News - 2024

ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അറേബ്യൻ വികാരിയാത്ത്

സ്വന്തം ലേഖകന്‍ 28-12-2016 - Wednesday

മസ്കറ്റ്: യെമനിലെ ഏഡനിൽനിന്നും തട്ടിക്കൊണ്ടു പോയ സലേഷ്യൻ വൈദികൻ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പുറത്തു വന്നിരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ യഥാർഥമാണെന്നും അബുദാബി ആസ്‌ഥാനമായുള്ള ദക്ഷിണ അറേബ്യൻ വികാരിയാത്ത്. ഇതുസംബന്ധിച്ച് ഔദ്യോഗിക വെബ്സൈറ്റിൽ വിശദീകരണ കുറിപ്പ് പ്രസിദ്ധീകരിച്ചു. കുറിപ്പില്‍ പറയുന്നുണ്ട്.

പ്രസ്തുത വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഫാ.ടോം ഉഴുന്നാലിൽ ആണെന്ന് വിശദീകരണ കുറിപ്പിൽ സ്‌ഥിരീകരിച്ചിട്ടുണ്ട്. വീഡിയോയുടെ ഉറവിടത്തെ കുറിച്ചോ, ചിത്രീകരിച്ച സാഹചര്യമോ, പശ്ചാത്തലമോ വ്യക്‌തമല്ലെങ്കിലും വീഡിയോയിലുള്ള ഫാ.ടോം തന്നെയാണ്. യുഎഇ, ഒമാൻ, യെമൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ദക്ഷിണ അറേബ്യൻ വികാരിയാത്തിനു കീഴിലാണ്.

ഏപ്രിൽ 10ന് ഫ്രാൻസിസ് മാർപാപ്പ ഫാ. ടോമിനെ മോചിപ്പിക്കുവാൻ തട്ടിക്കൊണ്ടു പോയവരോട് അപേക്ഷ നടത്തിയിരിന്നു അറേബ്യൻ വികാരിയാത്ത് ബിഷപ്പ് പോൾ ഹിണ്ടർ മോചനവുമായി ബന്ധപ്പെട്ട് ഇടപെടുന്നവരുമായി നിരന്തര സമ്പർക്കത്തിലാണ്. സുരക്ഷിത മോചനത്തിനായി ചർച്ചകൾക്ക് അദ്ദേഹം തന്നെയാണ് നേതൃത്വം നൽകുന്നത്. ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ഈ അവസരത്തിൽ വെളിപ്പെടുത്തുന്നതിന് ബുദ്ധിമുട്ടുകളുണ്ട്.

തട്ടിക്കൊണ്ടു പോകൽ സംഭവം നടന്ന നാൾ മുതൽ ഫാ. ടോമിന്റെ മോചനത്തിനായി സഭയുടെ ഉന്നത തലത്തിൽ നിന്നും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടാതെ പ്രാദേശിക,അന്താരാഷ്ര്‌ട നയതന്ത്ര മാർഗങ്ങൾക്കും പൂർണ സഹകരണമാണ് സഭയുടെ ഭാഗത്തു നിന്നുള്ളത്. വികാരിയാത്തിലെ പള്ളികളിൽ അച്ചന്റെ മോചനത്തിനും ഇനിയും യെമനിൽ ബാക്കിയുള്ള ആളുകളുടെ സുരക്ഷക്കുംവേണ്ടി ബിഷപ് പോൾ ഹിണ്ടർ നിരന്തരമായി പ്രാർഥനക്ക് ആഹ്വാനം നടത്തിയിരിന്നു. ക്രിസ്തുമസ് ദിനത്തില്‍ നടന്ന പ്രാര്‍ത്ഥനയില്‍ നൂറുകണക്കിനു ആളുകളാണ് പങ്കെടുത്തത്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക