News - 2025

മൊസാംബിക്കില്‍ വൈദികര്‍ക്കും സെമിനാരി വിദ്യാര്‍ത്ഥിയ്ക്കും നേരെ ആക്രമണം

പ്രവാചകശബ്ദം 28-02-2025 - Friday

കാബോ ഡെൽഗാഡോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബെയ്‌റ അതിരൂപതയിലെ നസാരെ പരിശീലന കേന്ദ്രത്തിൽ സായുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു വൈദികര്‍ക്കും ഒരു സെമിനാരി വിദ്യാര്‍ത്ഥിയ്ക്കും പരിക്ക്. ഫെബ്രുവരി 23 ഞായറാഴ്ചയാണ് ആക്രമണം നടന്നത്. ഞായറാഴ്ച പുലർച്ചെ പിസ്റ്റളുകളും വടിവാളുകളും ഇരുമ്പു ദണ്ഡുകളും സഹിതം സായുധരായ ഒരു സംഘം ആളുകൾ സ്ഥാപനത്തിൽ പ്രവേശിച്ച് അവിടെയുണ്ടായിരുന്ന മൂന്ന് മിഷ്ണറിമാരെ ആക്രമിക്കുകയായിരിന്നുവെന്ന് മൊസാംബിക്കിലെ റിലീജീയസ് ഇൻസ്റ്റിറ്റ്യൂട്ട് കോൺഫറൻസ്, പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് (എസിഎൻ)നോട് പറഞ്ഞു.

ആക്രമണത്തെത്തുടർന്ന് രാജ്യത്തിലെ അരക്ഷിതാവസ്ഥയെക്കുറിച്ച് റിലീജീയസ് കോൺഫറൻസ് ഉത്കണ്ഠ പ്രകടിപ്പിച്ചു. രാജ്യത്തിന് വേണ്ടി സമാധാനത്തിനായി പ്രാർത്ഥിക്കുവാന്‍ സംഘടന ആഹ്വാനം നല്‍കി. മൊസാംബിക്കൻ അതിരൂപതയുടെ രൂപീകരണ കോഴ്സുകൾ ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങളാല്‍ സജീവമായ സ്ഥാപനത്തിൽ രണ്ട് വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥിയേയും കൊള്ളക്കാർ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നു സംഘടന വെളിപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ മൂന്ന് പേരും അപകടനില തരണം ചെയ്തുവെന്നും ഇവര്‍ക്ക് ചെറിയ പരിക്കുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും എയിഡ് ടു ചർച്ച് ഇൻ നീഡ് അറിയിച്ചു.

ആക്രമണത്തിന് ഇരകളിൽ ഒരാളായ ഫാ. തിമോത്തി ബയോനോ, ബുർക്കിന ഫാസോയിൽ നിന്നുള്ള ഒരു വൈദികനാണ്. മൊസാംബിക്കിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ക്രൈസ്തവരാണ്. ആഭ്യന്തര കലഹങ്ങളും ഇസ്ലാമിക തീവ്രവാദികളുടെ വ്യാപനവുമാണ് ക്രൈസ്തവര്‍ക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളി എന്നത്തേക്കാളും ഉയര്‍ന്ന അവസ്ഥയിലാണെന്നും പ്രാദേശിക മേഖലകളില്‍ നിന്നു ക്രൈസ്തവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും വടക്കൻ മൊസാംബിക്കിലെ പെംബ രൂപതയിലെ ബിഷപ്പ് അൻ്റോണിയോ ജൂലിയാസ് എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിനോട് നേരത്തെ വെളിപ്പെടുത്തിയിരിന്നു .

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »