News - 2024

ഈജിപ്റ്റില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഇസ്ലാം മതസ്ഥരുടെ ശക്തമായ ആക്രമണം

സ്വന്തം ലേഖകന്‍ 02-12-2016 - Friday

കെയ്‌റോ: ഈജിപ്റ്റിലെ സോഹാഗ് ഗവര്‍ണറേറ്റിലെ മാന്‍ഷിത് ഇല്‍-നഗ്ഹാമിഷ് ഗ്രാമത്തില്‍ കോപ്റ്റിക് ക്രൈസ്തവര്‍ക്കു നേരെ മുസ്ലീം വിശ്വാസികളുടെ ശക്തമായ ആക്രമണം. പ്രദേശത്ത് പുതിയ ക്രൈസ്തവ ദേവാലയം നിര്‍മ്മിക്കുവാന്‍ പോകുകയാണെന്ന വ്യാജ പ്രചാരണം അഴിച്ചുവിട്ട ശേഷമാണ് കോപ്റ്റിക് ക്രൈസ്തവര്‍ക്കു നേരെ ഇസ്ലാം മത വിശ്വാസികള്‍ ആക്രമണം നടത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച (നവംബര്‍-25) നടന്ന ജുമാ നമസ്‌കാരത്തിനു ശേഷമാണ് ക്രൈസ്തവ വിശ്വാസികളുടെ വീടുകളേയും, വസ്തുവകകളേയും നശിപ്പിക്കുന്നതിനായി മുസ്ലീം വിശ്വാസികള്‍ അക്രമാസക്തരായി എത്തിയത്.

അക്രമത്തില്‍ നാലു കോപ്റ്റിക് ക്രൈസ്തവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒന്‍പതു വീടുകള്‍ കത്തിനശിച്ചു. ക്രൈസ്തവ വിശ്വാസികള്‍ നടത്തിയിരുന്ന ഗസ്റ്റ് ഹൗസുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. രണ്ടായിരത്തില്‍ അധികം കോപ്റ്റിക് ക്രൈസ്തവര്‍ താമസിക്കുന്ന ഗ്രാമത്തിലാണ് ഇസ്ലാ മത വിശ്വാസികള്‍ ആക്രമണം നടത്തിയത്.

നിരവധി മൈലുകള്‍ യാത്ര ചെയ്താണ് ഇവിടെയുള്ള വിശ്വാസികള്‍ ആരാധനയ്ക്കായി ദേവാലയത്തിലേക്ക് പോകുന്നത്. ദേവാലയം നിര്‍മ്മിക്കാന്‍ അപേക്ഷിച്ചിരിന്നെങ്കിലും അധികാരികളുടെ ഭാഗത്ത് നിന്ന്‍ അനുമതി ലഭിച്ചിരിന്നില്ല. പ്രദേശത്ത് ഒരു കെട്ടിടം പണിയുവാന്‍ ഗ്രാമവാസികള്‍ തീരുമാനിച്ചിരുന്നു. കമ്യൂണിറ്റി സെന്‍റര്‍, നഴ്‌സറി സ്‌കൂള്‍, പ്രായമായവര്‍ക്ക് വിശ്രമിക്കുവാനുള്ള കേന്ദ്രം തുടങ്ങിയവ നിര്‍മ്മിക്കുവാനായിരുന്നു കോപ്റ്റിക് ക്രൈസ്തവരുടെ പദ്ധതി.

ഈ പദ്ധതിക്ക് പ്രദേശത്തെ ഇസ്ലാം മതവിശ്വാസികള്‍ എതിരായിരുന്നു. പദ്ധതിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ്, ക്രൈസ്തവര്‍ ദേവാലയം നിര്‍മ്മിക്കുവാന്‍ പോകുകയാണെന്ന വ്യാജ പ്രചാരണം അഴിച്ചുവിട്ട ശേഷം മുസ്ലീം വിശ്വാസികള്‍ അക്രമം നടത്തിയത്. 'ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍' എന്ന സംഘടനയ്ക്ക് ഗ്രാമവാസിയായ സമീര്‍ നാഷ്ഹദ് നല്‍കിയ അഭിമുഖത്തില്‍ അക്രമത്തിന്റെ ഭീകരത എത്രമാത്രമാണെന്ന് വെളിപ്പെടുത്തുന്നുണ്ട്.

"ഒരു സംഘം മതഭ്രാന്തന്‍മാരായ യുവാക്കളാണ് വെള്ളിയാഴ്ചത്തെ അവരുടെ പ്രാര്‍ത്ഥനയ്ക്ക് ശേഷം ഗ്രാമത്തില്‍ എത്തി അക്രമം നടത്തിയത്. ഗ്യാസ് നിറച്ച ചെറു സിലണ്ടറുകളും, തോക്കുകളും, വലിയ പാറകല്ലുകളുമായിട്ടാണ് ഇവര്‍ ഗ്രാമത്തിലേക്ക് എത്തിയത്. ക്രൈസ്തവരുടെ വീടുകളെ മാത്രം ലക്ഷ്യംവച്ചാണ് ആക്രമണം നടന്നത്".

"വീടുകള്‍ തീയിടുകയും, ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ ഇവര്‍ നശിപ്പിക്കുകയും ചെയ്തു. പ്രദേശത്തേക്ക് അഗ്നിശമന സേന വരുന്നതിനെ തടയുവാന്‍ ഇവര്‍ റോഡുകള്‍ പൂര്‍ണ്ണമായും ഉപരോധിച്ചു. ഗ്രാമത്തിലേക്കുള്ള വൈദ്യുതി, ജല കണക്ഷനുകള്‍ അക്രമികള്‍ വിഛേദിച്ചു". സമീര്‍ നഷ്ഹദ് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണിനോട് പറഞ്ഞു. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് 18 മുസ്ലീം വിശ്വാസികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.


Related Articles »