News - 2025

രാജസ്ഥാനിലെ അജ്മീർ രൂപതയ്ക്ക് പുതിയ മെത്രാൻ

പ്രവാചകശബ്ദം 03-03-2025 - Monday

അജ്മീർ : രാജസ്ഥാനിലെ അജ്മീർ രൂപതയ്ക്ക് പുതിയ മെത്രാനെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. കർണ്ണാടക സ്വദേശിയായ ഫാ. ഡോ. ജോൺ കർവാല്ലൊയെയാണ് അജ്മീർ രൂപതയുടെ നിയുക്ത ഭരണസാരഥിയായി നിയമിച്ചിരിക്കുന്നത്. റോമിലെ ജെമല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് പാപ്പ ശനിയാഴ്ചയാണ് (01/03/25) ഇത് സംബന്ധിച്ച നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. 2024 ജൂൺ 1ന് ബിഷപ്പ് പയസ് തോമസ് ഡിസൂസ രൂപതാഭരണത്തിൽ നിന്നു വിരമിച്ചതിനെ തുടർന്നുള്ള ഒഴിവിലാണ് പുതിയ നിയമനം.

1969 ഏപ്രിൽ 10-ന് കർണ്ണാടകയിലെ ഉഡുപ്പി രൂപതാതിർത്തിക്കുള്ളിൽപ്പെട്ട മർഗോളിയിലാണ് നിയുക്ത മെത്രാൻ ജോൺ കർവാല്ലൊയുടെ ജനനം. സാമൂഹ്യപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 1996 മെയ് 13ന് പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് കോട്ട എന്ന സ്ഥലത്ത് സെൻ്റ് പോൾസ് ഇടവക സഹവികാരി, ലദ്പുരയിൽ ഇടവകവികാരി, അജ്മീർ രൂപത സാമൂഹ്യ സേവന വിഭാഗത്തിൻറെ മേധാവി തുടങ്ങിയ വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സെൻറ് പോൾസ് മാധ്യമ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ചുമതല വഹിച്ചുവരവേയാണ് രൂപതാ ഭരണസാരഥിയായി നിയുക്തനായിരിക്കുന്നത്.

1891-ലേക്കു പോകുന്നതാണ് അജ്മീർ രൂപതയുടെ ചരിത്രം. 1891-ൽ രാജസ്ഥാൻ മിഷൻ സ്ഥാപിതമായി. 1913 മേയ് 22-ന് രാജ്പുത്താന അപ്പസ്തോലിക് പ്രിഫെക്ചറായി ഉയർത്തപ്പെട്ടു. 1955 മെയ് 13ന് രൂപതയുടെ പേര് അജ്മീർ-ജയ്പൂർ എന്നാക്കി മാറ്റി. 2005 ജൂലൈ 20-ന് അജ്മീർ രൂപത വിഭജിച്ച് ജയ്പൂർ രൂപീകരിച്ചു. നിലവില്‍ അജ്മീർ രൂപതയിൽ പതിനയ്യായിരം വിശ്വാസികളും 104 രൂപതാ വൈദികരുമുണ്ട്.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



Related Articles »