Meditation. - April 2024

യേശുവിന്‍റെ ജീവിതം, മരണം, ഉത്ഥാനം എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ലോകത്തിലെ ഏറ്റവും നല്ല വാര്‍ത്തകൾ

സ്വന്തം ലേഖകന്‍ 26-04-2023 - Wednesday

"ദൂതന്‍ അവരോട് പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്‌വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു." (ലൂക്കാ 2:10)

യേശു ഏകരക്ഷകൻ: ഏപ്രില്‍ 26
ഇന്ന് ലോകത്തില്‍ പലരീതിയിലുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന നിരവധി മാധ്യമങ്ങളുണ്ട്. എല്ലാ മാധ്യമങ്ങളും തങ്ങള്‍ ചെയ്യുന്നത് നല്ലതാണെന്ന് അവകാശപ്പെടുന്നു. ലോക സംഭവങ്ങളെ റിപ്പോര്‍ട്ടു ചെയ്യുവാനും അത് ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കാനും മാധ്യമങ്ങള്‍ എന്നും മത്സരിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഒരു നല്ല വാര്‍ത്ത, അത് മാധ്യമങ്ങള്‍ എത്ര മനോഹരമായി റിപ്പോര്‍ട്ടു ചെയ്താലും അതിനെ ഒരിക്കലും "സുവിശേഷം" എന്നു വിളിക്കാറില്ല.

ലോകത്തില്‍ ഒരേ ഒരു റിപ്പോര്‍ട്ടിനെ മാത്രമേ 'സുവിശേഷം' എന്നു വിളിക്കാറുള്ളൂ. അത് യേശുവിന്‍റെ ജീവിതം മരണം, ഉത്ഥാനം എന്നിവയെ സംബന്ധിച്ച റിപ്പോര്‍ട്ടുകൾ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതാണ്. ഈ സുവിശേഷം കാണുവാനും, കേൾക്കുവാനും ചരിത്രത്തിലുടനീളം അനേകം മനുഷ്യർ കാത്തിരുന്നു. കാരണം ക്രിസ്തുവിലൂടെ മാത്രമേ രക്ഷപ്രാപിക്കുവാൻ സാധിക്കൂ എന്ന സത്യം അവർ തിരിച്ചറിഞ്ഞിരുന്നു.

പരിശുദ്ധ കന്യകാമറിയം യേശുവിനെ പ്രസവിച്ചപ്പോള്‍, ആ പ്രദേശത്തെ വയലുകളില്‍ രാത്രി ആടുകളെ കാത്തുകൊണ്ടിരുന്ന ഇടയന്മാര്‍ക്ക് കര്‍ത്താവിന്‍റെ ദൂതന്‍ പ്രത്യക്ഷപ്പെടുന്നു. "ദാവീദിന്‍റെ പട്ടണത്തില്‍ രക്ഷകനും കര്‍ത്താവുമായ ക്രിസ്തു പിറന്നിരിക്കുന്നു" എന്ന വാര്‍ത്ത അറിയിക്കുന്നു. ഈ വാർത്തയെ 'സദ്‌വാര്‍ത്ത' എന്നു വിശേഷിപ്പിച്ചു കൊണ്ടാണ് സ്വര്‍ഗ്ഗീയ ദൂതന്‍ ആട്ടിടയന്മാരെ അറിയിക്കുന്നത്.

ദൈവം തന്‍റെ അനന്തസ്നേഹം മൂലം മനുഷ്യരായ നമ്മിലേക്ക് തന്‍റെ പുത്രനെ അയയ്ക്കുന്നുവെന്ന് സുവിശേഷങ്ങളിലില്ലായിരുന്നെങ്കില്‍ നാം അറിയുമായിരുന്നില്ല. അവിടുന്ന് തന്‍റെ പുത്രനെ അയച്ചത് ദൈവവുമായുള്ള സഹവാസത്തിലേക്ക് തിരിച്ചുചെല്ലുവാനുള്ള വഴി നാം കണ്ടെത്തുന്നതിനു വേണ്ടിയാണ്.

"യേശുവിന്‍റെ ജീവിതം, മരണം, ഉത്ഥാനം എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലോകത്തിലെ ഏറ്റവും നല്ല വാര്‍ത്തയാണ്. നസ്രത്തിലെ യേശു, ബെത്ലഹേമില്‍ ജനിച്ച യഹൂദന്‍ മനുഷ്യനായിത്തീര്‍ന്ന 'സജീവദൈവപുത്രന്‍' ആണെന്ന് അവ സാക്ഷ്യപ്പെടുത്തുന്നു" (YOUCAT 71)

വിചിന്തനം
ഓരോ ദിവസവും നമ്മുടെ സംസാരത്തിലൂടെയും, സോഷ്യല്‍ മീഡിയായിലെയും, മറ്റ് മാധ്യമങ്ങളിലൂടെയും എത്രമാത്രം വാര്‍ത്തകളും വിവരങ്ങളുമാണ് നാം മറ്റുള്ളവര്‍ക്ക് കൈമാറുന്നത്. എന്നാല്‍ ലോകത്തിലെ ഏറ്റവും നല്ല വാര്‍ത്തയായ 'സുവിശേഷം' മറ്റുള്ളവര്‍ക്ക് കൈമാറുവാന്‍ നാം സമയം കണ്ടെത്താറുണ്ടോ? നാം തിരിച്ചറിഞ്ഞ 'വഴിയും സത്യവും ജീവനുമായ' യേശുക്രിസ്തുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയുവാനും നാം അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ നമ്മുടെ പ്രവര്‍ത്തികളിലൂടെ സാക്ഷ്യപ്പെടുത്താനും നമുക്കു സാധിക്കുന്നില്ലെങ്കില്‍ നമ്മുടെ ജീവിതം എത്രയോ അര്‍ത്ഥശൂന്യമാണ്?

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »