Meditation. - August 2024

യേശുവിന്റെ നിലവിളിയും നമ്മുടെ പ്രാർത്ഥനയും

സ്വന്തം ലേഖകന്‍ 11-08-2023 - Friday

"ഏകദേശം ഒമ്പതാം മണിക്കൂറായപ്പോൾ യേശു ഉച്ചത്തിൽ നിലവിളിച്ചു. ഏലി, ഏലി, ല്മാ സബക്ഥാനി. അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു?" (മത്തായി 27:46)

യേശു ഏകരക്ഷകൻ: ആഗസ്റ്റ് 11
എന്തുകൊണ്ടാണ് യേശു മരണസമയത്ത് നിലവിളിച്ചത്? "എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു?" ഇത്, പിതാവു തന്നെ കൈവിട്ടു എന്ന അർത്ഥത്തിലുള്ള അവിടുത്തെ രോദനമായിരുന്നില്ല. യേശുക്രിസ്തുവിന്റെ ഈ നിലവിളിക്ക് വളരെ ആഴത്തിലുള്ളതും രക്ഷാകരവുമായ അർത്ഥതലങ്ങളുണ്ട്. നമ്മുടെ കർത്താവിന്റെ ഈ നിലവിളിയിൽ മനുഷ്യകുലത്തിന്റെ യാചനകളെല്ലാം എന്നേക്കുമായി സമാഹരിക്കപ്പെട്ടിരിക്കുന്നു. അതിനാൽ ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് ഒരു മനുഷ്യൻ പ്രാർത്ഥിക്കുമ്പോൾ അവന്റെ യാചന ക്രിസ്തുവിന്റെ ഈ നിലവിളിയോടു ചേർത്തുവയ്ക്കുകയാണ് ചെയ്യുന്നത്. അങ്ങനെ മനുഷ്യരുടെ പ്രാർത്ഥനകൾ യേശുക്രിസ്തുവിന്റെ യോഗ്യതകളാൽ പിതാവിന്റെ ഹൃദയത്തിൽ എത്തിച്ചേരുന്നു. ഇപ്രകാരം ക്രൈസ്തവ പ്രാർത്ഥന ലോകത്തിലെ മറ്റു പ്രാർത്ഥനാരൂപങ്ങളിൽ നിന്നും സവിശേഷമാം വിധം ഫലപ്രദമായിത്തീരുന്നു.

ക്രൈസ്തവ വിശ്വാസവും അതിൽ അധിഷ്ഠിതമായ പ്രാർത്ഥനയും കേവലം മനുഷ്യന്റെ മാത്രം പ്രവർത്തിയല്ല. അത് ദൈവത്തിന്റെ സര്‍വോത്കൃഷ്ടമായ പ്രവര്‍ത്തികൂടെയാണ്. പിതാവായ ദൈവത്തിന്റെ ഏകജാതനായ യേശുക്രിസ്തുവിന്റെ പീഡാസഹനവും ഉയിര്‍ത്തെഴുന്നേല്‍പ്പും പുത്രസഹജമായ നമ്മുടെ ആശ്രയബോധത്തെ ഉദ്ദീപ്തമാക്കുന്നു. ഇപ്രകാരം പുത്രസഹജമായ ആശ്രയബോധത്തോടു കൂടിവേണം നാം പ്രാർത്ഥിക്കുവാൻ. ഒരു ക്രൈസ്തവ വിശ്വാസിയുടെ പ്രാർത്ഥന വെറും ഒരു യാചനയല്ല. മനുഷ്യരോടുള്ള സ്നേഹത്തിന്‍റെ പദ്ധതിയായ ദൈവത്തിന്റെ പരിപാലനയോടുള്ള സഹകരണമാണു ക്രൈസ്തവ പ്രാര്‍ത്ഥന.

യേശുവിന്‍റെ പ്രാര്‍ത്ഥന ക്രിസ്തീയ പ്രാര്‍ത്ഥനയെ ഫലപ്രദമാക്കുന്നു. അവിടുന്നാണ് അതിന്‍റെ മാതൃക. യേശു നമുക്കു വേണ്ടിയും നമ്മുടെ സ്ഥാനത്തുനിന്നും നമുക്കു പകരവും പ്രാര്‍ത്ഥിക്കുന്നു. പിതാവായ ദൈവം ശ്രവിച്ച തന്റെ ഏകജാതന്റെ നിലവിളിയിലും അവിടുത്തെ ഉത്ഥാനത്തിലും നമ്മുടെ യാചനകളെല്ലാം ഒരിക്കല്‍ എന്നേക്കുമായി സമാഹരിക്കപ്പെട്ടിട്ടുണ്ട്. തന്നിമിത്തം പിതാവിന്‍ പക്കല്‍ നമുക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നതില്‍ നിന്ന്‍ അവിടുന്ന്‍ ഒരിക്കലും വിരമിക്കുന്നില്ല. നമ്മുടെ പ്രാര്‍ത്ഥന ആശ്രയബോധത്തിലും മക്കളുടെ മാനോധൈര്യത്തിലും യേശുവിന്‍റെ പ്രാര്‍ത്ഥനയുമായി ഗാഢബന്ധത്തിലാണെങ്കില്‍ നാം ചോദിക്കുന്നതു മാത്രമല്ല അതിലധികവും നമുക്കു ലഭിക്കുന്നു.

വിചിന്തനം
നമ്മുടെ പ്രാര്‍ത്ഥന ദാതാവിനോട് എന്നതിനേക്കാള്‍ ദാനങ്ങളോടു ഒട്ടിച്ചേർന്നാണോ ഇരിക്കുന്നത്? ദാനങ്ങൾ ലഭിക്കുവാൻ അതിയായി ആഗ്രഹിച്ചുകൊണ്ടുമാത്രം നാം പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ഹൃദയം ദാതാവിൽ നിന്നും അകലുന്നു. അവിടെ നമ്മൾ വെറും യാചകരായി മാത്രം നിൽക്കുന്നു. എന്നാൽ യേശുക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് പുത്രസഹജമായ ആശ്രയബോധത്തോടു കൂടി പ്രാർത്ഥിക്കുവാൻ നാം പരിശീലിക്കണം. ഇപ്രകാരമുള്ള പ്രാർത്ഥന യേശുവിന്റെ നിലവിളിയോടു ചേർത്തുവയ്ക്കപ്പെടുകയും അത് പിതാവിന്റെ ഹൃദയത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »