India - 2024
അഗസ്റ്റീനിയന്‍ സന്യാസിനീ സമൂഹം സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു
സ്വന്തം ലേഖകന്‍ 03-02-2017 - Friday
കുമളി: അഗസ്റ്റീനിയൻ സന്യാസിനി സഭ ഇന്ത്യയിലെത്തിയതിന്റെയും സ്പ്രിംഗ്വാലി സെന്റ് അഗസ്റ്റിൻ ആശുപത്രിയുടെയും സുവർണജൂബിലി ആഘോഷിച്ചു. ഇന്നലെ കുമളിയിലെ സ്പ്രിംഗ്വാലിയില് നടന്ന ചടങ്ങ് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. അഗസ്റ്റീനിയൻ സന്യാസിനി സമൂഹത്തിന്റെ സേവനങ്ങള്‍ മഹത്തരമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ദൈവദാസൻ മാർ കാവുകാട്ട് പിതാവിന്റെ ക്ഷണം സ്വീകരിച്ചാണു സന്യാസിനികൾ ഇന്ത്യയിലെത്തി കുമളിയിൽ ആശുപത്രി സ്ഥാപിച്ചത്. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയും കാവുകാട്ട് പിതാവിന്റെ ശ്രമഫലമായി സ്ഥാപിതമായതാണ്. ആതുര വിദ്യാഭ്യാസ രംഗത്ത് അഗസ്റ്റീനിയന്‍ പാരമ്പര്യത്തിലുള്ള സന്യാസിനികളുടെ പ്രവർത്തനശൈലി വേറിട്ടതാണ്. കര്‍ദിനാള്‍ പറഞ്ഞു.
സെന്റ് അഗസ്റ്റിൻ ആശുപത്രിയോടനുബന്ധിച്ചു സ്ഥാപിച്ച പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് മാർ ആലഞ്ചേരി വെഞ്ചരിച്ചു. പൊതുസമ്മേളനത്തിൽ സിൽവർ ജൂബിലി ആഘോഷിക്കുന്ന 11 സന്യാസിനികളെ ആദരിച്ചു. കാഞ്ഞിരപ്പള്ളി രൂപത വൈസ് ചാൻസിലർ ഫാ. മാത്യു കല്ലറയ്ക്കൽ രൂപതയുടെ മെമന്റോ നൽകിയും ഏലക്കാമാല ചാർത്തിയും സിസ്റ്റർമാരെ ആദരിച്ചു. സുപ്പീരിയർ ജനറൽ സിസ്റ്റർ പ്രേമ പാക്കുമല ചടങ്ങിൽ അധ്യക്ഷതവഹിച്ചു.
കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. കുര്യൻ താമരശേരി അനുഗ്രഹപ്രഭാഷണം നടത്തി. പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം ഇ.എസ്. ബിജിമോൾ എംഎൽഎ നിർവഹിച്ചു. ജോയ്സ് ജോർജ് എംപിയുടെ സന്ദേശം വായിച്ചു. നസ്രാണിപുരം സെന്റ് മാത്യൂസ് പള്ളി വികാരി ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, റീജണൽ സുപ്പീരിയർ സിസ്റ്റർ മോനിക്ക പെരുമ്പള്ളിൽ, പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ കുസും പതാരംചിറ, തുടങ്ങിയവർ പ്രസംഗിച്ചു.