Editor's Pick

പുതിയ സീറോമലബാർ രൂപതയുടെ പേരിൽ സഭാമാതാവിനെ കല്ലെറിയുന്നവരെ സൂക്ഷിക്കുക

സ്വന്തം ലേഖകന്‍ 29-09-2016 - Thursday

ബ്രിട്ടനിലെ സീറോമലബാര്‍ സഭാ വിശ്വാസികള്‍ക്കായി ഫ്രാന്‍സിസ്‌ പാപ്പാ പുതിയ രൂപത അനുവദിച്ചു എന്നുള്ള വാര്‍ത്ത പുറത്ത്‌ വന്നത് മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ ചില വ്യക്തികള്‍ ഇതിനെതിരെ പ്രചാരണം നടത്തുകയും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

പുതിയ രൂപതക്കെതിരെ ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും ചില ബ്ലോഗ്‌ എഴുത്തുകാര്‍ സഭയേയും പിതാക്കന്‍മാരേയും അവഹേളികുകയും ചെയ്യുന്നത് വിശ്വാസികള്‍ക്കിടയില്‍ അസ്വസ്ഥത ഉളവാക്കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍, ഇത്തരം പ്രവർത്തനങ്ങൾക്കു പിന്നിലെ ആത്മീയവും ഭൗതീകവുമായ രണ്ടു വശങ്ങളേയും നാം വ്യക്തമായി തിരിച്ചറിയേണ്ടിയിരിക്കുന്നു.

പിശാച് ഒരുക്കുന്ന കെണികളെ തിരിച്ചറിയുക

യേശുക്രിസ്തു തന്റെ പരസ്യജീവിതത്തിലൂടെയുള്ള ദൗത്യം ആരംഭിക്കുന്നതിനു മുന്‍പ്‌ പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതായി നാം ബൈബിളിൽ കാണുന്നു. അപ്പവും, പ്രശസ്തിയും ആഡംബരങ്ങളും കാണിച്ചു കൊടുത്തുകൊണ്ടാണ് പിശാച് യേശുവിനെ പരീക്ഷിക്കുന്നത് (മത്തായി 4:3-8). അവിടെ ക്രിസ്തു പ്രലോഭനത്തെ അതിജീവിക്കുന്നു, പിശാച് പരാജയപ്പെടുന്നു. ക്രിസ്തുവിന്റെ മൗതിക ശരീരമായ സഭയും ഓരോ കാലഘട്ടങ്ങളിലും പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നു. ക്രിസ്തു തന്റെ ദൗത്യം ആരംഭിക്കുന്നതിന് മുന്‍പ്‌ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ടതു പോലെ പുതിയ സീറോമലബാർ രൂപതയും ബ്രിട്ടനിലെ ദൗത്യം ആരംഭിക്കുന്നതിനു മുൻപ് പരീക്ഷിക്കപ്പെടും. പിശാചിന്റെ പരീക്ഷണത്തെ വിജയിച്ച യേശു ചെയ്യുന്ന മഹത്തായ പ്രവര്‍ത്തനങ്ങള്‍ സുവിശേഷത്തിന്റെ പിന്നീടുള്ള അദ്ധ്യായങ്ങളില്‍ നാം കാണുന്നു. അതുപോലെ തന്നെ ബ്രിട്ടനിലെ സീറോമലബാര്‍ രൂപതയും ദൗത്യം ആരംഭിച്ചു കഴിയുമ്പോള്‍ സംഭവിക്കാന്‍ പോകുന്ന മഹനീയമായ ദൈവീക ഇടപെടലുകളും, ദൈവത്തിന്റെ മഹത്തായ പ്രവര്‍ത്തികളും നാം മുന്നില്‍ കാണേണ്ടിയിരിക്കുന്നു.

പിശാച് പ്രലോഭനങ്ങളിലൂടെയാണ് ക്രിസ്തുവിനെ പരീക്ഷിക്കുന്നത്. ഇവിടെ പിശാച് അതിനായി മുന്നോട്ട് വയ്ക്കുന്ന ഒരു വലിയ പ്രലോഭനമാണ് പ്രശസ്തി. ഈ പ്രശസ്തിയെന്ന പ്രലോഭനം UK യിലെ ചില വ്യക്തികളുടെ മുൻപിൽ വച്ചുകൊണ്ട് പിശാച് ഒരുക്കുന്ന കെണിയെ നാം തിരിച്ചറിയണം. ഇത്തരം വീഡിയോകള്‍ പുറത്ത്‌ വിടുകയും സഭക്കെതിരെ എഴുതുകയും ചെയ്‌താല്‍ വേഗം പ്രശസ്തരാകാമെന്നും മറ്റുള്ളവരുടെ കയ്യടി വാങ്ങാമെന്നും കരുതി അവര്‍ പുറത്തിറക്കുന്ന പോസ്റ്റുകളും വീഡിയോകളും Like ചെയ്യുകയും Share ചെയ്യുകയും ചെയ്യുന്നവര്‍ ചിന്തിക്കുക, നാം പിശാചിന്റെ പ്രവര്‍ത്തിയെയാണോ Like ചെയ്യുന്നത്. ഇവ Share ചെയ്തുകൊണ്ട് നാം പിശാചിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയാണോ ചെയ്യുന്നത്?.

ദൈവത്തിന്റെ പദ്ധതി എപ്പോഴൊക്കെ ഭൂമിയില്‍ നടപ്പിലാക്കപ്പെടുന്നുവോ അപ്പോഴൊക്കെ പിശാച് അതിനെ എതിര്‍ത്തുകൊണ്ടിരിക്കും. അതിന് അവന്‍ ഉപയോഗിക്കുന്നത് ബലഹീനരായ മനുഷ്യരെത്തന്നെയായിരിക്കും. ഓരോവര്‍ഷവും കലാ-സാംസ്കാരിക രംഗങ്ങളിലുള്ളവരും മറ്റു സംഘടനകളും എത്രയോ തവണ കേരളത്തിൽ നിന്നും UK-യിൽ വന്ന് എന്റര്‍ടൈന്‍മെന്റ് പരിപാടികള്‍ നടത്തുന്നു. അതിന് ഒരു പരാതിയും പറയാതെ നൂറുകണക്കിന് പൗണ്ടു ചിലവിട്ട് പങ്കെടുക്കുവാന്‍ മടികാണിക്കാത്തവര്‍ ഒരു ആത്മീയ ശുശ്രൂഷ ഇവിടെ നടത്തപ്പെടുന്നു എന്ന് കേള്‍ക്കുമ്പോള്‍ എന്തുമാത്രം ആരോപണങ്ങളാണ് അതിനെതിരെ ഉന്നയിക്കുന്നത്. ആഘോഷങ്ങള്‍ക്ക്‌ വേണ്ടി നൂറുകണക്കിന് പൗണ്ട് ചിലവിടാന്‍ മടിക്കാത്തവര്‍ മെത്രാഭിഷേക ചടങ്ങിനു വേണ്ടി 25 പൗണ്ട് ആവശ്യപ്പെടുമ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്തുന്നുവെങ്കില്‍, പ്രിയപ്പെട്ട വിശ്വാസികളെ നിങ്ങള്‍ തിരിച്ചറിയുക പിശാച് ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. തിന്മയുടെ സ്വാധീനത്തിൽ കഴിയുന്ന നിരവധി വ്യക്തികളും കുടുംബങ്ങളും ബ്രിട്ടനിലെ സീറോമലബാര്‍ രൂപതയിലൂടെ മോചിതരാകുമെന്നും, ധാരാളം വ്യക്തികള്‍ ഈ രൂപതയുടെ പ്രവര്‍ത്തനങ്ങളിലൂടെ ക്രിസ്തുവിലേക്കു കൂടുതൽ അടുക്കുമെന്നും മറ്റാരും അറിഞ്ഞില്ലെങ്കിലും പിശാച് വ്യക്തമായി തിരിച്ചറിഞ്ഞിരിക്കുന്നു.

ഒരു മെത്രാനെ ഒരു ദേശത്തേക്ക് ദൈവം അയക്കുമ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കേണ്ട കടമ ഓരോ വിശ്വാസിക്കുമുണ്ട്. ഓരോ മെത്രാനും അപ്പസ്തോലന്മാരുടെ പിന്‍ഗാമികളാണ്. യേശു തന്‍റെ അപ്പസ്തോലന്മാരെ അധികാരം നല്‍കിക്കൊണ്ട് പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും അയക്കുന്നത് സുവിശേഷങ്ങളില്‍ നാം കാണുന്നു. ഇപ്രകാരം ദൈവം അയക്കുന്നവരെ സ്വീകരിക്കാതിരുന്നാല്‍ എന്ത് സംഭവിക്കുമെന്ന് യേശു മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. "ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വചനം ശ്രവിക്കാതെയോ ഇരുന്നാല്‍, ആ ഭവനം അഥവാ പട്ടണം വിട്ടു പോരുമ്പോള്‍ നിങ്ങളുടെ പാദങ്ങളുടെ പൊടി തട്ടിക്കളയുവിന്‍. വിധിദിവസത്തില്‍ ആ പട്ടണത്തേക്കാള്‍ സോദോം- ഗൊമോറാ ദേശങ്ങള്‍ക്കു കൂടുതല്‍ ആശ്വാസമുണ്ടാകുമെന്ന് സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു" (മത്തായി 10:14-15).

പുതിയ രൂപത എന്തു മൂല്യമാണ് പകര്‍ന്നു നല്‍കുന്നത്?

ബ്രിട്ടനിലെ സീറോമലബാര്‍ രൂപതയെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന ഒരു ചോദ്യമിതാണ്‌: ഈ പുതിയ രൂപത ബ്രിട്ടനില്‍ എന്തു മൂല്യമാണ് പകര്‍ന്നു നല്‍കുക? ഈ ചോദ്യം തന്നെ വലിയൊരു അബദ്ധമാണ്. എന്താണ് സഭ എന്നറിയാത്തതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ ഇക്കൂട്ടർ ഉന്നയിക്കുന്നത്. ഒരു രൂപത എന്നത് സമൂഹത്തിനു എന്തെങ്കിലും മൂല്യങ്ങള്‍ മാത്രം പകര്‍ന്നുനല്‍കുന്ന സ്ഥാപനമല്ല. രൂപതയെന്നാല്‍ പ്രാദേശിക സഭ എന്നാണര്‍ത്ഥം. അപ്പസ്തോലന്‍മാരുടെ പിന്‍ഗാമിയായ മെത്രാനോട് വിശ്വാസത്തിന്റെയും കൂദാശകളുടെയും കൂട്ടായ്മയില്‍ കഴിയുന്ന ക്രിസ്തീയ വിശ്വാസികളുടെ സമൂഹമാണ് രൂപത (cf:CID II; CIC, can 368-369). സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സര്‍വ്വാധികാരവും ലഭിച്ചിരിക്കുന്ന മിശിഹായുടെ പിന്‍ഗാമികളെന്ന നിലയില്‍ മെത്രാന്മാർ തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന രൂപതയിലെ ജനങ്ങള്‍ക്ക്‌ വിശ്വസിക്കേണ്ട സത്യത്തേയും പ്രായോഗികമാക്കേണ്ട പ്രവര്‍ത്തന ശൈലിയേയും പറ്റി പ്രബോധനം നല്‍കുകയും ആസന്നമായ തെറ്റുകളില്‍ നിന്നും ജാഗ്രതാപൂര്‍വ്വം തടയുകയും ചെയ്യുന്നു (cf: Lumen Gentium 24, 25).

ഇപ്രകാരം ദൈവം മെത്രാന്മാരെ ഭരമേല്‍പ്പിച്ചിരിക്കുന്ന രൂപതയിലെ ഓരോ വിശ്വാസിയും അവന്‍ ജീവിക്കുന്ന ലോകത്തിനു മുന്‍പില്‍ ക്രിസ്തുവിന്റെ സാക്ഷിയും ജീവനുള്ള ദൈവത്തിന്റെ അടയാളവുമായി മാറിക്കൊണ്ടാണ് ഉന്നത മൂല്യങ്ങള്‍ പകര്‍ന്നു നല്‍കേണ്ടത്, അല്ലാതെ അത് ഒരു മെത്രാനോ രൂപതയുടെ ഭരണസംവിധാനത്തിനോ ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമല്ല. രൂപതയിലെ എല്ലാ വിശ്വാസികളും ഒറ്റക്കൊറ്റക്കും കൂട്ടായും തങ്ങളുടെ കഴിവിനൊത്ത് ലോകത്തെ ആത്മീയ ഫലങ്ങളാല്‍ ധന്യമാക്കുവാന്‍ കടപ്പെട്ടിരിക്കുന്നു (ഗലാത്തിയ 5:22). സുവിശേഷത്തില്‍ കര്‍ത്താവ്‌ ഭാഗ്യവാന്‍മാരെന്ന് വിളിച്ച ദരിദ്രരിലും, ശാന്തശീലരിലും സമാധാനമുണ്ടാക്കുന്നവരിലും ചൈതന്യംപകരുന്ന (മത്തായി 5:3-9) മനോഭാവം ലോകത്തില്‍ ചൊരിയുന്നതിനും അവര്‍ക്ക്‌ കടമയുണ്ട്.

ഇപ്രകാരം ശരീരത്തില്‍ ആത്മാവെന്നപോലെ ലോകത്തില്‍ ക്രിസ്ത്യാനി മാറേണ്ടിയിരിക്കുന്നു (LG 38). ഇത് ഓരോ വിശ്വാസിയുടേയും കടമയാണ്. ദാരിദ്ര്യത്തിലൂടെയും, കഷ്ടപ്പാടുകളിലൂടെയും കടന്നുപോയിട്ട് UK യിലേക്ക്‌ കുടിയേറി സാമ്പത്തിക ഭദ്രതയും രാജ്യം നല്‍കുന്ന ആരോഗ്യ മേഖലയിലെ സംരക്ഷണവും നേടിക്കഴിഞ്ഞ മലയാളികളില്‍ ചിലരുടെ ചിന്ത അത്മായര്‍ക്ക് എങ്ങിനെ വേണമെങ്കിലും ജീവിക്കാം വൈദീകരും മെത്രാന്മാരും വിശുദ്ധിയിലും ദാരിദ്ര്യത്തിലും ജീവിക്കണം എന്നാണ്. മാമ്മോദീസ എന്ന കൂദാശയിലൂടെ ഓരോ വിശ്വാസിയും പിശാചിന്റെ ആഡംബരങ്ങളെ ഉപേക്ഷിക്കുവാനും കാലിത്തൊഴുത്തില്‍ ദരിദ്രനായി പിറന്ന യേശുവിനെ അനുകരിക്കുവാനും വിളിക്കപ്പെട്ടവരാണ്.

പുതിയ രൂപത എങ്ങിനെ നമുക്ക്‌ പ്രയോജനകരമാകും?

UK യിലേക്ക്‌ മലയാളികള്‍ കൂടുതലായി കുടിയേറുവാന്‍ തുടങ്ങുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ അമേരിക്കയിലേക്കും മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കും ധാരാളം മലയാളികള്‍ കുടിയേറി പാര്‍ത്തിരുന്നു. ഇന്ന് അവരില്‍ നിരവധി പേർ തങ്ങളുടെ മക്കളുടെ തകരുന്ന ജീവിതങ്ങളെയോര്‍ത്ത് വിഷമിക്കുന്നവരാണ്. അവര്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറിയപ്പോള്‍ അവിടെ കേരളത്തിലേക്കാളധികമായി ദേവാലയങ്ങളും, ദേവാലയ ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ യാത്രാ സൗകര്യങ്ങളുമുണ്ടായിരുന്നു. അവര്‍ക്ക്‌ അവരുടെ മക്കളെ നന്മയില്‍ വളര്‍ത്തുവാന്‍ അതിയായ ആഗ്രഹവുമുണ്ടായിരുന്നു. എന്നാൽ അവര്‍ക്ക്‌ ലഭിക്കേണ്ട ആത്മീയ വളര്‍ച്ച അവര്‍ ശീലിച്ചു വന്ന മലയാളത്തിലുള്ള ശുശ്രൂഷകളിലൂടെ ധാരാളമായി ലഭിക്കാതെ വന്നപ്പോള്‍ അവര്‍ക്ക്‌ ആത്മീയ മന്ദത അനുഭവപ്പെട്ടു. അതുമൂലം അവര്‍ക്ക്‌ അവരുടെ മക്കളെ ശക്തമായ ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ത്തുവാന്‍ സാധിക്കാതെ വന്നു. അതിന്റെ ഫലമായി അവര്‍ ജീവിക്കുന്ന സാഹചര്യങ്ങളില്‍ നിലനിന്നിരുന്ന സകലവിധ തിന്മകളുടേയും സ്വാധീനത്തില്‍പ്പെട്ട് അവരുടെ മക്കളുടെ ജീവിതം തകരുവാന്‍ തുടങ്ങി.

ഇന്ന് മതത്തിന്റെയോ, ഭാഷയുടേയോ, നിറത്തിന്റെയോ വ്യത്യാസമില്ലാതെ കുറച്ച് കാലം മാത്രം പരീക്ഷണാര്‍ത്ഥം ജീവിച്ചു പിന്നീട് തകർന്നു വീഴുന്ന തങ്ങളുടെ മക്കളുടെ വിവാഹബന്ധങ്ങളോർത്ത് അവർ വിലപിക്കുന്നു. ഈ ഒരു ഗതികേട് UK മലയാളികള്‍ക്ക് സംഭവിക്കാതിരിക്കണമെങ്കില്‍ സീറോമലബാര്‍ സഭാ സംവിധാനം കൂടിയേ തീരൂ. കാരണം യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസത്തിനു ഒരു തളര്‍ച്ച സംഭവിച്ചിട്ടുണ്ടെന്നു ആഗോള സഭ തന്നെ പരിഭവപ്പെടുന്നു.

ഒരുകാലത്ത്‌ ക്രൈസ്തവവിശ്വാസത്തിന്റെ തറവാട് എന്ന് വിളിക്കപ്പെട്ടിരുന്ന യൂറോപ്പിലെ നിരവധി ദേവാലയങ്ങള്‍ ഇന്ന് പബ്ബുകളായും, നിശാക്ലബ്ബുകളായും മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ദേവാലയങ്ങളില്‍ യുവാക്കളും കുട്ടികളും വരാതായിരിക്കുന്നു. ക്രിസ്തു ആരാണെന്നറിയാതെ ക്രിസ്തുമസ്സ് ആഘോഷിക്കുന്നവരാണ് ഇന്ന് ബ്രിട്ടനിലെ നല്ലൊരു വിഭാഗം ജനങ്ങളും. ഈ സാഹചര്യത്തില്‍ നമുക്ക്‌ പാരമ്പര്യമായി പകര്‍ന്നു കിട്ടിയ വിശ്വാസം നിലനിര്‍ത്തുവാന്‍ സീറോമലബാര്‍ സംവിധാനങ്ങള്‍ ആവശ്യമാണ്‌. നമുക്ക്‌ ഇത്തരം സംവിധാനങ്ങളും മലയാളത്തിലുള്ള ശുശ്രൂഷകളും ഇല്ലാതായാല്‍ നമ്മുടെ വിശ്വാസം ക്ഷയിച്ചു പോകുവാനും നമ്മുടെ മക്കളെ വിശ്വാസത്തിലും നന്മയിലും വളര്‍ത്തുവാന്‍ നമുക്ക്‌ സാധിക്കാതെ വരികയും ചെയ്യും. അത് വലിയ വിപത്തുകളിലേക്ക് നയിക്കും എന്ന് നാം തിരിച്ചറിയണം.

പുതിയ തലമുറ നേരിടുന്ന വെല്ലുവിളികളും പുതിയ രൂപത നല്‍കുന്ന സാധ്യതകളും

ബ്രിട്ടനില്‍ ജീവിക്കുന്ന മലയാളി കുടുംബങ്ങളില്‍, പുതിയ തലമുറയിലെ കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ നാം ചിന്തിക്കുന്നതിനും അപ്പുറത്താണ്. മദ്യം, മയക്കുമരുന്ന്, ലൈംഗിക തിന്മകള്‍ തുടങ്ങി സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പല തിന്മകളും യൂറോപ്പില്‍ ഏറ്റവും കൂടുതലായി നിലനില്‍ക്കുന്ന രാജ്യമാണ് ബ്രിട്ടണ്‍. ഇവിടുത്തെ സ്കൂളുകളിൽ പഠിക്കുന്ന മലയാളി കുട്ടികൾ വലിയ പ്രലോഭനങ്ങളുടെ നടുവിലൂടെയാണ് കടന്നുപോകുന്നത്. കത്തോലിക്കാ സ്കൂളുകളില്‍ പോലും ഇത്തരം തിന്മകളുടെ സ്വാധീനം നിലനില്‍ക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നമ്മുടെ മക്കളെ എങ്ങനെ തിന്മയില്‍ നിന്നും സംരക്ഷിക്കാം? എങ്ങനെ അവരെ വിശ്വാസത്തില്‍ വളര്‍ത്താം? ഇതിന് ഒറ്റ ഉത്തരമേ ഉള്ളൂ- ഓരോ കുടുംബങ്ങളും നവീകരിക്കപ്പെടണം; കുടുംബങ്ങള്‍ ആഴമായ വിശ്വാസത്തിലേക്കും പ്രാര്‍ത്ഥനാ ജീവിതത്തിലേക്കും കടന്നു വരണം.

കുടുംബങ്ങള്‍‍ വിശ്വാസത്തില്‍ വളരണമെങ്കില്‍ മാതാപിതാക്കള്‍ വിശ്വാസത്തില്‍ ആഴപ്പെടണം. മാതാപിതാക്കള്‍ വിശ്വാസത്തില്‍ ശക്തി പ്രാപിക്കണമെങ്കില്‍ അവര്‍ക്കു കൂടുതല്‍ പരിചയമുള്ള ഭാഷയിലും രീതികളിലും വി.കുര്‍ബ്ബാനയും ശുശ്രൂഷകളും ആവശ്യമാണ്. ഇപ്രകാരം മാതാപിതാക്കളിലൂടെ മാത്രമേ സ്ഥായിയായ ഒരു വിശ്വാസജീവിതം മക്കള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ സാധിക്കൂ. അതിനു സീറോമലബാര്‍ സഭാസംവിധാനങ്ങളും മലയാളത്തിലുള്ള ശുശ്രൂഷകളും ആവശ്യമാണ്‌. ഈ വിധത്തിലുള്ള സംവിധാനങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ മലയാളികളായ വിശ്വാസികള്‍ ചിതറിപ്പോകാനും അവരുടെ വിശ്വാസം ക്ഷയിച്ചു പോകാനും സാധ്യതയുണ്ട്. അതിനാല്‍ ചിതറിപ്പോകുന്ന ആടുകളെ മേയ്ക്കുന്നതിന് ഇടയന്മാരെ നിയോഗിക്കുമെന്നു വാഗ്ദാനം ചെയ്ത ദൈവം (ജെറമിയാ 23:4) നമുക്ക് ഒരു പുതിയ രൂപതയും ഒരു ഇടയനെയും നല്‍കിയപ്പോള്‍ അതിന് ദൈവത്തിന് നന്ദി പറയാം.

പുതിയ തലമുറയിലെ നമ്മുടെ മക്കള്‍ക്ക് മലയാള ഭാഷയിലുള്ള പരിജ്ഞാനം കുറവായതുകൊണ്ട് എങ്ങനെ ഇത്തരം ശുശ്രൂഷകളുമായി സഹകരിക്കും എന്ന ഒരു ചോദ്യം നിരവധി മാതാപിതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. കുട്ടികള്‍ക്ക് മനസ്സിലാകുന്ന ഭാഷയിലും രീതിയിലുമായിരിക്കും പുതിയ തലമുറക്ക് വിശാസം പകര്‍ന്നു നല്‍കുക എന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. അവര്‍ ഈ രാജ്യത്ത് നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ തക്ക രീതിയില്‍ മതബോധന രീതികളിലും മാറ്റം വരുത്തും എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഭാഷകള്‍ക്കും സംസ്കാരങ്ങള്‍ക്കും അപ്പുറം വിശ്വാസം ഒരു പകര്‍ച്ചയാണ് എന്ന വലിയ സത്യം നാം തിരിച്ചറിയണം. അത് മാതാപിതാക്കളില്‍ നിന്നും മക്കളിലേക്കു പകരുന്ന ഒന്നാണ്. ക്രിസ്തുവില്‍ വിശ്വസിക്കുകയും ദൈവത്തിന്‍റെ കല്‍പനകള്‍ പാലിക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ ജീവിതമാണ് മക്കളുടെ ഏറ്റവും വലിയ മതബോധനഗ്രന്ഥം. നാമറിയാതെ നമ്മുടെ മക്കള്‍ മറിച്ചു നോക്കുകയും വിലയിരുത്തുകയും, പഠിക്കുകയും ചെയ്യുന്ന ഏറ്റവും വലിയ മതബോധന ഗ്രന്ഥമാണ് നമ്മുടെ ജീവിതം എന്ന വലിയ സത്യം നാം ഒരിക്കലും മറന്നു പോകരുത്.

പുതിയ രൂപത എങ്ങനെ ബ്രിട്ടനും യൂറോപ്പിനും നന്മയായി മാറും?

കേരളത്തില്‍ നിന്നുള്ള വിശ്വാസികള്‍ ബ്രിട്ടനിലെ ഇംഗ്ലീഷ് വിശ്വാസികള്‍ക്ക് വലിയ പ്രചോദനം ആകുന്നു എന്ന് UK-യിലെ നിരവധി ഇംഗ്ലീഷ് വൈദികരും മെത്രാന്മാരും പല പൊതുവേദികളിലും എടുത്തു പറഞ്ഞിട്ടുള്ള ഒരു വസ്തുതയാണ്. നമ്മുടെ കുടുംബ ജീവിതത്തിന്‍റെ കെട്ടുറപ്പും ആത്മീയ കാര്യങ്ങളിലുള്ള താല്‍പര്യവും അനേകം ഇംഗ്ലീഷ് വിശ്വാസികളെ സ്വാധീനിക്കുന്നു എന്ന വലിയ സത്യം ബ്രിട്ടനിലെ കത്തോലിക്കാ സഭ തന്നെ അംഗീകരിക്കുന്നു. ഈ കെട്ടുറപ്പിന് പ്രധാന കാരണം നമ്മുടെ പൂര്‍വ്വികര്‍ നമ്മിലേക്കു പകര്‍ന്നുതന്ന ക്രൈസ്തവ വിശ്വാസമാണ്. ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ എന്ന ദൈവത്തിന്‍റെ കല്‍പന അനുസരിക്കുന്നതു കൊണ്ടാണ് സന്തോഷത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ഏകമനസ്സായി മരണം വരെ ഒരുമിച്ചു ജീവിക്കാന്‍ UK-യിലെ മലയാളി ദമ്പതികൾ തയ്യാറാകുന്നത്. അതുകൊണ്ട് ക്രിസ്തുവിലുള്ള വിശ്വാസം എപ്പോള്‍ തകരുന്നോ അപ്പോള്‍ നമ്മുടെ കുടുംബങ്ങളും തകരാന്‍ തുടങ്ങും. കുടുംബങ്ങള്‍ തകരുമ്പോള്‍ സമൂഹം തകരുന്നു. അത് രാജ്യങ്ങളുടെ തകര്‍ച്ചയിലേക്കും നയിക്കും. അതുകൊണ്ട് പുതിയ സീറോമലബാര്‍ സംവിധാനങ്ങളിലൂടെ വിശ്വാസത്തില്‍ ആഴപ്പെട്ടുകൊണ്ട് നമ്മുടെ കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കുമ്പോള്‍ അത് ബ്രിട്ടീഷ് ജനതക്കും ഈ രാജ്യത്തിനും നന്മയായി ഭവിക്കും.

കുടുംബങ്ങള്‍ വിശ്വാസത്തില്‍ വളരുമ്പോള്‍ അത്തരം കുടുംബങ്ങളില്‍ നിന്നും ധാരാളം ദൈവവിളികള്‍ ഉണ്ടാകുന്നു. ഇപ്രകാരം നമ്മുടെ കുടുംബങ്ങളില്‍ നിന്നും ഉണ്ടാകുന്ന ദൈവവിളികള്‍ ബ്രിട്ടനിലേയും യൂറോപ്പിലെയും സഭയെ ശക്തിപ്പെടുത്തും. വൈദികരുടെയും സന്യസ്തരുടെയും എണ്ണത്തിൽ വളരെ ദാരിദ്ര്യം അനുഭവപ്പെടുന്ന ഒരു രാജ്യമാണ് ബ്രിട്ടണ്‍. അതിനാല്‍ സീറോമലബാര്‍ സഭാസംവിധാനങ്ങളുടെ കടന്നു വരവ് ഭാവിയില്‍ ബ്രിട്ടനിലേയും യൂറോപ്പിലെയും വൈദികരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല.

UK-യിലെ മലയാളി കുടുംബങ്ങളില്‍ നിന്നുമാണ് കൂടുതല്‍ വൈദികരെ യൂറോപ്പിനു വേണ്ടി പ്രതീക്ഷിക്കുന്നത് എന്ന് നിരവധി ഇംഗ്ലീഷ് മെത്രാന്‍മാര്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്രകാരം യൂറോപ്പിലെ സഭ ഉണരുമ്പോള്‍ ഈ ദേശത്തു നിന്നും ധാരാളം തിന്മകളും അപ്രത്യക്ഷമാകും എവിടെയെല്ലാം ജനങ്ങള്‍ ദൈവത്തെ അറിയുകയും കൂടുതലായി ദൈവത്തെ ആരാധിക്കുകയും ചെയ്യുന്നോ അവിടെ തിന്മയുടെ ശക്തികള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല. അതുകൊണ്ട് ബ്രിട്ടനിലെ പുതിയ സീറോമലബാര്‍ സംവിധാനങ്ങള്‍ ഈ രാജ്യത്ത് വിതക്കുന്ന നന്മയുടെ വിത്തുകള്‍ നേട്ടങ്ങളുടെ ഫലങ്ങളായി വരും തലമുറക്കു കൊയ്തെടുക്കാം എന്ന കാര്യത്തില്‍ സംശയം വേണ്ട.

സോഷ്യല്‍ മീഡിയായിലൂടെ പ്രചരിക്കുന്ന വീഡിയോകളും അവയിലെ ചതിക്കുഴികളും

കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയായിലൂടെ പ്രചരിക്കുന്ന ചില വീഡിയോകള്‍ ഒരുക്കുന്ന ചതിക്കുഴികളെക്കുറിച്ച് വിശ്വാസികള്‍ ബോധവാന്മാരായിരിക്കണം. ഈ വീഡിയോയില്‍ ഒരു സഹോദരന്‍ അദ്ദേഹത്തെക്കുറിച്ചുതന്നെ പറയുന്ന ഒരു കാര്യമുണ്ട്. ദൈവം ഉണ്ടോ ഇല്ലയോ എന്ന് അദ്ദേഹത്തിന് അറിയില്ല എന്ന്.

പക്ഷേ ഈ സഹോദരന് ലോകത്തു നടക്കുന്ന പല തിന്മകളെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചും ഒക്കെ നല്ല ബോധ്യമുണ്ട്. ബ്രിട്ടനിലെ ചില 'മഹാന്മാരുടെ' പേരുകളൊക്കെ എവിടെ നിന്നോ കണ്ടുപിടിച്ച് പറയുന്നുമുണ്ട്. എന്നാല്‍ ദൈവം ഉണ്ടോ ഇല്ലയോ എന്നു മാത്രം ഈ വ്യക്തിക്കറിയില്ല. ദൈവത്തിൽ പോലും വിശ്വാസമില്ലാത്തവർ പ്രചരിപ്പിക്കുന്ന ഇത്തരം വീഡിയോകളുടെ പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് തിരിച്ചറിയാനുള്ള വിവേകം വിശ്വാസികള്‍ക്ക് ഉണ്ടായിരിക്കണം.

മലയാളികളായ വൈദികര്‍ എല്ലാവരും കച്ചവട മനോഭാവമുള്ളവരാണ് എന്നു വരുത്തി തീര്‍ക്കാന്‍ ഇദ്ദേഹത്തിന്‍റെ വീട് വെഞ്ചരിപ്പിക്കാന്‍ വന്ന ഒരു ഇംഗ്ലീഷ് വൈദികനെക്കുറിച്ചു ഈ വീഡിയോയില്‍ വിവരിക്കുന്നുണ്ട്. വീടു വെഞ്ചരിച്ചു കഴിഞ്ഞപ്പോൾ ഇദ്ദേഹം കൊടുത്ത 50 പൗണ്ട് ഇംഗ്ലീഷ് വൈദികന്‍ സ്വീകരിച്ചില്ലത്രേ! നന്മ തന്നെ, സംശയമില്ല. എന്നാല്‍ ഇദ്ദേഹത്തിന്‍റെ സ്ഥലത്ത് പുതുതായി വന്ന മലയാളി വൈദികന്‍ ആ രൂപതയിലെ പല പ്രദേശങ്ങളിലുള്ള നൂറുകണക്കിന് മലയാളികളുടെ വീടുകൾ മഞ്ഞും മഴയും സഹിച്ച് ഒരു പൈസ പോലും വാങ്ങാതെ വെഞ്ചരിച്ചത് ഇദ്ദേഹം കണ്ടില്ലേ? ഒരു വീട് പണം വാങ്ങാതെ വെഞ്ചരിച്ച ഇംഗ്ലീഷ് വൈദികന്‍റെ നന്മ കാണുന്നയാള്‍ക്ക് നൂറുകണക്കിന് വീടുകള്‍ പണം വാങ്ങാതെ വെഞ്ചരിച്ച മലയാളി വൈദികന്‍റെ നന്മ എന്തുകൊണ്ട് കാണാൻ കഴിയാതെ പോയി? നന്മയുള്ള മനസ്സുകള്‍ക്കെ മറ്റുള്ളവരുടെ നന്മ കാണാന്‍ സാധിക്കൂ.

ഇത്തരം കഥകള്‍ പറഞ്ഞ് മലയാളികളായ വൈദികരോട് വെറുപ്പുളവാക്കാന്‍ വീഡിയോ നിർമ്മിക്കുന്നവരുടെ ഉദ്ദേശ്യം വിശ്വാസികളിൽ ഭിന്നത ഉളവാക്കി വിലകുറഞ്ഞ പ്രശസ്തി സമ്പാദിക്കുക എന്നതു മാത്രമാണെന്ന സത്യം വിശ്വാസികള്‍ തിരിച്ചറിയണം.

പാപികളുടെ സഭയും കുറവുകളുള്ള വൈദികരും

പ്രതികൂലമായ കാലാവസ്ഥയിലും വിശ്വാസികളുടെ ആത്മീയ വളർച്ച മാത്രം ലക്ഷ്യമാക്കി രാപകൽ അധ്വാനിക്കുന്ന നിരവധി മലയാളി വൈദികർ ഇന്ന് UK-യിലുണ്ട്. അവരിലെ നന്മ കാണാതെ ചില വൈദികർക്കു പറ്റുന്ന വീഴ്‌ചകൾ പെരുപ്പിച്ചു കാട്ടി സഭയെ വിമർശിക്കുന്നവർ ഇന്ന് നിരവധിയാണ്. വൈദികര്‍ കുറവുകളുള്ളവരാണ്; അവര്‍ മാനത്തു നിന്നും പൊട്ടിവീണവരല്ല. കുറവുകളുള്ള കുടുംബങ്ങളില്‍, ബലഹീനനായ മാതാപിതാക്കള്‍ക്ക് പിറന്ന്, തിന്മ നിറഞ്ഞ ലോകത്തിൽ വളര്‍ന്ന ഒരു വ്യക്തിയാണ് പിന്നീട് പട്ടം സ്വീകരിച്ച് വൈദികനാകുന്നത്. അതുകൊണ്ട് ലോകത്തില്‍ എന്തൊക്കെ തിന്മ നിലനില്‍ക്കുന്നുണ്ടോ ആ തിന്മകളുടെയെല്ലാം സ്വാധീനം ഓരോ വൈദികനിലും മെത്രാനിലും മാര്‍പ്പാപ്പായിലും വരെ ഉണ്ടാകും. പട്ടം സ്വീകരിക്കുന്ന നിമിഷം മുതല്‍ ധാരാളം പ്രലോഭനങ്ങളിലൂടെ കടന്നു പോകുന്നവരാണവര്‍. കുടുംബ ജീവിതവും അതോടൊപ്പം ലഭിക്കുന്ന സുഖങ്ങളും സൗഭാഗ്യങ്ങളും വിശ്വാസികള്‍ക്കു വേണ്ടി ത്യജിച്ചവനാണ് ഒരു വൈദികന്‍.

നമ്മുടെ ശിരസ്സില്‍ മാമ്മോദീസാ ജലം ഒഴിച്ച് ക്രിസ്തുവിന്റെ സഭയിൽ അംഗമാക്കുന്നത് മുതല്‍ നിശ്ചലമായ നമ്മുടെ മൃതശരീരം ആറടി മണ്ണിലേക്ക് വക്കുന്ന നിമിഷത്തിലും നമ്മുടെ മരണശേഷവും 'ദൈവമേ ഈ സഹോദരന്‍ ചെയ്ത തെറ്റുകള്‍ പൊറുത്ത് ദൈവരാജ്യത്തിലേക്ക് പ്രവേശിപ്പിക്കണമേ' എന്നു പ്രാര്‍ത്ഥിക്കുന്നവനാണ് ഒരു വൈദികന്‍. ആ വൈദികന് കുറവുകളുണ്ടാവും, ചിലപ്പോൾ നമ്മോട് ഒന്നു ദേഷ്യപ്പെട്ടെന്നും വരാം. സ്വന്തം ശരീരത്തിന്‍റെ വികാരങ്ങളോടും ലോകത്തിന്‍റെ പ്രലോഭനങ്ങളോടും നിരന്തരം പോരാടിക്കൊണ്ട്, മറ്റുള്ളവരോട് പങ്കു വക്കാന്‍ കഴിയാത്ത ദുഃഖങ്ങള്‍ ദൈവത്തോടു മാത്രം പങ്കുവക്കുന്ന ഒരു വൈദികന്‍ ചിലപ്പോള്‍ വീണു പോയേക്കാം. ആ വൈദികന്‍ വീഴുമ്പോള്‍ അദ്ദേഹത്തെ ചേര്‍ത്തു പിടിക്കാന്‍, അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി. അല്ലാതെ ഏതെങ്കിലും ഒരു വൈദികന്‍ വീഴുമ്പോള്‍ അത് ആഘോഷമാക്കിക്കൊണ്ട് അത് സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിച്ച് അതില്‍ നിന്നും ലഭിക്കുന്ന like കളിലും shareകളിലും നോക്കി ആനന്ദം കണ്ടെത്തുന്ന വില കുറഞ്ഞ സംസ്കാരം ഓരോ ക്രിസ്ത്യാനിയും ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.

പുറമേ നിന്നു നോക്കുമ്പോള്‍ സഭ എന്നത് തെറ്റുകളോടും കുറവുകളോടും കൂടിയ ഒരു സ്ഥാപനമാണ്‌; പാപികളുടെ സഭയാണ്. പക്ഷേ ആ നോട്ടം വേണ്ടത്ര ആഴത്തിലുള്ള നോട്ടമല്ല. സഭ എന്നത് ഒരേ സമയം മാനുഷികവും ദൈവികവുമായ രഹസ്യമാണ്. ആത്യന്തികമായി ക്രിസ്തു പാപികളായ നമ്മോട് അവഗാഢം ബന്ധപ്പെട്ടിരിക്കുന്നു. മാനുഷികവും ദൈവികവുമായതിന്‍റെ- പാപത്തിന്‍റെയും ദൈവകൃപയുടേയും അവിഭാജ്യമായ ഐക്യം ആണ് സഭയെന്ന രഹസ്യം. സഭാംഗങ്ങളുടെ പാപങ്ങളെ നോക്കി സഭാമാതാവിനെ വിമര്‍ശിക്കുന്നവര്‍ ദൈവശാസ്ത്രജ്ഞനായ ഫാ. കാള്‍ റാനര്‍ പറഞ്ഞത് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും- "സഭ ചുളിവുകളും ചാലുകളുമുള്ള ഒരു വൃദ്ധയാണ്; എന്നിരുന്നാലും അവള്‍ എന്‍റെ അമ്മയാണ്. സ്വന്തം അമ്മയെ ഒരുത്തനും തല്ലുകയില്ല". ബ്രിട്ടനിലെ സീറോമലബാര്‍ രൂപതയുടെ പേരില്‍ സോഷ്യല്‍ മീഡിയായിലൂടെ സഭയെ ആക്രമിക്കുന്നവര്‍ ചിന്തിക്കുക: നാം ചുളിവുകളുള്ള അമ്മയെ തല്ലുന്നവരാണോ?

ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ...

More Archives >>

Page 1 of 4