India - 2024

ജസ്റ്റിസ് കുര്യൻ ജോസഫിന്റെ പ്രസ്താവനകളും ഇടപെടലുകളും അംഗീകരിക്കാനാവാത്തത്: സീറോ മലബാര്‍ സഭ

പ്രവാചകശബ്ദം 05-09-2023 - Tuesday

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ മുട്ടം ഫൊറോനാ പള്ളിയിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് ആശയക്കുഴപ്പം ഉളവാക്കുന്ന രീതിയില്‍ നടത്തിയ പ്രസംഗത്തിനു മറുപടിയുമായി സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍. വിശ്വാസികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും പൊതുസമൂഹത്തിൽ സഭാ സംവിധാനങ്ങളെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതുമായ പ്രസംഗത്തിന് അക്കമിട്ടുള്ള വിശദീകരണ മറുപടിയാണ് മീഡിയ കമ്മീഷന്‍ നല്‍കിയിരിക്കുന്നത്. സീറോമലബാർസഭ ആദരവോടെ നോക്കിക്കണ്ടിരുന്ന ജസ്റ്റിസ് കുര്യൻ ജോസഫില്‍ നിന്ന് നിരന്തരമായി ഉണ്ടാകുന്ന ഇത്തരം പ്രസ്താവനകളും ഇടപെടലുകളും ഏറെ ദുഃഖകരവും അംഗീകരിക്കാനാവാത്തതുമാണെന്ന്‍ സീറോമലബാർസഭ മീഡിയാ കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. ആന്റണി വടക്കേകര വി.സി പ്രസ്താവിച്ചു.

അത്യന്തം അപലപനീയമായ വാക്കുകൾ ഉപയോഗിച്ചു സഭയുടെ തലവനെ നിരന്തരം ആക്ഷേപിച്ചപ്പോൾ, സഭാതലവന്റെയും പൗരസ്ത്യ തിരുസംഘാധ്യക്ഷന്റെയും കോലം കത്തിച്ചപ്പോൾ, സിനഡുപിതാക്കന്മാരെ അവഹേളിച്ചപ്പോൾ, സിനഡിനെ അനുസരിക്കില്ലായെന്നു ദൈവാലയങ്ങളിൽ കുഞ്ഞുങ്ങളെക്കൊണ്ടുപോലും പ്രതിജ്ഞയെടുപ്പിച്ചപ്പോൾ, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കെതിരെ ക്രൂരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും സംഘങ്ങളായിച്ചെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ, അതിരൂപതയുടെ ആസ്ഥാനം ആസൂത്രിത സമരവേദിയാക്കിയപ്പോൾ, പൊന്തിഫിക്കൽ ഡെലഗേറ്റിനെ തടയുകയും അധിക്ഷേപകരമായി മുദ്രാവാക്യം മുഴക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തപ്പോഴുമെല്ലാം ജസ്റ്റിസ് കുര്യന്‍ ജോസഫ് സ്വീകരിച്ച നിശബ്ദ നിലപാടിനെയും പ്രസ്താവനയില്‍ ചോദ്യം ചെയ്യുന്നുണ്ട്.

മീഡിയ കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ നിന്ന്; ‍

1. പരിശുദ്ധ മാർപാപ്പ വിളിച്ചുകൂട്ടുന്ന സാർവത്രിക സഭയിലെ മെത്രാൻ സിനഡും സീറോമലബാർസഭയുൾപ്പെടുന്ന പൗരസ്ത്യസഭകളിലെ ഭരണസംവിധാനമായ മെത്രാൻ സിനഡും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെയാണ് സിനഡു സമ്മേളനങ്ങളെക്കുറിച്ചും ഏകീകൃത വിശുദ്ധകുർബാനയർപ്പണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചതെന്ന് വ്യക്തമാണ്. ആഗോളസഭാ സിനഡിൽ പരിശുദ്ധ പിതാവ് തീരുമാനിക്കുന്ന പ്രകാരം മെത്രാന്മാരുടെയും വൈദികരുടെയും സമർപ്പിതരുടെയും അല്മായരുടെയും പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

2. പൗരസ്ത്യസഭകളിലെ പ്രത്യേക ഭരണസംവിധാനമായ സഭാസിനഡിൽ മെത്രാന്മാർ മാത്രമാണ് അംഗങ്ങൾ (c. 102 § 1). ഇത് പരിശുദ്ധ പിതാവ് അംഗീകരിച്ചു നൽകിയ സഭാനിയമമനുസരിച്ച് പ്രവർത്തിക്കുന്ന സംവിധാനമാണ്.

3. പൗരസ്ത്യസഭകൾക്കായുള്ള കാനൻ നിയമം c. 102 § 3 പ്രത്യേക സന്ദർഭങ്ങളിൽ ക്ഷണിതാക്കളായി വിശ്വാസികളുടെ പ്രതിനിധികൾക്ക് സിനഡിൽ പങ്കെടുക്കാൻ അവസരം നൽകുന്നുണ്ട്. സീറോമലബാർസഭയുടെ മെത്രാൻ സിനഡിൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരെയും സമർപ്പിതസമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരെയും പ്രത്യേക ക്ഷണിതാക്കളായി വിളിക്കുകയും അവരെ ശ്രവിക്കുകയും ചെയ്യാറുണ്ട്.

4. 1996ൽ റോമിൽ നടന്നത് സീറോമലബാർ സിനഡിന്റെ ഒരു പ്രത്യേക സമ്മേളനമായിരുന്നു. അതിൽ ക്ഷണിതാക്കളിലൊരാളായി മാത്രമാണ് ജസ്റ്റിസ് കുര്യൻ ജോസഫ് സാർ പങ്കെടുത്തത്. അന്ന് റോമിൽ നടന്ന സിനഡു സമ്മേളനം മാത്രമാണ് യഥാർത്ഥ സിനഡെന്നു പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണ്.

5. ആരാധനാക്രമവിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം പൗരസ്ത്യസഭാ ഭരണസംവിധാനത്തിൽ മെത്രാൻ സിനഡിൽ മാത്രം നിക്ഷിപ്തമാണ് (c. 110 § 1 & c. 150 § 2).

6. പൗരസ്ത്യസഭാ ഭരണസംവിധാനത്തിൽ മെത്രാന്മാരും, വൈദിക-സമർപ്പിത-അല്മായ പ്രതിനിധികളും ഉൾപ്പെടുന്ന സമ്മേളനമാണ് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസ്സംബ്ലി. സഭാ ജീവിതത്തെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന വേദിയാണത്. ഇത്തരം നാല് മഹായോഗങ്ങൾ ഇതിനോടകം സംഘടിപ്പിക്കപ്പെട്ടുകഴിഞ്ഞു. അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസ്സംബ്ലി 2024 ഓഗസ്റ്റ് 23 മുതൽ 25 വരെ പാലാ രൂപതയുടെ പാസ്റ്ററൽ സെന്ററിൽ വെച്ചു സംഘടിപ്പിക്കപ്പെടും.

വസ്തുതകൾ ഇവയായിരിക്കേ അടിസ്ഥാനരഹിതവും സഭയുടെ നൈയാമികമായ വ്യവസ്ഥിതിയെ അട്ടിമറിക്കുന്ന രീതിയിലുമുള്ള പ്രസ്താവനയാണ് ജസ്റ്റിസ് കുര്യൻ ജോസഫ് സാർ നടത്തിയതെന്ന് പറയാതെ വയ്യ. ഏകീകൃത വിശുദ്ധകുർബ്ബാനയർപ്പണരീതി നടപ്പിലാക്കുന്നതിൽ ഒരു സമവായം ഉണ്ടാകണമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് സാർ ആവർത്തിച്ചുപറയുന്നുണ്ടല്ലോ. ദശാബ്ദങ്ങളായി സഭയിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനു 1999ൽ അഭിവന്ദ്യ കർദിനാൾ വർക്കി വിതയത്തിൽ പിതാവിന്റെ നേതൃത്വത്തിൽ സിനഡുപിതാക്കന്മാർ തീരുമാനത്തിലെത്തിയതാണ്.

എന്നാൽ 6 രൂപതകൾക്ക് ആ തീരുമാനം സ്വീകരിക്കാൻ അന്ന് സാധിച്ചില്ല. പിന്നീട് നടത്തിയ പരിശീലനങ്ങളുടെ അടിസ്ഥാനത്തിലാണ് 2021 ഓഗസ്റ്റ് മാസത്തിൽ സഭ മുഴുവനിലും ഏകീകൃത വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കാൻ സിനഡ് തീരുമാനിച്ചത്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും എറണാകുളം-അങ്കമാലി അതിരൂപതയിലൊഴികെ നമ്മുടെ സഭയിലെ 34 രൂപതകളിലും ഏകീകൃത വിശുദ്ധകുർബാനയർപ്പണരീതി നടപ്പിലായി.

ആവശ്യത്തിന് ചർച്ചകൾ നടന്നിട്ടില്ല എന്നുള്ള ജസ്റ്റിസ് കുര്യൻ ജോസഫ് സാറിന്റെ ആരോപണം വസ്തുതാവിരുദ്ധവും പുകമറ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഏകീകൃത വിശുദ്ധ കുർബാനയർപ്പണ രീതിയെക്കുറിച്ച് സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി (CLC) വിശദമായി ചർച്ചകൾ നടത്തിയിട്ടുള്ളതാണ്. അതോടൊപ്പം തന്നെ നവീകരിച്ച തക്സ പുനർവിചിന്തനത്തിനുവണ്ടിയും അഭിപ്രായസമന്വയത്തിനുവേണ്ടിയും എല്ലാ രൂപതകളിലേക്കും അയച്ചുകൊടുത്തതും രൂപതാ സമിതികൾ ചർച്ച ചെയ്ത് നൽകിയ അഭിപ്രായങ്ങളുടെ വെളിച്ചത്തിൽ ക്രമീകരിക്കപ്പെട്ടിട്ടുള്ളതുമാണ്.

