Monday Mirror - 2024

മറിയത്തിന്റെ ദൈവമാതൃത്വ തിരുനാൾ

ഫാ. ജെയ്സണ്‍ കുന്നേല്‍ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 01-01-2024 - Monday

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 487-ൽ - "മറിയത്തെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസം ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസത്തിൽ അധിഷ്ഠിതമാണ്, മറ്റൊരു വിധത്തിൽ മറിയത്തെക്കുറിച്ചുള്ള കത്തോലിക്കാ പ്രബോധനം , ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസത്തെ കൂടുതൽ പ്രകാശിപ്പിക്കുന്നു" എന്നു പഠിപ്പിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തെപ്പറ്റി നാലു മരിയൻ പ്രബോധനങ്ങൾ (ഡോഗ്മകളാണ് ) തിരുസഭയിലുള്ളത്.

1. മറിയം ദൈവമാതാവ്.

2. മറിയം നിത്യ കന്യക

3. മറിയം അമലോത്ഭവ

4. മറിയം സ്വർഗ്ഗാരോപിത.

ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതും ആദ്യത്തെതുമായ മരിയൻ ഡോഗ് മയാണ് മറിയത്തിൻ്റെ ദൈവമാതൃത്വം. ഒന്നാം നൂറ്റാണ്ടു മുതൽ ഈ വിശ്വാസം സഭാപാരമ്പര്യത്തിൽ ഉത്ഭവിച്ചു. റോമിലെ മെത്രാനായിരുന്ന ഹിപ്പോളിറ്റസാണ് മറിയത്തെ ദൈവമാതാവ് എന്ന് ആദ്യം വിശേഷിപ്പിച്ചത്. ക്രിസ്തീയ പാരമ്പര്യത്തിലെ ഏറ്റവും പുരാതനവും പ്രധാനപ്പെട്ടതുമായ മരിയൻ തിരുനാളാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ ദൈവമാതൃത്വ തിരുനാൾ. പുതുവർഷം സഭ ആരംഭിക്കുന്നതു തന്നെ മറിയത്തിന്റെ ഈ ദൈവമാതൃത്വം ആഘോഷമായി പ്രഖ്യാപിച്ചുകൊണ്ടുതന്നെയാണ്.

ജനവരി ഒന്ന് ദൈവമാതാവിന്റെ തിരുനാളായി കത്തോലിക്കാ സഭയിൽ ആഘോഷിക്കാൻ തുടങ്ങയത് 1970 ൽ പോൾ ആറാമൻ പാപ്പയുടെ കാലം മുതലാണ്. അതിനു മുമ്പ് ഒക്ടോബർ പതിനൊന്നാം തീയതിയാണ് ഈ തിരുനാൾ ആഘോഷിച്ചിരുന്നത്. ജോൺ ഇരുപത്തിമൂന്നാം പാപ്പ രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ആഘോഷപൂർവ്വമായ ആരംഭത്തിനു തിരിത്തെടുത്ത ദിനം 1962 ഒക്ടോബർ 11 ആയിരുന്നു.

പോൾ ആറാമൻ പാപ്പയുടെ പരിശുദ്ധ മറിയത്തെക്കുറിച്ചുള്ള മരിയാലിസ് കുൾത്തൂസ് (Marislis Cultus) എന്ന ചാക്രിക ലേഖനത്തിലൂടെ റോം നഗരത്തിലെ പുരാതനമായ ആരാധനക്രമത്തിനു അനുസൃതമായി രക്ഷാകര രഹസ്യത്തിൽ മറിയം വഹിച്ച പങ്കിനെ അനുസ്മരിക്കാൻ ജനുവരി ഒന്നാം തീയതി ഈ തിരുനാൾ ആഘോഷിക്കാൻ പാപ്പ തീരുമാനിച്ചു. . യേശുവും മറിയവും തമ്മിലുള്ള ബന്ധത്തെയാണ് ഈ തിരുനാൾ വെളിപ്പെടുത്തുക. ജനുവരി ഒന്നാം തീയതി തന്നെ സഭ ഈ തിരുനാൾ ആഘോഷിക്കുന്നത് ക്രിസ്തുവിൻ്റെയും സഭയുടെയും ജീവിതത്തിൽ മറിയത്തിനുള്ള പ്രാധാന്യം ഊന്നിപ്പറയുന്നതിനു വേണ്ടിയാണ്.

മറിയത്തിന്റെ ദൈവമാതൃത്വം സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചത് AD 431 ലെ എഫേസോസ് സൂനഹദോസിൽ വച്ചാണ്. യേശുവിന്റെ അമ്മ എന്ന പദവി വിവരിക്കാൻ പല പേരുകളും മറിയത്തിന്റെ പേരിൽ ഉപയോഗിക്കുന്നുണ്ട് അതിൽ ആദ്യത്തേത് ദൈവമാതാവ് എന്നതാണ്. ഗ്രീക്ക് ഭാഷയിൽ ഇതു തെയോട്ടോക്കോസ് (Theotokos ) എന്നാണ് " അതായത് ദൈവത്തിനു ജന്മം നൽകിയവൾ (Birthgiver of God.)എന്നർത്ഥം. എമ്മാനുവേൽ യഥാർത്ഥ ദൈവമാണെന്നും അതുകൊണ്ട് പരിശുദ്ധ കന്യക ദൈവ സംവാഹകയാണെന്നും... ഏറ്റുപറയാത്തവനു ശാപം എന്നു എഫേസോസ് സൂനഹദോസ് പഠിപ്പിക്കുന്നു.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 495 നമ്പറിൽ മറിയത്തിൻ്റെ ദിവ്യ മാതൃത്വത്തെപ്പറ്റി പഠിപ്പിക്കുന്നു. " മറിയത്തെ സുവിശേഷകർ "ഈശോയുടെ അമ്മ" എന്നു വിശേഷിപ്പിക്കുന്നു. ഏലീശ്വായാകട്ടെ മറിയത്തിൻ്റെ പുത്രൻ ജനിക്കുന്നതിനു മുൻപുതന്നെ, ആത്മാവിനാൽ പ്രചോദിതയായി, മറിയത്തെ " എൻ്റെ കർത്താവിൻ്റെ അമ്മ" എന്നു പ്രകീർത്തിക്കുന്നു. വാസ്തവത്തിൽ, മറിയത്തിൻ്റെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ മനുഷ്യനായി അവതരിച്ചവൻ, ജഡപ്രകാരം യഥാർത്ഥത്തിൽ മറിയത്തിൻ്റെ മകനായി തീർന്നവൻ, പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയും പിതാവിൻ്റെ നിത്യപുത്രനുമല്ലാതെ മറ്റാരുമല്ല. തന്നിമിത്തം തിരുസഭ ഉദ്ഘോഷിക്കുന്നു: മറിയം യാർത്ഥത്തിൽ ദൈവത്തിൻ്റെ അമ്മയാണ് "

ദൈവപുത്രൻ നൽകിയ അമ്മയാണ് മറിയം ‍

മനുഷ്യരാശി മുഴുവൻ്റെയും മാതാവാകാൻ യേശു തൻ്റെ അമ്മയെ നമുക്കു നൽകി. പരിശുദ്ധ കന്യകാമറിയം യേശുവിൻ്റെ അമ്മയാണ് അതുവഴി ദൈവത്തിൻ്റെ അമ്മയും. അവൾ ക്രിസ്തുവിൻ്റെ മൗതീക ശരീരമായ സഭയുടെയും അമ്മയാണ്. അതിനാൽ മറിയത്തിൻ്റെ ദൗത്യവും സഭയുടെ ദൗത്യവും വേർതിരിക്കുക സാധ്യമല്ല. മനഷ്യരാശിയുടെ അമ്മ എന്ന നിലയിലുള്ള മറിയത്തിൻ്റെ പങ്ക് ഒരു തരത്തിലും ക്രിസ്തുവിനെ മറികടക്കുകയോ അവനു എന്തെങ്കിലും കുറവു വരുത്തുകയോ ചെയ്യുന്നില്ല.

മറിച്ച് മറിയത്തിൻ്റെ പങ്ക് ക്രിസ്തുവിൻ്റെ പങ്കിനെ കൂടുതൽ പ്രകാശമാനമാക്കുന്നു. കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥം 147 നമ്പറിൽ വിശുദ്ധരുടെ ഇടയിൽ കന്യകാമറിയത്തിനുള്ള വിശിഷ്ട സ്ഥാനത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്: " മറിയം ദൈവമാതാവാണ് .അവൾ യേശുവുമായി ഭൂമിയിൽ അവഗാഢം ഐക്യപ്പെട്ടിരിക്കുന്നു. മറ്റൊരാളും അങ്ങനെ ഐക്യപ്പെട്ടിരുന്നില്ല. മറ്റൊരാൾക്കും അതും സാധ്യമായിരുന്നുമില്ല. ആ ഉറ്റ ബന്ധം സ്വർഗത്തിൽ ഇല്ലാതാകുന്നില്ല. മറിയം സ്വർഗ്ഗറാണിയാണ്. അവളുടെ മാതൃത്വത്തിൽ നമ്മോട് ഏറ്റവും അടുത്തിരിക്കുന്നു."

മറിയത്തിന്റെ ദൈവമാതൃത്വ തിരുനാൾ ദിനത്തിൽ , പരി. മറിയത്തിൽ നിന്നു പഠിക്കേണ്ടതായി ജോൺ പോൾ പാപ്പ പറയുന്ന മൂന്നു കാര്യങ്ങൾ 2021 നമുക്കു മനസ്സിൽ സൂക്ഷിക്കാം.

1) എല്ലാ കാര്യങ്ങളിലും ദൈവഹിതത്തിനു മുമ്പിൽ കീഴടങ്ങാനുള്ള മനസ്സ്.

2 ) എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്നു കരുതുമ്പോഴും ദൈവത്തിൽ ശരണപ്പെടാനുള്ള ഹൃദയവിശാലത.

3) ദൈവപുത്രനും മറിയത്തിന്റെ മകനുമായ യേശു ക്രിസ്തുവിനെ എങ്ങനെ സ്നേഹിക്കണമെന്നും


Related Articles »