News - 2024

പാപം ചെയ്യാത്ത വിശുദ്ധരില്ല; പാപികൾക്കും ഒരു ഭാവിയുണ്ട്: ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകൻ 20-01-2016 - Wednesday

"ദൈവം പുറംകാഴ്ച്ചയിൽ മയങ്ങി പോകുമെന്ന് കരുതരുത്. അവിടുന്ന് ഹൃദയത്തിലേക്കാണ് നോക്കുന്നത്. പാപം ചെയ്യാത്ത വിശുദ്ധരില്ല; പാപികൾക്കും ഒരു ഭാവിയുണ്ട്" ചൊവ്വാഴ്ച കാസ സാന്ത മാർത്തയിലെ പ്രഭാഷണത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

"വിശുദ്ധന്മാരുടെ ജീവിതത്തിൽ പ്രലോഭനങ്ങളും പാപ കൃത്യങ്ങളും നമുക്ക് കാണുവാൻ കഴിയും." ബൈബിൾ ഭാഗം ഓർമ്മിപ്പിച്ചു കൊണ്ട് പിതാവ് പറഞ്ഞു. "ശക്തന്മാരെ തിരസ്ക്കരിച്ചു കൊണ്ട് ദാവീദിനെ ഇസ്രയേലിന്റെ രാജാവാക്കാൻ ദൈവം, സാമുവേലിനോട് കൽപ്പിക്കുന്നു. ഇസയേൽ ജനത്തെ ശത്രുക്കളിൽ നിന്നും രക്ഷിച്ച സാവൂളിനെയും തിരസ്ക്കരിച്ചു കൊണ്ടാണ് ദൈവത്തിന്റെ തീരുമാനം ഉണ്ടാകുന്നത്. സാവൂളിന്റെത് അടഞ്ഞ ഹൃദയമാണ് എന്ന് ദൈവം അറിഞ്ഞിരുന്നു."

"മനുഷ്യ യുക്തിക്ക് നിരക്കാത്തതായിരുന്നു ദൈവത്തിന്റെ തീരുമാനം. ജെസ്സെയുടെ മക്കളിൽ ഏറ്റവും ഇളയവനും ദുർബലനുമായ ദാവീദിനെ ദൈവം തിരഞ്ഞെടുക്കുന്നു."

"ബാഹ്യ പ്രകൃതി കൊണ്ട് ദൈവത്തെ കൈക്കലാക്കാമെന്ന് ആരും കരുതരുത്. അദ്ദേഹം മനുഷ്യരുടെയും അവരുടെ പ്രവർത്തികളുടെയും ഹൃദയത്തിലേക്കാണ് നോക്കുന്നത്."

"നാം മനുഷ്യർ, പുറംകാഴ്ച്ചകളിൽ ഭ്രമിക്കുന്നവരാണ്. പക്ഷേ, ദൈവം സത്യം കാണുന്നു."

"ജെസ്സെ തന്റെ ശക്തരായ ഏഴു മക്കളെയും സാമുവേൽ പ്രവാചകന്റെ മുമ്പിൽ ഹാജരാക്കുന്നു. ദൈവം അവരിലൊന്നും സംപ്രീതനല്ലെന്ന് പ്രവാചകൻ അറിയുന്നു. അദ്ദേഹം ജെസ്സെയോട് ചോദിച്ചു. 'നിനക്ക് വേറെ മക്കളില്ലെ?' അപ്പോൾ ജെസ്സെ, കാട്ടിൽ ആടിനെ മേയിച്ചു നടക്കുന്ന തന്റെ ഇളയ പുത്രനെ പറ്റി പറയുന്നു. ആ ഇടയബാലന് ഇസ്രയേലിന്റെ രാജാവാകാനുള്ള യോഗ്യതയില്ലെന്ന്, അവന്റെ പിതാവ് ഉൾപ്പടെ എല്ലാവരും കരുതുന്നു. പക്ഷേ, ദൈവം ഹൃദയം കണ്ടു. മനുഷ്യരെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹം ദാവീദിനെ ഇസ്രയേലിന്റെ രാജാവായി നിശ്ചയിക്കുന്നു."

സാമുവേൽ പ്രവാചകൻ ബാലന്റെ മേൽ വിശുദ്ധ ജലം തളിക്കുന്നതോടെ പരിശുദ്ധാത്മാവ് അവനിൽ പ്രവേശിച്ചു. അവൻ ശക്തനായി.

പക്ഷേ ദൈവം അവനെ വിശുദ്ധനാക്കി മാറ്റുകയല്ല ചെയ്തത്. അവന്റെ ഹൃദയം കണ്ട്, അത് നല്ലതെന്ന് മനസ്സിലാക്കി, അവനുള്ള വഴി ദൈവം തെളിച്ചു കൊടുക്കുകയാണ്. അതിലൂടെ ദാവീദ് അനവധി വർഷങ്ങൾ സഞ്ചരിച്ചു. ഹൃദയത്തിനനുസരിച്ചുള്ള കൃത്യങ്ങൾ ചെയ്തു. അതെല്ലാം നന്മയായിരുന്നു. കാരണം അവന് നന്മയുള്ള മനസുണ്ടായിരുന്നു.

ഈ യാത്രയിൽ ദാവീദ് മനുഷ്യസഹജമായ പാപങ്ങളിൽ ഉൾപ്പെട്ടു. ഭോഗേച്ഛ മൂലം കൊലപാതകം വരെ ആസൂത്രണം ചെയ്തു. ദൈവം നാഥൻപ്രവാചകനെ അവന്റെയടുത്ത് അയക്കുന്നു. പ്രവാചകൻ ദാവീദിനോട്, അവൻ ചെയ്തു കൊണ്ടിരിക്കുന്ന അകൃത്യങ്ങൾ വെളിപ്പെടുത്തുന്നു' ദാവീദ് ദൈവത്തോട് മാപ്പിരക്കുന്നു .

ദാവീദിന് വ്യക്തിപരമായ ദുരന്തങ്ങൾ നേരിടേണ്ടി വന്നു. മകന്റെ വഞ്ചന സഹിക്കേണ്ടി വന്നു. ജറുസലേമിൽ നിന്നും പാലായനം ചെയ്തപ്പോൾ, അദ്ദേഹം വിശുദ്ധ പേടകം ജറുസലേമിലേക്ക് തിരിച്ചയച്ചു. 'യഹോവയുടെ ശക്തി രാജ്യത്തിനുള്ളതാണ്, തന്റെ വ്യക്തിപരമായ രക്ഷയ്ക്ക് വേണ്ടിയുള്ളതല്ല' എന്ന് അദ്ദേഹം മനസിലാക്കി. പിന്നീട് അപമാനിക്കപ്പെട്ടപ്പോഴും താൻ ഇത് അർഹിക്കുന്നു 'എന്നാണ് ദാവീദ് കരുതിയത്.

അദ്ദേഹം മഹാമനസ്ക്കനായിരുന്നു. ശത്രുവായ സാവൂളിനെ വധിക്കാൻ അവസരം ലഭിച്ചിട്ടും അദ്ദേഹം സാവൂളിനെ വിട്ടയച്ചു.

"വിശുദ്ധനായ ദാവീദ് ഒരു പാപിയായിരുന്നു, പശ്ചാത്തപിച്ച പാപി." പിതാവ് പ്രഭാഷണം അവസാനിപ്പിച്ചു കൊണ്ട് പറഞ്ഞു:

"ജ്ഞാനസ്നാനത്തിലൂടെ നമ്മൾ ദൈവമക്കളായിരിക്കുന്നു. നമ്മളെല്ലാം വിശുദ്ധിയിലേക്കുള്ള യാത്രയിലാണ്. ഹൃദയശുദ്ധിയോടെ നമുക്ക് മുന്നോട്ടു പോകാം. ചെയ്യുന്നത് അധർമ്മമാണെന്ന് മനസിലായാൽ പശ്ചാത്തപിച്ച് മുന്നോട്ടു പോകുന്നവർ വിശുദ്ധിയിലേക്കുള്ള പാതയിലാണ്!" മാർപാപ്പ പറഞ്ഞു.

(Source: Vatican Radio)