2022 മാർച്ച് 25ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കായി ഫ്രാൻസിസ് മാർപാപ്പ എഴുതിയ കത്തിൽ സിനഡു തീരുമാനത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “നിങ്ങളുടെ സഭയുടെ ഭിന്നങ്ങളായ പാരമ്പര്യങ്ങളെക്കുറിച്ചു പൂർണ അവബോധത്തോടെ, അവരവരുടെ ആരാധനാരീതികളിൽനിന്ന് ഒരു ചുവടു പിന്നോട്ട് വയ്ക്കാനും അങ്ങനെ കൂട്ടായ്മയുടെ അടയാളം പ്രകടമാക്കാനും കൂടുതൽ മഹത്തരമായ സ്നേഹത്തിനും സാക്ഷ്യത്തിനുംവേണ്ടി ഇതിൽ ഉൾപ്പെട്ട എല്ലാവരും അവരുടെ സ്വന്തമായ ചില പ്രത്യേകതകൾ ത്യാഗംചെയ്യാനും നിർദ്ദേശിക്കപ്പെട്ടിരുന്നു.

വിശുദ്ധ കുർബാന നടപ്പിലാക്കാൻ തിരഞ്ഞെടുക്കപ്പെട്ട തീയതിയായ 2021 നവംബർ 28 മുതൽ തീരുമാനം നടപ്പിൽ വരുത്താൻ 34 രൂപതകൾ തീരുമാനിച്ചിരുന്നു. നിങ്ങളുടെ കാര്യത്തിൽ ഇതുണ്ടായില്ല എന്നത് ഖേദകരമാണ്... വൈഷമ്യം നിറഞ്ഞതും വേദനാജനകവുമായ ഒരു ചുവടു വയ്ക്കാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ് എന്നു ഞാൻ തിരിച്ചറിയുന്നു.” പരിശുദ്ധ പിതാവിന്റെ ഈ ആഹ്വാനം എറണാകുളം-അങ്കമാലി അതിരൂപതയിൽ തിരസ്കരിച്ചവരോടൊപ്പമാണ് ജസ്റ്റിസ് കുര്യൻ ജോസഫ് സാർ എന്ന് കരുതേണ്ടിവരും.

അനേക വർഷങ്ങൾ നീതിപീഠത്തിന്റെ കാവൽക്കാരനായി പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് കുര്യൻ ജോസഫ് സാർ സീറോമലബാർസിനഡിനെക്കുറിച്ചും എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചും പക്ഷപാതപരമായാണ് സംസാരിച്ചത്. അത്യന്തം അപലപനീയമായ വാക്കുകൾ ഉപയോഗിച്ചു സഭയുടെ തലവനെ നിരന്തരം ആക്ഷേപിച്ചപ്പോൾ, സഭാതലവന്റെയും പൗരസ്ത്യ തിരുസംഘാധ്യക്ഷന്റെയും കോലം കത്തിച്ചപ്പോൾ, സിനഡുപിതാക്കന്മാരെ അവഹേളിച്ചപ്പോൾ, സിനഡിനെ അനുസരിക്കില്ലായെന്നു ദൈവാലയങ്ങളിൽ കുഞ്ഞുങ്ങളെക്കൊണ്ടുപോലും പ്രതിജ്ഞയെടുപ്പിച്ചപ്പോൾ, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കെതിരെ ക്രൂരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും സംഘങ്ങളായിച്ചെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ, അതിരൂപതയുടെ ആസ്ഥാനം ആസൂത്രിത സമരവേദിയാക്കിയപ്പോൾ, പൊന്തിഫിക്കൽ ഡെലഗേറ്റിനെ തടയുകയും അധിക്ഷേപകരമായി മുദ്രാവാക്യം മുഴക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തപ്പോഴുമെല്ലാം അതിരൂപതാംഗമായ അദ്ദേഹത്തിന്റെ നിശബ്ദത മനഃപ്പൂർവമായിരുന്നു എന്ന് സംശയിക്കേണ്ടതായിവരുന്നു. സീറോമലബാർസഭ ആദരവോടെ നോക്കിക്കണ്ടിരുന്ന ജസ്റ്റിസ് കുര്യൻ ജോസഫ് സാറിൽനിന്ന് നിരന്തരമായി ഉണ്ടാകുന്ന ഇത്തരം പ്രസ്താവനകളും ഇടപെടലുകളും ഏറെ ദുഃഖകരവും അംഗീകരിക്കാനാവാത്തതുമാണ്.


Related Articles »