India - 2024

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കു നൽകിയിരുന്ന സ്കോളർഷിപ് കേന്ദ്ര സർക്കാർ നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണം

പ്രവാചകശബ്ദം 30-06-2024 - Sunday

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥികൾക്കു നൽകിയിരുന്ന സ്കോളർഷിപ് കേന്ദ്ര സർക്കാർ നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകിവന്ന പ്രീമെട്രിക് സ്കോളർഷിപ് പുനരാരംഭിക്കണമെന്നും സജീവ് ജോസഫ് നിയമസഭയിൽ ആവശ്യപ്പെട്ടു. വെള്ളിയാഴ്‌ച നടന്ന ന്യൂനപക്ഷ അവകാശങ്ങൾ സംബന്ധിച്ചുള്ള അനൗദ്യോഗിക പ്രമേയ ചർച്ചയിലാണ് അ ദ്ദേഹം ആവശ്യം ഉന്നയിച്ചത്.

കേന്ദ്രസർക്കാരിൻ്റെ പൈതൃക വികസന പദ്ധതിയായ വിരാസത് സേ വികാസ് പദ്ധതിയിൽ രാജ്യത്തെ വിവിധ സർവകലാശാലകളിൽ മറ്റു മതന്യൂനപക്ഷങ്ങളെ പരിഗണിച്ചപ്പോൾ ക്രിസ്‌ത്യൻ, മുസ്‌ലിം ന്യൂനപക്ഷങ്ങളെ മാത്രം ഒഴിവാക്കിയത് കേന്ദ്ര സർക്കാരിൻ്റെ വിഭജന അജൻഡയുടെ ഭാഗമാണ്. കേരളത്തിൽ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാനേജ്മെൻ്റ ക്വാട്ടയിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കു മാത്രം സ്കോളർഷിപ് നിഷേധിച്ചത് നീതീകരിക്കാനാവില്ല.

കമ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനം പൂർണമായും മെരിറ്റിലാണെന്നിരിക്കേ ഇക്കാര്യത്തിൽ കേരള സർക്കാർ നയം തിരുത്തേണ്ടതാണ്. എംപി ഫണ്ടിന്റെ വിനിയോഗത്തിൽ കോർപറേറ്റ് മാനേജ്‌മെന്റ് സ്‌കൂളുകൾക്കു മാത്രം ചില നിയന്ത്രണങ്ങൾ കൊണ്ടുവന്ന നടപടിയും പിൻവലിക്കണമെന്ന് സജീവ് ജോസഫ് ആവശ്യപ്പെട്ടു.


Related Articles »