News - 2024

പാക്കിസ്ഥാനില്‍ ക്രൈസ്തവ ആരാധനാലയം അഗ്നിക്കിരയാക്കി

സ്വന്തം ലേഖകന്‍ 18-04-2018 - Wednesday

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെ ലാഹോറിന് സമീപം സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ആരാധനാലയം അജ്ഞാതർ അഗ്നിക്കിരയാക്കി. ഏപ്രിൽ 15 ഞായറാഴ്ച ഷാഹ്ധരയിലെ ആരാധനാലയമാണ് അജ്ഞാത സംഘം ബോംബിട്ട് തകർത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദേവാലയ നിർമ്മാണം സമാപന ഘട്ടത്തിലാണെങ്കിലും ശുശ്രൂഷകൾക്കായി തുറന്നു കൊടുത്തിരുന്നു. ഗോസ്പൽ ഓഫ് ജീസസ് മിഷൻ സമൂഹത്തിന്റെ പ്രാര്‍ത്ഥനാശുശ്രൂഷകളും വിശ്വാസ പരിശീലനവും യുവജന സമ്മേളനവും നടത്തിയിരുന്ന ദേവാലയത്തിൽ കഴിഞ്ഞ ഞായറാഴ്ച വിശ്വാസ പരിശീലനത്തിന് തൊട്ട് മുൻപാണ് ബോംബാക്രമണം. ചുറ്റുമതിൽ കെട്ടിയ ദേവാലയത്തിനുള്ളിലേക്ക് അക്രമികൾ പ്രവേശിച്ചതെങ്ങനെയെന്ന് വ്യക്തമല്ല.

മുന്നൂറോളം ക്രൈസ്തവ കുടുംബങ്ങളുടെ ഏകാശ്രയമായിരിന്നു ആക്രമിക്കപ്പെട്ട ദേവാലയം. പ്രദേശത്ത് ക്രൈസ്തവർക്ക് നേരെ ഭീഷണിയോ അഭിപ്രായ ഭിന്നതയോ നിലനില്ക്കാത്ത സാഹചര്യത്തിൽ ഇത്തരമൊരു ആക്രമണം അപ്രതീക്ഷിതമാണെന്ന് വചനപ്രഘോഷകനായ യുസഫ് അസീസ് പറഞ്ഞു. അഗ്നിബാധയെ തുടര്‍ന്നു ദേവാലയത്തിലെ പുസ്തകങ്ങളും കസേരകളും പൂര്‍ണ്ണമായി നശിച്ചു. ദേവാലയത്തിന്റെ സ്ഥിതിയിൽ ക്രൈസ്തവ സമൂഹം അതീവ ദു:ഖിതരാണ്. ആക്രമികളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുമെന്നും ആരാധനാസമൂഹത്തിന്റെ സംരക്ഷണം ദൈവത്തിന് ഭരമേല്പിക്കുന്നതായും യുസഫ് അസീസ് വ്യക്തമാക്കി.

മതനിന്ദ ആരോപിക്കപ്പെട്ട് അറസ്റ്റിലായ ക്രൈസ്തവ യുവാവ് പത്രാസ് മസിഹയുടേയും അദ്ദേഹത്തിന്റെ അർദ്ധ സഹോദരൻ സാജിദ് മസിഹയുടേയും ഭവനങ്ങൾ ബോംബാക്രമണം നടന്ന ദേവാലയത്തിന് സമീപമാണെന്നതു ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റായില്‍ ക്രൈസ്തവര്‍ക്ക് നേരെ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് വിശ്വാസികള്‍ കൊല്ലപ്പെടുകയും എട്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. കറാച്ചി ആർച്ച് ബിഷപ്പ് ജോസഫ് കോട്ട്സ് പാക്കിസ്ഥാനി ക്രൈസ്തവരുടെ സുരക്ഷയിൽ ആശങ്ക പങ്കുവെച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് ദേശീയ കത്തോലിക്ക മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ ദേശവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരിന്നു.


Related Articles »