Meditation. - July 2024

യേശുവിനെ കുരിശില്‍ തറച്ചതിന് ആരാണ് ഉത്തരവാദി?

സ്വന്തം ലേഖകന്‍ 28-07-2023 - Friday

"ഈ ലോകത്തിന്‍റെ അധികാരികളില്‍ ആര്‍ക്കും അതു ഗ്രഹിക്കാന്‍ സാധിച്ചില്ല; സാധിച്ചിരുന്നെങ്കില്‍ മഹത്വത്തിന്‍റെ കര്‍ത്താവിനെ അവര്‍ കുരിശില്‍ തറയ്ക്കുമായിരുന്നില്ല" (1 കോറി 2:8)

യേശു ഏകരക്ഷകൻ: ജൂലൈ 28
ആരാണ് യേശുവിന്‍റെ മരണത്തിന് ഉത്തരവാദികള്‍? യേശുവിന്‍റെ വിചാരണയില്‍ പങ്കെടുത്തവരുടെ വ്യക്തിപരമായ പാപത്തെപ്പറ്റി ദൈവത്തിനു മാത്രമേ അറിയാവൂ. അതുകൊണ്ട് യേശുവിന്‍റെ വിചാരണയുടെ ഉത്തരവാദിത്വം ജറുസലേമിലുള്ള എല്ലാ യഹൂദരുടെയും മേല്‍ ചുമത്താന്‍ സാധ്യമല്ല (CCC 597). അവരുടെ അജ്ഞത കണക്കിലെടുത്ത് യേശുതന്നെ കുരിശില്‍വച്ച് അവരോടു ക്ഷമിക്കുന്നതും, അവിടുത്തേക്കു ശേഷം പത്രോസും അതേ മാതൃക പിന്തുടരുന്നതും കാണാം.

അങ്ങനെയെങ്കില്‍ ആരാണ് ക്രിസ്തുവിന്‍റെ പീഢാസഹനത്തിനു ഉത്തരവാദികള്‍? വിശ്വാസത്തെപ്പറ്റിയുള്ള സഭയുടെ ആധികാരിക പ്രബോധനത്തിലും വിശുദ്ധരുടെ സാക്ഷ്യങ്ങളിലും പാപികളാണ് ക്രിസ്തു സഹിച്ച പീഢനങ്ങളുടെയെല്ലാം കാരണക്കാരും നടത്തിപ്പുകാരും എന്നു പ്രസ്താവിക്കുന്നു.

"പിശാചുക്കള്‍ പോലും യേശുവിനെ ക്രൂശിച്ചില്ല. എന്നാല്‍ നീ അവരോട് ചേര്‍ന്ന് അവിടുത്തെ ക്രൂശിച്ചു. തിന്മകളിലും പാപങ്ങളിലും നീ ആഹ്ലാദിക്കുമ്പോള്‍ ഇന്നും നീ അവിടുത്തെ ക്രൂശിക്കുന്നു" (St. Francis of Assisi, Admonitio 5, 3).

"തങ്ങളുടെ പാപങ്ങളിലേക്കു വീണ്ടും തുടര്‍ച്ചയായി നിപതിക്കുന്ന എല്ലാവരെയും നാം കുറ്റക്കാരായി കാണണം. നമ്മുടെ പാപങ്ങള്‍ കര്‍ത്താവായ ക്രിസ്തുവിന്‍റെ കുരിശിലെ പീഢകള്‍ക്ക് ഇടയാക്കി. അതുകൊണ്ടു നിയമരാഹിത്യത്തിലും കുറ്റകൃത്യത്തിലും മുഴുകുന്നവര്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ദൈവപുത്രനെ വീണ്ടും കുരിശില്‍ തറയ്ക്കുകയും അവിടുത്തെ ആക്ഷേപിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ യഹൂദരുടേതിനേക്കാള്‍ വലിയ കുറ്റമാണു നമ്മുടേതെന്നു കാണുവാന്‍ കഴിയും".

അപ്പസ്തോലന്‍റെ സാക്ഷ്യമനുസരിച്ച് "ഈ ലോകത്തിന്‍റെ അധികാരികളില്‍ ആര്‍ക്കും അതു ഗ്രഹിക്കാന്‍ സാധിച്ചില്ല; സാധിച്ചിരുന്നെങ്കില്‍ മഹത്വത്തിന്‍റെ കര്‍ത്താവിനെ അവര്‍ കുരിശില്‍ തറയ്ക്കുമായിരുന്നില്ല." എന്നാല്‍ നാം അവിടുത്തെ അറിയുന്നുവെന്ന് ഏറ്റുപറയുന്നു. എന്നിട്ടും നാം നമ്മുടെ പ്രവൃത്തികള്‍ വഴി അവിടുത്തെ നിഷേധിക്കുമ്പോള്‍, ഒരു വിധത്തില്‍ നാം അവിടുത്തെമേല്‍ അക്രമാസക്തമായ കരങ്ങള്‍ വയ്ക്കുകയാണെന്നു തോന്നും." (Roman Catechism I,5,11).

വിചിന്തനം
തിന്മകളിലും പാപങ്ങളിലും മുഴുകി നാം ആഹ്ലാദിക്കുമ്പോള്‍ നമ്മുടെ കര്‍ത്താവിനെ നാം ഇന്നും ക്രൂശിക്കുകയാണ് ചെയ്യുന്നത്. യേശുക്രിസ്തുവിനെ അറിയുന്നു എന്ന് പറയുന്ന നാം നമ്മുടെ പ്രവൃത്തികള്‍ വഴി അവിടുത്തെ നിഷേധിക്കുമ്പോള്‍ അവിടുത്തെ ഹൃദയം എത്രമാത്രം വേദനിക്കുന്നുണ്ടാവും. ഈ സമയങ്ങളിലെല്ലാം അവിടുന്നു വേദനയോടെ നമ്മെ നോക്കുന്നുണ്ടാവും. പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞപ്പോള്‍ കര്‍ത്താവ് പത്രോസിന്‍റെ നേരെതിരിഞ്ഞ് അവനെ നോക്കി. ഇപ്രകാരം, ക്രിസ്തുവിന്‍റെ ശിഷ്യരാകാന്‍ വിളിക്കപ്പെട്ട നാം പാപം മൂലം അവിടുത്തെ തള്ളിപ്പറയുമ്പോഴും ക്രൂശിക്കുമ്പോഴും അവിടുന്ന് നമ്മുടെ ഓരോരുത്തരുടെയും നേരെ തിരിഞ്ഞ് വ്യക്തിപരമായി വേദനയോടെ നമ്മെ നോക്കുന്നുണ്ടാവും. ആ നോട്ടം നാം ഒരിക്കലും കാണാതെ പോകരുത്.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »