News - 2024

ദരിദ്രർക്കു വേണ്ടി പ്രവർത്തിച്ച മദര്‍ തെരേസ ആയിരങ്ങളുടെ മനസ്സിനെ കീഴടക്കിയ വ്യക്തിത്വം: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്

സ്വന്തം ലേഖകന്‍ 20-10-2016 - Thursday

ന്യൂഡൽഹി: ഇന്ത്യയിലെത്തി രാജ്യത്തെ ദരിദ്രർക്കു വേണ്ടി പ്രവർത്തിച്ച മദര്‍ തെരേസ ആയിരക്കണക്കിനു ആളുകളുടെ മനസിനെ കീഴടക്കിയ വ്യക്തിത്വത്തിന് ഉടമയാണെന്നും വലിയ മനസുള്ളവർക്കു മാത്രമേ ഇത്ര വലിയ സേവനങ്ങൾ ചെയ്യാനാകൂയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ദേശീയ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. സിബിസിഐയും ഡൽഹി അതിരൂപതയും ഫരീദാബാദ്, ഗുഡ്ഗാവ് രൂപതകളും സംയുക്‌തമായാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.

മദർ തെരേസയുടെ സഹായം തേടിയവർ വിവിധ ഭാഷയിലുള്ളവരാണെങ്കിലും അവർ ഒരു ഭാഷ മാത്രമാണ് സംസാരിച്ചത്. പുഞ്ചിരിയുടെ ഭാഷ. അത് ഇന്ത്യയിൽ മാത്രമല്ല, ലോകത്തിൽ എല്ലാവർക്കും മനസിലാകുന്നതാണെന്നും മാനവികതയുടെ ഭാഷ പുഞ്ചിരിയാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു. ഇന്ത്യയിലെത്തി രാജ്യത്തെ ദരിദ്രർക്കു വേണ്ടി പ്രവർത്തിച്ച മദറിന് രാജ്യം ഉന്നത ബഹുമതി നൽകി ആദരിച്ചു. ആയിരക്കണക്കിനു ആളുകളുടെ മനസിനെ കീഴടക്കാന്‍ മദര്‍ തെരേസക്ക് സാധിച്ചു. വലിയ മനസുള്ളവർക്കു മാത്രമേ ഇത്ര വലിയ സേവനങ്ങൾ ചെയ്യാനാകൂയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

ഏതു മതത്തിലുള്ളവരാണെങ്കിലും വിശ്വാസങ്ങൾ ഉള്ളവരാണെങ്കിലും ഇന്ത്യയിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് ഏതെങ്കിലും വിധത്തിലുള്ള ഭയത്തിന്റെയോ ആശങ്കയുടെയോ കാര്യമില്ല. താൻ ഒരു ഹൈന്ദവ വിശ്വാസിയാണ്. മനുഷ്യനും മനുഷ്യർക്കും ഇടയിൽ വെറുപ്പുണ്ടാക്കുന്ന ഒന്നും ഇന്ത്യയിൽ ചെയ്യാനാകില്ല. ഇതു സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും സ്‌ഥലമാണ്. അദ്ദേഹം പറഞ്ഞു.

"ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ക്രൈസ്തവർക്കെതിരെ ചില ആക്രമണങ്ങളുണ്ടായ സാഹചര്യം ചൂണ്ടിക്കാട്ടി ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾക്കെതിരേ കടുത്ത നടപടിയെടുക്കുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഡൽഹി തെരഞ്ഞെടുപ്പിനു മുമ്പുണ്ടായ സംഭവങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇല്ലാതായി. അത്തരം സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ല. അക്രമങ്ങൾക്കെതിരേ ശക്‌തമായ നടപടി സ്വീകരിക്കും. ന്യൂനപക്ഷങ്ങൾക്ക് എല്ലാ സുരക്ഷയും കേന്ദ്ര സർക്കാർ ഉറപ്പ് നൽകും". രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ വത്തിക്കാൻ സ്‌ഥാനപതി ആർച്ച്ബിഷപ് ഡോ. സാൽവത്തോറെ പെനാക്കിയോ, മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ സിസ്റ്റർ പ്രേമ, സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, കർദിനാൾ ഡോ. ടെലസ്ഫോർ ടോപ്പോ, ആർച്ച് ബിഷപ്പുമാരായ ഡോ. അനിൽ കൂട്ടോ, ഡോ. വിൻസെന്റ് എം. കോൺസസാവോ, മാർ കുര്യാക്കോസ് ഭരണികുളങ്ങര, സ്റ്റാൻസിലാവോസ് ഫെർണാണ്ടസ്, ആൽബർട്ട് ഡിസൂസ, രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, എംപിമാരായ ഓസ്കാർ ഫെർണാണ്ടസ്, പ്രഫ. കെ.വി. തോമസ്, റിച്ചാർഡ് ഹെ, സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്കരിനാസ്, ബിഷപ് ജേക്കബ് മാർ ബർണബാസ് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.