Meditation. - April 2024

യേശുക്രിസ്തുവിനെ അറിയാത്തവൻ ലോകത്തെപ്പറ്റി ഒന്നും അറിയുന്നില്ല

സ്വന്തം ലേഖകന്‍ 25-04-2024 - Thursday

"അവനിൽ സ്വർഗ്ഗത്തിലും ഭൂമിയിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷിടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്." (കൊളോ 1:16)

യേശു ഏകരക്ഷകൻ: ഏപ്രില്‍ 25
ജീവശാസ്ത്രപരമായ പ്രക്രിയയിൽ ആകസ്മികമായുണ്ടായ ഒരു ഉത്പന്നമായി പരിണാമവാദം മനുഷ്യനെ കരുതുന്നു. അതേസമയം പരിണാമം, വികസിക്കാൻ കഴിയുന്ന എന്തിനെയെങ്കിലും അസ്തിത്വം മുൻവ്യവസ്ഥയായി ആവശ്യപ്പെടുകയും ചെയ്യുന്നു. ആ വസ്തു എവിടെനിന്നു വന്നു എന്നതിനെക്കുറിച്ച് പരിണാമവാദത്തിന് ഉത്തരം നൽകാൻ സാധിക്കുന്നില്ല. കൂടാതെ, ലോകത്തിന്റെയും മനുഷ്യന്റെയും അസ്തിത്വം, സാരാംശം, മഹത്വം, അർത്ഥലക്ഷ്യം എന്നിവ സംബന്ധിച്ച ചോദ്യങ്ങൾക്കും ജീവശാസ്ത്രത്തിന് മറുപടി പറയാനാകുന്നില്ല. അതിനാൽ ഈ ലോകത്തെക്കുറിച്ച് അറിയാൻ മനുഷ്യൻ അവസാനം ദൈവത്തിലേക്കു തന്നെ തിരിയുന്നു.

"നമ്മൾ പരിണാമത്തിന്റെ യാദൃശ്ചികവും അർത്ഥശൂന്യവുമായ ഉത്പന്നമല്ല. നാമോരോരുത്തരും ദൈവത്തിന്റെ ചിന്തയുടെ ഫലമാണ്. നാമോരോരുത്തരും ആഗ്രഹിക്കപ്പെട്ടവരാണ്. നാമോരോരുത്തരും സ്നേഹിക്കപ്പെട്ടവരാണ്, നാമോരോരുത്തരും അത്യാവശ്യമാണ്" (ബെനഡിക്ട് പതിനാറാമൻ മാർപാപ്പാ, 24/4/2005)

ലോകസൃഷ്ടി എന്നത് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിന്റെ ഒരു 'സമൂഹപദ്ധതി' ആണ്. പിതാവാണ് സർവശക്തനായ സൃഷ്ടാവ്. പരിശുദ്ധാത്മാവ് എല്ലാറ്റിനെയും ഒന്നിച്ചുകൂടി നിറുത്തുകയും ജീവൻ നൽകുകയും ചെയ്യുന്നു. പുത്രനായ യേശുക്രിസ്തു ലോകത്തിന്റെ അർത്ഥവും ഹൃദയവുമാണ്. ലോകവും അതിലെ സമസ്ത വസ്തുക്കളും ക്രിസ്തുവിലൂടെയും, ക്രിസ്തുവിനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. "യേശുക്രിസ്തു ആണ് എല്ലാറ്റിന്റെയും കേന്ദ്രവും അടിസ്ഥാനവും. അവിടുത്തെ അറിയാത്തവൻ ലോകത്തെപ്പറ്റി ഒന്നും അറിയുന്നില്ല. തന്നെപ്പറ്റിയും ഒന്നും അറിയില്ല." (ബ്ലെയ്‌സ് പാസ്കൽ, 1588- 1651)

വിചിന്തനം
ക്രിസ്തുവിനെ അറിയുകയും, കർത്താവിന്റെ സത്യം, നന്മ, സൗന്ദര്യം എന്നിവയിലേക്ക് ലോകം അതിവേഗം പായുകയാണ് എന്ന സത്യം മനസ്സിലാക്കുകയും ചെയ്യുമ്പോൾ മാത്രമേ ലോകം എത്രമാത്രം നല്ലതാണെന്ന് നമ്മുക്കു ഗ്രഹിക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ ഒരു മനുഷ്യന് ലോകത്തെപ്പറ്റിയും തന്നെപ്പറ്റിയും കൂടുതൽ അറിയണമെങ്കിൽ അയാൾ ആദ്യം യേശുക്രിസ്തുവിനെ അറിയണം. ഇപ്രകാരം സത്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള, ക്രിസ്തീയ ജീവിതത്തിലൂടെ മാത്രമേ ഒരു മനുഷ്യന് ലോകത്തിൽ നന്മയുടെ പ്രകാശം പരത്തുവാനും യഥാർത്ഥ ജീവിത ലക്‌ഷ്യം കണ്ടെത്തുവാനും സാധിക്കൂ. എല്ലാവരും ഈ സത്യം തിരിച്ചറിയുവാൻ വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »