India - 2024

സഭാസ്ഥാപനങ്ങളില്‍ ജോലിക്കു പണം കൈപ്പറ്റുന്ന പ്രവണതയെ വിശ്വാസസമൂഹം ചെറുക്കണം: സീറോ മലബാര്‍ സിനഡ്

സ്വന്തം ലേഖകന്‍ 03-09-2017 - Sunday

കൊച്ചി: സഭാസ്ഥാപനങ്ങളില്‍ ജോലിക്കും കോഴ്‌സുകളുടെ പ്രവേശനത്തിനും പണം കൈപ്പറ്റുന്ന പ്രവണത ശരിയല്ലായെന്നും ഇത് എവിടെയെങ്കിലുമുണ്ടെങ്കില്‍ വിശ്വാസിസമൂഹം ഒറ്റക്കെട്ടായി അതിനെ ഇല്ലാതാക്കണമെന്നു സീറോ മലബാര്‍ സിനഡ്. കെസിബിസിയുടെ നിര്‍ദേശത്തോടു ചേര്‍ന്ന് അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കു ന്യായമായ വേതനം നല്‍കേണ്ടതുണ്ടെന്നും സിനഡ് ആവശ്യപ്പെട്ടു. സീറോ മലബാര്‍ സിനഡിന്റെ പൊതുനിര്‍ദേശത്തിന്റെ വെളിച്ചത്തില്‍ സഭയുടെ വിദ്യാലയ മാനേജ്‌മെന്റുകളില്‍ പ്രവേശനത്തിനും ജോലിക്കും പണം സ്വീകരിക്കുന്ന പതിവില്ല.

എന്നാല്‍ ചിലയിടങ്ങളില്‍ അത്തരം രീതിയുണ്ടെന്ന പരാതികളുണ്ട്. ഇത് എവിടെയെല്ലാം നടക്കുന്നുണ്ടോ അതിനെ വിശ്വാസി സമൂഹം ഒറ്റക്കെട്ടായി ഇല്ലാതാക്കണം. കത്തോലിക്കാസഭയില്‍ പതിനൊന്നു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈദിക പരിശീലനത്തിലൂടെ ജനത്തിനൊപ്പം സഹഗമനം നടത്തുന്ന അജപാലകര്‍ രൂപപ്പെടുന്നതിലാണു സഭയുടെ പ്രത്യാശയെന്നും സീറോ മലബാര്‍ സിനഡ് വിലയിരുത്തി.

യുവജനങ്ങളെ സഭയിലേക്ക് ആകര്‍ഷിക്കാനും ഇതര മതസമൂഹങ്ങളുടെ ജീവിതധാരയില്‍ ഭാഗമാകുവാനും മറ്റു ക്രൈസ്തവ സമൂഹങ്ങളുമായി ആശയവിനിമയം നടത്തുവാനും നവവൈദികര്‍ സന്നദ്ധരാവണം. സാധാരണ മനുഷ്യരുടെ സങ്കടങ്ങളും ജീവിതസാഹചര്യങ്ങളും സങ്കീര്‍ണതകളും തിരിച്ചറിഞ്ഞ്, അവരെ സ്‌നേഹിക്കാന്‍ അജപാലകര്‍ക്കു സാധിക്കണം.

ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സമീപത്തു മദ്യശാലകള്‍ സ്ഥാപിക്കുന്നതിനുള്ള ദൂരപരിധി അന്പതു മീറ്ററാക്കി കുറച്ച സര്‍ക്കാര്‍ തീരുമാനം ആശങ്കയുണര്‍ത്തുന്നതാണ്. ദേവാലയങ്ങളിലും സഭാസ്ഥാപനങ്ങളിലും ആരോഗ്യപരവും മാനവമഹത്വം വളര്‍ത്തുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ വൈദികരും സമര്‍പ്പിതരും വിശ്വാസ സമൂഹവും കൈകോര്‍ത്തു പ്രവര്‍ത്തിക്കണമെന്നും സിനഡ് ആഹ്വാനം ചെയ്തു.


Related Articles »