News - 2024

ഐഎസിനെ തുടച്ച് നീക്കിയിട്ടും ഭാവിയെ കുറിച്ചുള്ള ആശങ്ക വിട്ടൊഴിയാതെ ഇറാഖിലെ ക്രൈസ്തവ സമൂഹം

പ്രവാചകശബ്ദം 24-04-2023 - Monday

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ ഇറാഖിൽ നിന്നും തുടച്ചുനീക്കിയിട്ട് ആറു വർഷങ്ങൾ പിന്നിട്ടിട്ടും ഭാവിയെക്കുറിച്ചുള്ള ആശങ്ക വിട്ടൊഴിയാതെ രാജ്യത്തെ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ. കുർദിഷ് മേഖലയിൽ ക്രൈസ്തവർ ഇപ്പോഴും സുരക്ഷിതരായി കഴിയുന്നുണ്ടെങ്കിലും, ഇത് താൽക്കാലികമായിട്ടാണ് അവർ നോക്കിക്കാണുന്നത്. തങ്ങളുടെ വേരുകൾ വിട്ടൊഴിഞ്ഞ് പലായനം ചെയ്യേണ്ടി വന്ന സാഹചര്യം ഇപ്പോഴും ക്രൈസ്തവരെ വേട്ടയാടുകയാണ്. മൊസൂളിൽ നിന്നും, നിനവേ പ്രവിശ്യയിൽ നിന്നും പലായനം ചെയ്യേണ്ടി വന്ന അസീറിയൻ വംശജർ ഉൾപ്പെടെയുള്ള വിവിധ വിഭാഗക്കാരായ ക്രൈസ്തവർ അഭയം പ്രാപിച്ചവരുടെ കൂട്ടത്തിലുണ്ട്. ഈ വർഷത്തോടെ ക്യാമ്പുകൾ അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ക്യാമ്പിൽ കഴിയുന്നവരെ കൂടുതൽ അസ്വസ്ഥരാക്കുകയാണ്.

ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷ്ണൽ ഓഫീസ് ഫോർ മൈഗ്രേഷന്റെ കണക്കുകൾ പ്രകാരം ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും ജീവൻ രക്ഷിക്കാൻ പലായനം ചെയ്യേണ്ടിവന്ന 2 ലക്ഷത്തോളം യസീദികൾ കുർദിഷ് മേഖലയിലെ ക്യാമ്പുകളിലാണ് ഇപ്പോഴും കഴിയുന്നത്. നിരവധി പെൺകുട്ടികളെയും, സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി തീവ്രവാദി സംഘടന അടിമകളാക്കിയിരുന്നു. ഇതേ കാലയളവിൽ തന്നെ നിരവധി പുരുഷന്മാരെയാണ് അവർ കൊലപ്പെടുത്തിയത്. നിലവിൽ അഭയാർത്ഥികളായി കഴിയുന്ന ക്യാമ്പുകൾ അടച്ചുപൂട്ടുന്നത് ഒരുപാട് നാളായി ഇവിടെ ജീവിക്കുന്ന ക്രൈസ്തവരെ തെരുവിലേക്ക് ഇറക്കിവിടുന്നതിന് തുല്യമാണെന്ന് കിഴക്കൻ അസീറിയൻ സഭയുടെ വൈദികൻ ഫാ. ഇമ്മാനുവൽ യൂക്കാന ഒ എസ് വി ന്യൂസിനോട് പറഞ്ഞു.

പകരം മറ്റൊരു ഉചിതമായ മാർഗം ക്യാമ്പുകളിൽ കഴിയുന്നവർക്ക് സർക്കാർ ലഭ്യമാക്കണമെന്നു ഫാ. ഇമ്മാനുവൽ ആവശ്യപ്പെട്ടു. ദോഹുക്ക് നഗരത്തിന് ചുറ്റും താമസിക്കുന്ന ഭവനരഹിതരായി തീർന്ന ആളുകൾക്ക് സഹായം നൽകുന്നതിനായി സ്ഥാപിക്കപ്പെട്ട ക്രിസ്ത്യൻ എയിഡ് പ്രോഗ്രാം നോർത്തേൺ ഇറാഖിന്റെ ചുമതലക്കാരൻ കൂടിയാണ് ഫാ. ഇമ്മാനുവൽ യൂക്കാന. നിനവേ പ്രവിശ്യയിൽ വീടുകൾ അടക്കം പുനർനിർമ്മിക്കാൻ സംഘടന സാമ്പത്തിക സഹായം നൽകിവരുന്നുണ്ട്. തങ്ങളുടെ ക്രൈസ്തവ മൂല്യങ്ങളാണ് സഹായം നൽകുന്നതിന് തങ്ങളെ പ്രേരിപ്പിക്കുന്നതെന്നു അദ്ദേഹം പറയുന്നു. തൊഴിൽരഹിതരായ ചെറുപ്പക്കാർക്ക് ജീവിതമാർഗം കണ്ടെത്താനുള്ള സഹായവും ക്രിസ്ത്യൻ എയിഡ് പ്രോഗ്രാം നൽകുന്നുണ്ട്. പാഠപുസ്തകങ്ങളിൽ നിന്ന് വിവിധ വിഭാഗക്കാർക്കെതിരെയുളള പരാമർശങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടിയും സംഘടന പരിശ്രമിക്കുകയാണ്.

വീടുകളും, വ്യാപാര സ്ഥാപനങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തകർത്തതിനാൽ നേരത്തെ തിങ്ങി പാർത്തിരുന്ന സിൻജാറിലേയ്ക്ക് തിരികെ മടങ്ങാൻ സന്നദ്ധരല്ലെന്ന് ഒ എസ് വി ന്യൂസിനോട് ഏതാനും യസീദികൾ പ്രതികരിച്ചിരുന്നു. ഇപ്പോൾ വിവിധ കക്ഷികൾ തമ്മിൽ നടക്കുന്ന സായുധ പോരാട്ടവും തിരികെ മടങ്ങാൻ മനസ്സ് അനുവദിക്കാത്തതിന്റെ കാരണമായി അവർ ചൂണ്ടിക്കാട്ടി. ഇറാഖിലെ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ വീണ്ടെടുപ്പിനായി ക്രൈസ്തവ സന്നദ്ധ സംഘടനകൾ വലിയ രീതിയിലാണ് ഇടപെടൽ നടത്തുന്നത്.


Related Articles »