Meditation. - April 2024

എന്തുകൊണ്ടാണ് യേശുവിനെ 'ക്രിസ്തു' എന്നു വിളിക്കുന്നത്?

സ്വന്തം ലേഖകന്‍ 29-04-2023 - Saturday

"ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു." (ലൂക്കാ 2:11)

യേശു ഏകരക്ഷകൻ: ഏപ്രില്‍ 29
'യേശു, ക്രിസ്തു ആകുന്നു' എന്ന് ലോകത്തിന് വെളിപ്പെടുത്തിയത് ആരാണ്? യേശുവിന്‍റെ പിറവിയെപ്പറ്റി മാലാഖ ആട്ടിടയന്‍മാരെ അറിയിച്ചത് ഇപ്രകാരമായിരുന്നു: "ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു." അതിനാൽ പിതാവായ ദൈവം തന്നെയാണ് നസ്രത്തിലെ യേശു, കർത്താവായ ക്രിസ്തുവാണെന്ന്, മാലാഖ വഴി ലോകത്തെ അറിയിച്ചത്.

ക്രിസ്തു എന്ന പദം 'ക്രിസ്തോസ്' എന്ന ഗ്രീക്ക് വാക്കില്‍ നിന്നു വരുന്നു. ഗ്രീക്കിലെ ക്രിസ്തോസ് എന്ന വാക്കിനും ഹീബ്രുവിലെ 'മിശിഹാ' എന്ന വാക്കിനും 'അഭിഷേകം ചെയ്യപ്പെട്ടവന്‍' എന്നാണര്‍ത്ഥം. ഇസ്രായേലില്‍ പ്രത്യേകമായ ഒരു ദൗത്യത്തിനായി ദൈവത്തിനു സമര്‍പ്പിതരായവര്‍ അവിടുത്തെ നാമത്തില്‍ അഭിഷിക്തരായിരുന്നു. രാജാക്കന്മാരും, പുരോഹിതന്‍മാരും, ചില പ്രത്യേക സാഹചര്യങ്ങളില്‍ പ്രവാചകന്‍മാരും ഈ അഭിഷേകം സ്വീകരിച്ചിരുന്നു. തന്‍റെ രാജ്യം എന്നേക്കുമായി സ്ഥാപിക്കുവാന്‍ ദൈവത്താല്‍ അയയ്ക്കപ്പെട്ട മിശിഹായെ സംബന്ധിച്ചിടത്തോളം ഈ അഭിഷേകം സര്‍വോപരി അന്വര്‍ത്ഥമാണ്.

രാജാവും, പുരോഹിതനും, പ്രവാചകനുമായി കര്‍ത്താവിന്‍റെ ആത്മാവിനാല്‍ യേശു അഭിഷിക്തനാകുക ആവശ്യമായിരുന്നു. ഈ മൂന്നു ധര്‍മങ്ങളും നിര്‍വഹിച്ചു കൊണ്ട് ഇസ്രായേലിന്‍റെ മിശിഹായെക്കുറിച്ചുള്ള പ്രതീക്ഷ യേശു സഫലമാക്കി. ആരംഭം മുതലേ യേശുവിനെ നാം ദര്‍ശിക്കുന്നത് 'പിതാവു വിശുദ്ധീകരിച്ചു ലോകത്തിലേക്ക് അയച്ചവനും', 'മറിയത്തിന്‍റെ കന്യോദരത്തില്‍' പരിശുദ്ധനായി ജനിച്ചവനുമായിട്ടാണ്. പരിശുദ്ധാത്മാവില്‍ നിന്നു ജനിച്ചവനെ ഗര്‍ഭം ധരിച്ചിരുന്ന മറിയത്തെ ഭാര്യയായി സ്വീകരിക്കുവാന്‍ ജോസഫ് ദൈവത്താല്‍ വിളിക്കപ്പെട്ടു. അങ്ങനെ 'ക്രിസ്തു' എന്നു വിളിക്കപ്പെടുന്ന യേശു, ജോസഫിന്‍റെ ഭാര്യയില്‍ നിന്ന്‍, ദാവീദിന്‍റെ മെസ്സയാനിക പരമ്പരയില്‍ ജനിച്ചു.

യേശു, ക്രിസ്തു ആകുന്നു. കാരണം, ദൈവം അവിടുത്തെ പരിശുദ്ധാത്മാവു കൊണ്ടും ശക്തികൊണ്ടും അഭിഷേകം ചെയ്തു (cf:അപ്പ 10:38). യേശുവിന്റെ സനാതന മെസയാനികാഭിഷേകം അവിടുത്തെ ഭൗമിക ജീവിതകാലത്ത് സ്പഷ്ടമായത് സ്നാപക യോഹന്നാനില്‍ നിന്ന് അവിടുന്ന് മാമ്മോദീസ സ്വീകരിച്ചപ്പോളാണ്. ആ സന്ദര്‍ഭത്തില്‍ ദൈവം അവിടുത്തെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തു. യേശു 'ദൈവത്തിന്‍റെ പരിശുദ്ധന്‍' ആകുന്നുവെന്ന് അവിടുത്തെ വാക്കുകളും പ്രവൃത്തികളും വെളിപ്പെടുത്തുന്നു.

വിചിന്തനം
'യേശു ക്രിസ്തു ആകുന്നു' എന്ന ഹ്രസ്വമായ ഫോര്‍മുല ക്രൈസ്തവവിശ്വാസത്തിന്‍റെ കേന്ദ്രം പ്രകാശിപ്പിക്കുന്നു. ക്രിസ്തു എന്ന പേരില്‍ നിന്നാണ് 'ക്രിസ്ത്യാനി' എന്ന് ഒരുവന്‍ വിളിക്കപ്പെടുന്നുന്നത്. എത്രയോ ഉന്നതമായ ഒരു വിളിയാണത്. നമ്മുടെ ഈ വിളിയുടെ മഹത്വം നാം തിരിച്ചറിയാറുണ്ടോ? യേശുവിനെ വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും പ്രഘോഷിക്കുവാൻ ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നു.

തന്നെ മിശിഹായായി അംഗീകരിച്ച് ഏറ്റുപറഞ്ഞ പത്രോസിന്‍റെ വിശ്വാസ പ്രഖ്യാപനം യേശു സ്വീകരിച്ചുവെങ്കിലും, അവിടുത്തെ പുനരുത്ഥാനത്തിനു ശേഷമാണ് യേശുവിന്റെ മെസയാനിക രാജത്വം ദൈവജനത്തോടു പ്രഘോഷിക്കുവാന്‍ പത്രോസിനു സാധിച്ചത്. അതിനാൽ ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികൾ അവിടുത്തെ 'ഉത്ഥാനത്തിന്റെ' ശക്തിയാൽ നിറയഞ്ഞ് സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവാനുള്ള കൃപ ലഭിക്കുന്നതിനുവേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »