News - 2024

ആലപ്പോയ്ക്കു പുതിയ മുഖം നല്‍കി ഫ്രാന്‍സിസ്കന്‍ ഇടവകാ സമൂഹം

സ്വന്തം ലേഖകന്‍ 28-06-2017 - Wednesday

ഡമാസ്ക്കസ്: ശക്തമായ ആക്രമണങ്ങള്‍ക്ക് വേദിയായ ആലപ്പോയുടെ പുനരുദ്ധാരണത്തിന് വ്യത്യസ്ഥമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് വടക്കന്‍ സിറിയയിലെ ഫ്രാൻസിസ്കൻ ലാറ്റിന്‍ ഇടവക. ആക്രമങ്ങള്‍ കൊണ്ട് ഭംഗി നഷ്ട്ടപ്പെട്ട നഗരത്തിന് പുതിയ മുഖം നല്‍കാനും അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന്‍ മടങ്ങിയെത്തുന്നവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുവാനുമാണ് ഫ്രാന്‍സിസ്കന്‍ വൈദികരുടെ നേതൃത്വത്തില്‍ ഇടവക കൂട്ടായ്മ നഗരത്തെ വർണ മനോഹരമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.

ഗവൺമന്റ് സഹകരണത്തോടെ കറുപ്പും വെള്ളയും ചേർന്ന നിറങ്ങൾ ചാലിച്ച് ഇടവകാതിർത്തിയിലെ ഭിത്തികളിൽ ചിത്രങ്ങൾ ആലേഖനം ചെയ്തും റോഡ് വരമ്പുകളില്‍ പെയിന്‍റ് ചെയ്തുമാണ് ഇടവകയിലെ യുവജനങ്ങള്‍ വ്യാപൃതരായത്.

ഫ്രാൻസിസ്‌കൻ വൈദികൻ ഇബ്രാഹിം അൽസബാഗിന്റെ നേതൃത്വത്തിലാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നത്. യുദ്ധകെടുതികൾ നിറം കെടുത്തിയ നഗരത്തെ പുനരുദ്ധാരണ പ്രവർത്തങ്ങൾ വഴി പുതിയ മുഖം നല്‍കാനും ചിന്നഭിന്നമാക്കപ്പെട്ട സമൂഹത്തെ ഒന്നാക്കാനുള്ള പരിശ്രമമാണ് പദ്ധതിയുടെ ലക്ഷ്യം.

ഫ്രാൻസിസ്കൻ ബിഷപ്പ് മോൺ. ജോർജ് അബു ഖസൻ വൈദികരുടെയും ഇടവകയുടെയും പ്രവർത്തനങ്ങൾക്ക് ആശംസകളർപ്പിച്ചു. രാജ്യത്തെ മോടിപിടിപ്പിക്കാനുള്ള താത്പര്യം നമ്മുടെയുള്ളിൽ നിന്നു തന്നെ ഉണ്ടാകണമെന്നും സഭയിലെ അംഗങ്ങളായ നാം നമ്മുടെ സഹോദരീ സഹോദരന്മാരുമായി പങ്കു ചേരുമ്പോഴാണ് ഒരു സമൂഹമായി നിലകൊള്ളാനാകുന്നതെന്നും ബിഷപ്പ് ഓർമിപ്പിച്ചു.

അതേ സമയം യുദ്ധത്തിൽ വീടുകൾ തകർന്ന ക്രൈസ്തവരെ സഹായിക്കാൻ ഫ്രാൻസിസ്‌കൻ വൈദികർ വീടുകൾ പുനർനിർമ്മിക്കുന്ന പദ്ധതിക്ക് ഇതിനോടകം രൂപം നൽകിയിട്ടുണ്ട്. 2016മുതൽ 470 വീടുകളാണ് സഭയുടെ പദ്ധതി പ്രകാരം ഇതുവരെ നിർമിച്ചത്. ഈ വർഷം കൂടുതൽ വീടുകൾ പുനർനിർമിക്കാനുള്ള പദ്ധതികൾക്ക് ഫ്രാന്‍സിസ്കന്‍ വൈദികര്‍ രൂപം നൽകിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.


Related Articles »