India

കാട്ടുനീതിക്കെതിരെ മനുഷ്യരോടൊപ്പമാണെന്ന് കാത്തലിക് റിലീജിയസ് ഓഫ് ഇന്ത്യ കണ്ണൂർ ഘടകം

പ്രവാചകശബ്ദം 21-02-2024 - Wednesday

കണ്ണൂർ: വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യങ്ങളുടെ സാഹചര്യത്തിൽ കഷ്ടപ്പെടുന്ന ജനതയോടു ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാത്തലിക് റിലീജിയസ് ഓഫ് ഇന്ത്യ കണ്ണൂർ യൂണിറ്റ്. കേരളത്തിലുടനീളം പ്രത്യേകിച്ച് ഇപ്പോൾ വയനാട്ടിലും ജനങ്ങൾ കാട്ടുജീവികൾമുലം അനുഭവിക്കുന്ന പ്രതിസന്ധി വലുതാണെന്നും അടിയന്തരമായ തീരുമാനങ്ങളും നടപടികളും ഉണ്ടാകേണ്ടതുണ്ടെന്നും സന്യാസ കൂട്ടായ്മ പ്രസ്താവിച്ചു.

ഷാജു ഫിലിപ്പ്, ദി ഇന്ത്യൻ എക്‌സ്പ്രസിന് വേണ്ടിഎഴുതിയ ലേഖനത്തില്‍ പറയുന്നത് ഇപ്രകാരമാണ്- "2022-23 ലെ സർക്കാർ കണക്കുകൾ പ്രകാരം 8,873 വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ 4193 കാട്ടാനകളും 1524 കാട്ടുപന്നികളും 193 കടുവകളും 244 പുള്ളിപ്പുലികളും 32 കാട്ടുപോത്തുകളുമാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട 98 മരണങ്ങളിൽ 27 എണ്ണം ആനയുടെ ആക്രമണം മൂലമാണ്. മനുഷ്യർക്ക് അപകടമുണ്ടാക്കുന്നതിനപ്പുറം, ഈ ആക്രമണങ്ങൾ കേരളത്തിൻ്റെ കാർഷിക മേഖലയെയും തകർത്തു. 2017 മുതൽ 2023 വരെ, വന്യമൃഗങ്ങളുടെ ആക്രമണം മൂലം 20,957 വിളനാശമുണ്ടായിട്ടുണ്ട്. ഇത് 1,559 വളർത്തുമൃഗങ്ങളെ, പ്രധാനമായും കന്നുകാലികളെ കൊന്നു". - ഇത്തരം വസ്തുതകൾ പൊതുജനം മുഴുവൻ അറിയേണ്ട സത്യങ്ങൾ ആണെന്ന് സി. ആർ. ഐ. കണ്ണൂർ യൂണിറ്റ് പ്രസിഡന്റ് ഫാ. വിൻസെന്റ് ഇടക്കരോട്ട് എംസിബിഎസ് പറഞ്ഞു.

വയനാട്ടിൽ നടക്കുന്ന അരക്ഷിതാവസ്ഥ വൈസ് പ്രസിഡന്റ് ഫാ. ടിബിൻ കോലഞ്ചേരി സിഎംഐ അനുസ്മരിച്ചു. വന്യമൃഗങ്ങളോടൊപ്പം തന്നെ മയിൽ പക്ഷിയുടെ ക്രമാതീതമായ വർദ്ധനവ് മൂലവും കാട്ടുപന്നിയുടെ ശല്യം കൊണ്ടും അത്യധികമായി മലയോര ജനത ബുദ്ധിമുട്ടുന്നത് കണ്ണീരണിയിക്കുന്ന അനുഭവമാണെന്ന് സെക്രട്ടറി സി. മെറിൻ എസ് എ ബി എസ് ഓർമ്മപ്പെടുത്തി. അടിയന്തരമായ തീരുമാനങ്ങളും പ്രവർത്തന രീതികളും ഈ സാഹചര്യങ്ങളെ അതിജീവിക്കാൻ ഉണ്ടാകേണ്ടതാണെന്ന് ട്രഷറർ സി. ജെസ്സി ഡി എസ് എസ് ആവശ്യപ്പെട്ടു.

കാട്ടുപന്നികളും മയിലുകളും ജനവാസ മേഖലയിൽ ഇറങ്ങി സാധാരണക്കാരുടെ ജീവിതത്തെ ദുരിതമാക്കുന്നത് അനുദിന സംഭവമായി മാറുന്ന ഈ സാഹചര്യത്തിൽ വേലി നിർമ്മാണം പോലെയുള്ള പ്രായോഗികമായ കൃത്യമായ നടപടികൾ ഇനി ഒട്ടും വൈകി കൂടാ എന്ന് സി ആർ ഐ കണ്ണൂർ യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.


Related Articles »