Christian Prayer

കുരിശിന്റെ വഴി ചൊല്ലുന്നതു കൊണ്ടുള്ള 14 ഫലങ്ങൾ

സ്വന്തം ലേഖകൻ 29-01-2022 - Saturday

ഫ്രാൻസിസ് മാർപാപ്പായോട് ഒരിക്കൽ കുട്ടികൾ ചോദിച്ച ചോദ്യമാണ് "പ്രിയപ്പെട്ട പാപ്പാ അങ്ങ് സാധാരണയായി എന്താണ് പ്രാർത്ഥിക്കുന്നത്?" ഇതിനു മറുപടിയായി താൻ കുരിശിന്റെ വഴിയുടെ ഒരു ചെറിയ പുസ്തകം എപ്പോഴും കൂടെ കൊണ്ടുനടക്കാറുണ്ടന്നും കുരിശിന്‍റെ വഴി ചൊല്ലി പ്രാർത്ഥിക്കുന്നത് അദ്ദേഹത്തിന് വളരെ ഗുണം ചെയ്യുന്നുണ്ടന്നും പറഞ്ഞു. തിരുസഭ വിലമതിക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്തമുറയാണ്‌ കുരിശിന്‍റെ വഴി. വിശുദ്ധരെല്ലാം തന്നെ കുരിശിന്‍റെ വഴിക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്നു.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ തന്‍റെ പ്രതിസന്ധികളില്‍ കുരിശിന്‍റെ വഴി നടത്തിയിരുന്നതായും അത് ഫലദായകമായി അനുഭവപ്പെട്ടതായും പറഞ്ഞിട്ടുണ്ട്. മരണശയ്യയില്‍ കിടന്നിരുന്നപ്പോഴും മറ്റുള്ളവരുടെ സഹായത്തോടെ അദ്ദേഹം കുരിശിന്‍റെ വഴി നടത്തിയിരുന്നു. കുരിശിന്‍റെ വഴി ഭക്തിപൂര്‍വ്വം നടത്തുന്നവര്‍ക്ക് ലഭിക്കാവുന്ന അനുഗ്രഹങ്ങളെക്കുറിച്ച് സ്പെയിന്‍‍കാരനായ ബ്രദര്‍ സ്റ്റനിസ്ലാവോസിന് ഈശോ നൽകിയ വാഗ്ദാനങ്ങൾ:

1. കുരിശിന്‍റെ വഴി നടത്തിക്കൊണ്ട് വിശ്വാസപൂര്‍വ്വം യാചിക്കുന്ന ഏതൊരനുഗ്രഹവും ഞാന്‍ നിങ്ങള്‍ക്കു നല്‍കും.

2. കൂടെക്കൂടെ കുരിശിന്‍റെ വഴി നടത്തുന്നവര്‍ക്ക് നിത്യരക്ഷ നല്‍കും.

3. ഞാന്‍ എപ്പോഴും അവരുടെ കൂടെയുണ്ടായിരിക്കുകയും മരണ സമയത്ത് പ്രത്യേകമായി സഹായിക്കുകയും ചെയ്യും.

4. ഒരു വ്യക്തിയുടെ പാപം എത്ര അധികമായിരുന്നാലും കുരിശിന്‍റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുന്നതിലൂടെ അവർക്ക്‌ കരുണ ലഭിക്കും. (മാരകപാപങ്ങള്‍ ഉണ്ടെങ്കില്‍ കുമ്പസാരം നടത്തേണ്ടതാണ്)

5. കുരിശിന്‍റെ വഴി നിരന്തരം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രത്യേക മഹത്വമുണ്ടായിരിക്കും.

6. ഈ ഭക്തി അനുഷ്ഠിക്കുന്നവരെ ശുദ്ധീകരണ സ്ഥലത്തുനിന്ന്‍ വേഗത്തില്‍ മോചിപ്പിക്കും.

7. കുരിശിന്‍റെ വഴിയുടെ ഓരോ സ്ഥലത്തും ഞാന്‍ അവരെ അനുഗ്രഹിക്കുകയും എന്‍റെ അനുഗ്രഹം നിത്യതവരെ അവരെ പിന്‍തുടരുകയും ചെയ്യും.

8. മരണസമയത്ത് പിശാചിന്‍റെ പ്രലോഭനങ്ങളില്‍ നിന്നു ഞാന്‍ അവരെ രക്ഷിക്കുകയും, സാത്താന്‍റെ ശക്തിയെ നിര്‍വീര്യമാക്കുകയും ചെയ്യും.

9. സ്നേഹപൂര്‍വ്വം ഈ പ്രാര്‍ത്ഥനചൊല്ലുന്നവരെ എന്‍റെ കൃപയാല്‍ നിറച്ച് ജീവിക്കുന്ന സക്രാരി ആക്കിമാറ്റും.

10. ഈ പ്രാര്‍ത്ഥന നിരന്തരം നടത്തുന്നവരുടെമേല്‍ എന്‍റെ ദൃഷ്ടി ഞാന്‍ ഉറപ്പിക്കും. എന്‍റെ കരങ്ങള്‍ അവരെ സംരക്ഷിക്കാന്‍ എപ്പോഴും അവരുടെ കൂടെ ഉണ്ടായിരിക്കുകയും ചെയ്യും.

11. ഞാന്‍ ആണികളാല്‍ കുരിശിനോട് ചേര്‍ന്നു ഇരിക്കുന്നതുപോലെ കുരിശിന്‍റെ വഴി നിരന്തരം നടത്തി എന്നെ ആദരിക്കുന്നവരോട് ഞാനും ചേര്‍ന്നിരിക്കും.

12. എന്നില്‍ നിന്ന് അകന്നുപോകാന്‍ ഇടയാകാതിരിക്കാനും യാതൊരു മാരകപാപവും ചെയ്യാതിരിക്കുവാനുള്ള കൃപ ഞാന്‍ അവര്‍ക്കു കൊടുക്കും.

13. മരണനേരത്ത് എന്‍റെ സാന്നിദ്ധ്യത്താല്‍ ഞാന്‍ അവരെ ആശ്വസിപ്പിക്കുകയും അവരെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്യും. മരണം അവര്‍ക്ക് മാധുര്യമേറിയ ഒരു അനുഭവമായിരിക്കും.

14. അവരുടെ ആവശ്യ സമയത്ത് എന്‍റെ ആത്മാവ് സംരക്ഷണം നല്‍കുന്ന ഒരു കവചവും സഹായവുമായിരിക്കും.


Related Articles »