Meditation. - February 2024

പ്രപഞ്ച സൃഷ്ട്ടാവായ ദൈവത്തോടുള്ള സംഭാഷണത്തിന്‍റെ ആവശ്യകതയെന്ത്?

സ്വന്തം ലേഖകന്‍ 16-02-2024 - Friday

"അവിടുന്ന് എനിക്ക് ഉന്മേഷം നൽകുന്നു. തന്റെ നാമത്തെ പ്രതി നീതിയുടെ പാതയിൽ എന്നെ നയിക്കുന്നു" (സങ്കീർത്തനം 23:3)

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 16

നിലനിൽപ്പ്‌ തന്നെ അപകടത്തിലായിരിക്കുന്ന മനുഷ്യവർഗ്ഗത്തിന്റെ സുരക്ഷ തേടിയുള്ള അലച്ചിൽ, അവന്റെ നിലവിളി എത്തി നില്ക്കുന്നത് 'പ്രകൃതിയിലേയ്ക്ക് മടങ്ങുക' എന്നുള്ളത് ആയി മാറിയിരിക്കുന്നു. കാലഘട്ടത്തിലേ ആശയങ്ങൾക്കും തത്വങ്ങള്‍ക്കും പ്രപഞ്ചവുമായി പൊരുത്തപെട്ടുപോകുവാനുള്ള ഒരു ആഗ്രഹം നിലനില്‍ക്കുന്നുണ്ട്. വ്യക്തി എന്ന നിലയിലുള്ള അടിസ്ഥാനപരമായ ഘടനയെ മറന്നു അല്ലെങ്കിൽ ചോദ്യംചെയ്തു കൊണ്ട് മാനവരാശി ജീവിക്കുന്നതും വലിയ ആപത്തിലേക്ക് നയിക്കുന്നു.

പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്ന വ്യക്തി എന്നതിലുപരി പ്രകൃതിയുടെ സംരക്ഷണവും എന്ന ഉത്തരവാദിത്വവും, അതിനോട് ഗാഢമായ ഒരു ബന്ധവും മനുഷ്യന്‍ പുലര്‍ത്തേണ്ടിയിരിക്കുന്നു. ഈ അടിസ്ഥാനപരമായ ചിന്ത വച്ചു പുലർത്താത്ത ആശയങ്ങളോട് സഭയ്ക്ക് മാത്രമല്ല ചില ശാസ്ത്ര പണ്ഡിതന്മാര്‍ക്കും യോജിക്കുവാൻ ആവില്ല.

ചുരുക്കി പറഞ്ഞാൽ, ഈ പ്രപഞ്ചവും അതിലുള്ള സമസ്തവും മാനവരാശിക്കുള്ള സന്ദേശമാണ്. അതിനുള്ള ഉത്തരം അവൻ കൊടുത്തേ മതിയാവു. ജീവിതം എന്നുപറയുന്നത് സഹജീവികളോടും പ്രപഞ്ചത്തോടുമുള്ള ഒരു സംഭാഷണമാണ്. ഒരേ സമയം നമ്മെ ആനന്ദത്തിൽ ആക്കാനും, അത് പോലെ തന്നെ ദുഃഖത്തിലാക്കാനും ഈ സംവാദത്തിന് കഴിയും. ഈ പ്രപഞ്ചം സൃഷ്ടിച്ചത് ദൈവത്തിന്റെ വചനമാണെന്ന്‍ ആരൊക്കെ വിശ്വസിക്കുന്നുവോ അവരെല്ലാം പ്രപഞ്ചത്തിന്‍റെ സൃഷ്ടാവായ ദൈവത്തോട് സംഭാഷണത്തിലേര്‍പ്പെടേണ്ടിയിരിക്കുന്നു.

സങ്കീര്‍ത്തകന്‍റെ പുസ്തകത്തില്‍ ഇപ്രകാരം പറയുന്നു. "കര്‍ത്താവാണ് എന്റെ ഇടയൻ. എനിക്ക് ഒന്നിനും കുറവ് ഉണ്ടാകുകയില്ല. പച്ചയായ പുൽത്തകിടിയിൽ അവിടുന്ന് എനിയ്ക്ക് വിശ്രമം അരുളുന്നു. പ്രശാന്തമായ ജലാശയത്തിലേയ്ക്ക് അവിടുന്ന് എന്നെ നയിക്കുന്നു; അവിടുന്ന് എനിക്ക് ഉന്മേഷം നൽകുന്നു. തന്റെ നാമത്തെ പ്രതി നീതിയുടെ പാതയിൽ എന്നെ നയിക്കുന്നു. മരണത്തിന്റെ നിഴൽ വീണ താഴ്വരയിലൂടെയാണ്‌ ഞാൻ നടക്കുന്നത് എങ്കിലും, അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല. അങ്ങയുടെ ഊന്നുവടിയും ദണ്ഡും എനിക്ക് ഉറപ്പ് ഏകുന്നു." (സങ്കീ . 23: 1-4)

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാൽസ്ബർഗ്, 26.6.88)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »