News

കന്ധമാല്‍ ക്രൈസ്തവ രക്തസാക്ഷികളുടെ നാമകരണ നടപടികളുമായി മുന്നോട്ട് പോകാന്‍ വത്തിക്കാന്റെ അംഗീകാരം

പ്രവാചകശബ്ദം 26-10-2023 - Thursday

വത്തിക്കാന്‍ സിറ്റി: ക്രിസ്തു വിശ്വാസത്തെപ്രതി തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളില്‍ മരണം വരിച്ച ഒഡീഷയിലെ കന്ധമാല്‍ രക്തസാക്ഷികളുടെ നാമകരണ നടപടികള്‍ക്ക് വത്തിക്കാൻ അംഗീകാരം. വത്തിക്കാന്റെ തീരുമാനം ഭാരതത്തിന്റെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറെല്ലിയാണ് ഔദ്യോഗികമായി അറിയിച്ചത്. ദൈവദാസനായ കാന്തേശ്വര്‍ ദിഗലിന്റെയും കൂടെയുള്ള 34 സഹരക്തസാക്ഷികളുടെയും ജീവിതം, സദ്‌ഗുണങ്ങൾ, പവിത്രത എന്നിവയെക്കുറിച്ച് പഠനവിധേയമാക്കുന്നതിന് തടസ്സമില്ലായെന്ന് റോമിലെ വിശുദ്ധരുടെ നാമകരണത്തിനായുള്ള കോൺഗ്രിഗേഷൻ പുറപ്പെടുവിച്ച “നിഹിൽ ഒബ്സ്റ്റാറ്റ്” ഉത്തരവില്‍ പറയുന്നു.

ഒഡീഷ സഭയെ സംബന്ധിച്ചിടത്തോളം സുപ്രധാന സംഭവമാണിതെന്ന് കട്ടക്ക്-ഭുവനേശ്വര്‍ ആർച്ച് ബിഷപ്പ് ജോൺ ബർവ പറഞ്ഞു. ദൈവദാസനായ കാന്തേശ്വര് ദിഗലിന്റെയും കൂട്ടാളികളുടെയും ജീവിതം ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമാണ്. 2008ലെ കന്ധമാലിലെ വർഗീയ കലാപത്തിനിടെയുള്ള അവരുടെ അചഞ്ചലമായ വിശ്വാസത്തിലൂടെ അവർ നമ്മുടെ ആത്മീയ യാത്രയിൽ മായാത്ത മുദ്ര പതിപ്പിക്കുകയായിരിന്നുവെന്ന് ആർച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. നാമകരണ നടപടികളോടുള്ള വത്തിക്കാന്റെ പ്രതികരണത്തില്‍ അന്നത്തെ ഹിന്ദുത്വവാദികളുടെ ആക്രമണത്തില്‍ ക്രൂരമായ വിധത്തില്‍ മാനഭംഗത്തിന് ഇരയായ സിസ്റ്റർ മീന ബർവ ആഹ്ളാദം പ്രകടിപ്പിച്ചു. കഷ്ടപ്പെടുന്നവരുടെ ദൈവമായ ജീവിക്കുന്ന ദൈവത്തോട് നന്ദി പറയുകയാണെന്ന് സിസ്റ്റർ മീന ബർവ 'മാറ്റേഴ്‌സ് ഇന്ത്യ'യോട് പറഞ്ഞു.

2008 ഓഗസ്റ്റ് 23 ജന്മാഷ്ഠമി ദിവസം 81 വയസുണ്ടായിരുന്ന ലക്ഷ്മണാനന്ദ സ്വാമിയെ കൊലപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ചാണ് തീവ്ര ഹിന്ദുത്വവാദികൾ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. രണ്ടുദിവസമാണ് ക്രൈസ്തവർക്കെതിരെ പ്രതികാരം ചെയ്യണം എന്ന് മുദ്രാവാക്യം മുഴക്കി സ്വാമി ലക്ഷ്മണാനന്ദയുടെ മൃതശരീരവുമായി കന്ധമാലിലെ തെരുവിലൂടെ അവർ നടന്നു നീങ്ങിയത്. ക്രൈസ്തവരെ ശത്രുക്കളായി കാണാനുള്ള വർഗ്ഗീയ മാർഗ്ഗമായി ഇതിനെ അവതരിപ്പിക്കുകയായിരിന്നു. അവിടെ ഇനിയും ജീവിക്കണമെന്നുണ്ടെങ്കിൽ മതം മാറണമെന്ന് ഹിന്ദുത്വവാദികൾ ക്രൈസ്തവരോട് ആവശ്യപ്പെട്ടെങ്കിലും ക്രൈസ്തവർ ഇതിന് വിസമ്മതിച്ചു.

ഇതിന് പിന്നാലെ നിരവധിപേർ ദാരുണ മരണത്തിന് ഇരയായി. നൂറിലധികം ക്രൈസ്തവരാണ് രക്തസാക്ഷിത്വം പുൽകിയത്. ആയിരക്കണക്കിന് ആളുകൾ കാടുകളിൽ ഓടി ഒളിച്ചു. 6000 വീടുകളും, 300 ദേവാലയങ്ങളും അക്രമ സംഭവങ്ങളിൽ നശിച്ചു. 56,000 ആളുകളാണ് ഭവനരഹിതരായി മാറിയത്. ഇത്രയൊക്കെ നടന്നിട്ടും കന്ധമാൽ ക്രൈസ്തവർക്ക് നീതി ഇന്നും അകലെയാണ്. കേസിൽ പ്രതികളായി അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കുന്നതിനെതിരെയും, കൂട്ടക്കൊലയുടെ ഇരകളാക്കപ്പെട്ടവർക്ക് അർഹിക്കുന്ന നഷ്ടപരിഹാരം നൽകാതിരിക്കുന്നതിനേയും വിമര്‍ശിച്ച് കോടതി തന്നെ രംഗത്തെത്തിയിരിന്നു.

കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പ്രമുഖ മാധ്യമപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്നുള്ള വിവിധ ഭാഗങ്ങള്‍ പ്രവാചകശബ്ദത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്: അത് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »