Meditation. - May 2024
അല്ലയോ മനുഷ്യാ നിന്റെ വില എത്രയാണന്നു നിനക്കറിയുമോ?
സ്വന്തം ലേഖകന്‍ 18-05-2022 - Wednesday
"നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല, നിങ്ങൾ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാൽ നിങ്ങളുടെ ശരീരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുവിൻ" (1 കൊറി 6:19-20)
യേശു ഏകരക്ഷകൻ: മെയ് 18
ഡോക്ടര്‍ ഷേഫര്‍ (Dr. Schaeffer) എന്ന പ്രസിദ്ധനായ ക്രൈസ്തവ പണ്ഡിതന്‍ തന്റെ രണ്ടു വിദ്യാര്‍ത്ഥികളുമായി പാരീസിലെ തെരുവുകളിലൂടെ ഒരു രാത്രിയില്‍ നടന്നു നീങ്ങുകയായിരുന്നു. അപ്പോൾ വഴിയരുകില്‍ ഒരു വേശ്യ നില്‍ക്കുന്നതു കണ്ടു. തന്‍റെ വിദ്യാര്‍ത്ഥികളെ വിസ്മയിപ്പിച്ചു കൊണ്ട് അവരുടെ അദ്ധ്യാപകന്‍ ആ സ്ത്രീയുടെ അടുക്കലേയ്ക്കു നടന്നു. അദ്ദേഹം ചോദിച്ചു: "നിന്‍റെ ഫീസ് എത്രയാണ്?"
"അന്‍പതു ഡോളര്‍."
ആ സ്ത്രീയെ അടിമുടി നോക്കിയശേഷം അദ്ദേഹം പറഞ്ഞു:
"അതു തീരെ കുറവാണല്ലോ."
"ഓ, അമേരിക്കക്കാര്‍ക്കുള്ള ഫീസ് നൂറ്റമ്പതു ഡോളറാണ്."
"അതും തീരെ കുറവാണല്ലോ." അദ്ദേഹം വീണ്ടും പറഞ്ഞു.
"ഓ, എനിക്കു തെറ്റി; ആഴ്ചാവസാനങ്ങളില്‍ അമേരിക്കക്കാരുടെ ഫീസ് 500 ഡോളറാണ്."
"അതു ശരിയല്ലല്ലോ. ഈ പറഞ്ഞ തുകയും തീരെ കുറവാണ്."
അപ്പോള്‍ ആ സ്ത്രീയ്ക്ക് അല്‍പം ദേഷ്യം വന്നു. "നിങ്ങള്‍ എനിക്ക് എന്തു വിലയാണു കല്‍പ്പിക്കുന്നത്?"
അദ്ദേഹം പ്രതിവചിച്ചു: "സ്ത്രീയെ, നിങ്ങള്‍ അര്‍ഹിക്കുന്ന വില തരാന്‍ എനിക്കു സാധിക്കില്ല. പക്ഷേ, നിനക്ക് അര്‍ഹമായ വില നേരത്തെ തന്നെ നല്‍കിയിട്ടുള്ള ഒരാളെ എനിക്കറിയാം."
ആ വിദ്യാര്‍ത്ഥികള്‍ നോക്കിനില്‍ക്കേ അവരുടെ അദ്ധ്യാപകന്‍ ആ വഴിയരുകില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയും ജീവിതം ക്രിസ്തുവിനായി സമർപ്പിക്കാൻ അവളെ പ്രേരിപ്പിക്കുകയും ചെയ്തു.
ഇത് ഒരു കഥയല്ല; സംഭവമാണ്. ഒരു വേശ്യ തന്റെ യഥാർത്ഥ വില തിരിച്ചറിഞ്ഞപ്പോൾ, ആ വില യേശുക്രിസ്തു തന്റെ കുരിശുമരണത്തിലൂടെ നൽകിയിരിക്കുന്നു എന്നു തിരിച്ചറിഞ്ഞപ്പോൾ അവൾ തന്റെ പാപകരമായ ജീവിതം ഉപേക്ഷിക്കാൻ തയാറാകുന്നു.
ലോകം മുഴുവന്റെയും പാപമോചനത്തിനായി സ്വയം രക്തം ചിന്തിക്കൊണ്ട് മനുഷ്യനെ ദൈവവുമായി അനുരഞ്ജിപ്പിച്ച യേശുക്രിസ്തു തന്റെ കുരിശിലെ ബലിയിലൂടെ ഓരോ മനുഷ്യന്റെയും വില പിതാവിന്റെ സന്നിധിയിൽ സമർപ്പിച്ചു. നമ്മുടെ പാപങ്ങൾക്കു വേണ്ടി ലോകരക്ഷകനും ഏകരക്ഷകനുമായ യേശു പിതാവിനോടു കടം തീർത്തു. അതിനാൽ ഓരോ മനുഷ്യന്റെയും വില എത്രയാണന്നു ചോദിച്ചാൽ അത് യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ വിലയ്ക്കു തുല്യമാണെന്ന് നിസ്സംശയം പറയാം. ഇതു തിരിച്ചറിയുന്ന ഒരു മനുഷ്യന് എങ്ങനെ തന്റെ ശരീരത്തെ പാപത്തിന് വിട്ടുകൊടുക്കാൻ സാധിക്കും? ഇതു തിരിച്ചറിയുന്ന ഒരു മനുഷ്യന് എങ്ങനെ വിഗ്രഹങ്ങളെ ആരാധിക്കാൻ സാധിക്കും?
വിചിന്തനം
ഇന്ന് നിരവധി മനുഷ്യർക്ക് തങ്ങളുടെ 'വില' എന്താണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല. അതുകൊണ്ട് അവർ തങ്ങളുടെ ശരീരത്തെ പാപത്തിനു വിട്ടുകൊടുക്കുന്നു. ക്രിസ്തു കുരിശിലൂടെ നൽകിയ വില തിരിച്ചറിയാത്തതുകൊണ്ട് മനുഷ്യൻ ജീവജലത്തിന്റെ ഉറവയായ അവിടുത്തെ ഉപേക്ഷിച്ച് വിഗ്രഹങ്ങളെ ആരാധിച്ചുകൊണ്ട് ഈ ഭൂമിയിൽ ജീവിക്കുന്നു. ക്രിസ്തു വ്യക്തിപരമായി ഓരോ മനുഷ്യനെയും സ്നേഹിക്കുന്നതിനാൽ അവിടുന്ന് ഓരോ മനുഷ്യനെയും വില വ്യക്തിപരമായി പിതാവിന്റെ സന്നിധിയിൽ നൽകിയിരിക്കുന്നു. ലോകം മുഴുവനും ഈ സത്യം തിരിച്ചറിയുന്നതിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.