡില്‍ പ്രതിജ്ഞയുമായി ബി‌ജെ‌പി നേതാക്കള്‍

പ്രവാചകശബ്ദം 14-04-2023 - Friday

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയിൽ നടന്ന സാമുദായിക സംഘർഷത്തിനു പിന്നാലെ മുസ്ലിംകളെയും ക്രൈസ്തവരെയും സാമ്പത്തികമായി ഒറ്റപ്പെടുത്തി കച്ചവടം ബഹിഷ്ക്കരിക്കുമെന്ന് ബി‌ജെ‌പി നേതാക്കള്‍ ജഗ്ദൽപുരിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ബിജെപി മുൻ എംപി ദിനേശ് കശ്യപ്, ബിജെപി നേതാവ് രൂപ് സിംഗ് മാണ്ഡവി, വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരിന്നു പ്രതിജ്ഞ. കട ഹിന്ദു ഉടമകളുടേതാണെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾകടകൾക്ക് പുറത്ത് സ്ഥാപിക്കാൻ നേതാക്കൾ ഹിന്ദുക്കളോട് ആഹ്വാനം ചെയ്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

''മുസ്ലിംകളിൽ നിന്നും ക്രിസ്ത്യാനികളിൽ നിന്നും ഞങ്ങൾ ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങുകയോ വില്‍ക്കുകയോ, ഭൂമി വിൽക്കുകയോ വാടകക്ക് കൊടുക്കുകയോ ചെയ്യില്ല. ഞങ്ങൾ ഹിന്ദുക്കൾ മുസ്ലിംകൾക്കൊപ്പവും ക്രിസ്ത്യാനികൾക്കൊപ്പവും പ്രവർത്തിക്കില്ല. കടകളിലും സ്ഥാപനങ്ങളിലും ഹിന്ദുക്കളുടേതാണെന്ന് മനസിലാക്കുന്ന രീതിയിൽ ബോർഡുകൾവെക്കണം''- തുടങ്ങിയവയാണ് പ്രതിജ്ഞയിലെ വര്‍ഗ്ഗീയ വാചകങ്ങള്‍.

അതേസമയം, പരിപാടിയിൽ പങ്കെടുക്കുക മാത്രമായിരുന്നു ചെയ്തതെന്നും താൻ പ്രതിജ്ഞ എടുത്തിട്ടില്ലെന്ന് ദിനേശ് കശ്യപ് പറഞ്ഞതായി 'ദി ഹിന്ദു' റിപ്പോർട്ട് ചെയ്തു. നടുറോഡിൽ നടത്തിയ പ്രതിജ്ഞയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്. അതേസമയം വര്‍ഗ്ഗീയ വിദ്വേഷ പ്രതിജ്ഞയെ സംബന്ധിക്കുന്ന നിരവധി പരാതികള്‍ പോലീസിന് ലഭിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.

More Archives >>

Page 1 of 834