India - 2024
കൊച്ചിയില്‍ മദ്യവിരുദ്ധ സമിതിയുടെ നില്‍പ്പ് സമരം
സ്വന്തം ലേഖകന്‍ 20-06-2017 - Tuesday
കൊച്ചി: സർക്കാരിന്റെ മദ്യനയത്തിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തിൽ കൊച്ചിയിൽ നിൽപുസമരം നടത്തി. എറണാകുളം ടൗണ്‍ഹാളിനു മുന്നില്‍ രാവിലെ 11 മുതലായിരിന്നു സമരം. നില്‍പ്പ് സമരം പൊതുപ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.
പുതിയ ബാറുകൾ അനുവദിക്കാതിരിക്കുക, പൂട്ടിയ ബാറുകൾ തുറക്കാതിരിക്കുക, പഞ്ചായത്തീരാജ്-നഗരപാലികാ ബില്ലിലെ 232, 447 വകുപ്പുകൾ പുനഃസ്ഥാപിക്കുക, മദ്യലഭ്യതയും ഉപഭോഗവും കുയ്ക്കുമെന്ന എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കുക, ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സർക്കാരിന്റെ മദ്യനയം മുതലാളിമാരെ സഹായിക്കാനുള്ളതാണെന്ന് സി.ആർ. നീലകണ്ഠൻ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മദ്യലഭ്യതയും ഉപഭോഗവും കുറച്ചുകൊണ്ടുവരുമെന്ന വാഗ്ദാനത്തിന്റെ ലംഘനമാണ് സർക്കാർ മദ്യനയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ജനറൽ സെക്രട്ടറി ചാർളി പോൾ, കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കൽ, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഫാ. സെബാസ്റ്റ്യൻ വട്ടപ്പറന്പിൽ, ഫാ.ജോർജ് നേരേവീട്ടിൽ, ഫാ. ജേക്കബ് മണ്ണാറപ്രായിൽ കോറെപ്പിസ് കോപ്പ, റവ. ഡോ. ദേവസി പന്തലൂക്കാരൻ, ഫാ. പീറ്റർ ഇല്ലിമൂട്ടിൽ കോറെപ്പിസ്കോപ്പ, ഫാ. പോൾ കാരാച്ചിറ, ടി.എം. വർഗീസ്, പ്രഫ. കെ.കെ. കൃഷ്ണൻ, ജോണ്സണ് പാട്ടത്തിൽ, സിസ്റ്റർ ആൻ, സുലൈമാൻ മൗലവി, ഫാ. വർഗീസ് കണ്ടത്തിൽ, ആഗ്നസ് സെബാസ്റ്റ്യൻ, ചാണ്ടി ജോസ്, കുരുവിള മാത്യൂസ് എന്നിവർ പ്രസംഗിച്ചു. പുതിയ മദ്യനയം പ്രാബല്യത്തിൽ വരുന്ന ജൂലൈ ഒന്നിനു വഞ്ചനാ ദിനവും കരിദിനവുമായി ആചരിക്കാൻ സമ്മേളനം തീരുമാനിച്ചു.