News - 2024

ക്രൈസ്തവരുടെ ധര്‍മ്മം രക്ഷയ്ക്കുള്ള ഇടം തുറന്നുകൊടുക്കുക: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 05-10-2017 - Thursday

വത്തിക്കാന്‍ സിറ്റി: ഇഹലോകത്തിലെ ക്രൈസ്തവരുടെ ധര്‍മ്മം രക്ഷയ്ക്കുള്ള ഇടം തുറന്നുകൊടുക്കുകയെന്നതാണെന്ന് ഫ്രാന്‍സിസ് പാപ്പ. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ പ്രതിവാര പൊതുകൂടിക്കാഴ്ചയ്ക്കിടെ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. സ്നേഹത്തെ പ്രതി മരിക്കുകയും ഉയിര്‍ക്കുകയും ചെയ്ത യേശുവാണ് ക്രിസ്തീയവിശ്വാസത്തിന്‍റെ മര്‍മ്മമെന്നും അദ്ദേഹം പറഞ്ഞു. ഉത്ഥാനന്തരം യേശു ശിഷ്യര്‍ക്ക് സമാധാനം നേര്‍ന്നുകൊണ്ട് പ്രത്യക്ഷപ്പെടുന്ന വിശുദ്ധ ലൂക്കായുടെ സുവിശേഷ ഭാഗങ്ങളെ ആസ്പദമാക്കിയായിരിന്നു പാപ്പയുടെ വിചിന്തനം.

യേശു ക്രൂശിക്കപ്പെട്ടതിനു ശേഷമുള്ള ആ ശനിയാഴ്ച അവിടത്തെ ശിഷ്യര്‍ തളര്‍ന്നുപോയിരുന്നു. നസ്രത്തിലെ ഗുരുവിന്‍റെ കൂടെ അവര്‍ ജീവിച്ച ആഹ്ലാദകരമായ മൂന്നു വര്‍ഷങ്ങളെയും കല്ലറയുടെ വാതില്‍ക്കല്‍ ഉണ്ടായിരുന്ന ആ ഉരുണ്ട കല്ല് മൂടിക്കളഞ്ഞു. എല്ലാം അവസാനിച്ചു എന്ന തോന്നല്‍, ചിലരെ നിരാശരാക്കി. ഭീതിയോടെ അവര്‍ ജറുസലേം വിടാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ യേശു ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. അപ്രതീക്ഷിതമായിരുന്ന ഈ സംഭവം ശിഷ്യന്മാരുടെ ഹൃദയമനസ്സുകളെ തകിടം മറിക്കുന്നു. യേശു അവിടത്തേക്കു വേണ്ടിയല്ല ഉയിര്‍ത്തെഴുന്നേറ്റത്. അവിടുന്നു പിതാവിന്‍റെ പക്കലേക്ക് ആരോഹണം ചെയ്യുന്നെങ്കില്‍ അത് എല്ലാ മനുഷ്യരും തന്‍റെ ഉത്ഥാനത്തില്‍ പങ്കുചേരണം എന്ന ആഗ്രഹിക്കുന്നതുകൊണ്ടാണ്.

സകലസൃഷ്ടികളേയും ഉന്നതത്തിലേക്കു ഉയര്‍ത്താനാണ്. പെന്തക്കുസ്താദിനത്തില്‍ ശിഷ്യന്മാര്‍ പരിശുദ്ധാരൂപിയുടെ നിശ്വാസത്താല്‍ രൂപാന്തരപ്പെടുത്തപ്പെടുന്നു. സകലര്‍ക്കും എത്തിച്ചുകൊടുക്കാനുള്ള സദ്വാര്‍ത്ത മാത്രമല്ല അവര്‍ക്ക് ലഭിക്കുന്നത്, പിന്നെയോ പരിശുദ്ധാത്മാവില്‍ അവര്‍ വീണ്ടും ജനിക്കുന്നു. യേശുവിന്‍റെ ഉത്ഥാനം പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ നമ്മെ രൂപാന്തരപ്പെടുത്തുന്നു. യേശു ജീവിക്കുന്നു, നമ്മുടെ മദ്ധ്യേ ജീവിക്കുന്നു. അവിടന്ന് ജീവിക്കുന്നവനാണ്, രൂപാന്തരപ്പെടുത്തുന്ന ശക്തിയുള്ളവനാണ്. വാക്കുകള്‍കൊണ്ടു മാത്രമല്ല, മറിച്ച്, പ്രവര്‍ത്തികളും ജീവിതസാക്ഷ്യവും കൊണ്ടും യേശുവിന്‍റെ പുനരുത്ഥാനത്തിന്‍റെ പ്രഘോഷകര്‍ ആയിത്തീരുക എന്ന ചിന്തിക്കുക എത്ര സുന്ദരമാണ്!

യഥാര്‍ത്ഥ ക്രൈസ്തവന്‍: അവന്‍ വിലപിക്കുന്നില്ല, കോപിഷ്ഠനുമല്ല, മറിച്ച് ഒരു തിന്മയും അനന്തമല്ലെന്നും, അവസാനിക്കാത്ത ഒരു രാത്രിയുമെന്നും, ഒരു മനുഷ്യനും എന്നന്നേക്കുമായി തെറ്റില്‍ നിപതിക്കുന്നില്ലെന്നും, സ്നേഹത്താല്‍ ജയിക്കാനാകത്ത ഒരു വിദ്വേഷവും ഇല്ലെന്നും പുനരുത്ഥാനത്തിന്‍റെ ശക്തിയാല്‍ ബോധ്യമുള്ളവനാണ്. വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ തിരുന്നാള്‍ മംഗളങ്ങള്‍ ഏവര്‍ക്കും ആശംസിച്ചുകൊണ്ടാണ് പാപ്പ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.


Related Articles »