News - 2024

സുവിശേഷവത്കരണം സഭയുടെ പ്രഥമ ദൗത്യം: ആര്‍ച്ച് ബിഷപ്പ് പ്രോട്ടെസ് റുഗംബ്വ

സ്വന്തം ലേഖകന്‍ 18-07-2018 - Wednesday

നെയ്റോബി: തിരുസഭയുടെ പ്രഥമ ദൗത്യം സുവിശേഷവത്കരണമാണെന്നു ആവര്‍ത്തിച്ച് വത്തിക്കാന്‍ സുവിശേഷവത്ക്കരണ തിരുസംഘത്തിന്റെ സെക്രട്ടറിയും ആഫ്രിക്കന്‍ ബിഷപ്പുമായ പ്രോട്ടെസ് റുഗംബ്വ. ജൂലൈ പതിനഞ്ചിന് ആരംഭിച്ച കിഴക്കന്‍ ആഫ്രിക്കന്‍ മെത്രാന്‍ സമിതിയുടെ പത്തൊൻപതാമത് പ്ലീനറി സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍മാര്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വൈവിധ്യം സഭയ്ക്ക് മുതൽക്കൂട്ടാണെന്നും സുവിശേഷവത്കരണത്തിന് പ്രാധാന്യം നൽകുന്ന സാമൂഹ്യ പ്രവർത്തനങ്ങളാണ് സഭയ്ക്കു ആവശ്യമെന്നും ആര്‍ച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

ആഭ്യന്തര കലഹങ്ങളും മനുഷ്യവകാശ ലംഘനവും രൂക്ഷമായ കാലഘട്ടത്തിലൂടെയാണ് ആഫ്രിക്ക കടന്നു പോകുന്നത്. സഭയുടെ പ്രഥമ ഉത്തരവാദിത്വമായ സുവിശേഷവത്കരണത്തിന് പ്രാധാന്യം നൽകുന്ന സാമൂഹ്യ പ്രവർത്തനങ്ങളാണ് ആവശ്യം. പ്രായോഗികമായ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളിലൂടെ ക്രൈസ്തവർക്ക് ആധുനിക പ്രതിസന്ധികളെ തരണം ചെയ്യാൻ പഠിപ്പിക്കണം. മനുഷ്യമഹത്വം, സമഗ്ര മാനുഷിക വികസനം, ആയുധശേഖരത്തിനെതിരെ പ്രതിഷേധം, ക്ഷമ തുടങ്ങിയ ഘടകങ്ങൾക്ക് പരിഗണന നല്കി സഭ സമാധാന ഉടമ്പടികൾ സ്ഥാപിക്കണം.

ഒക്ടോബറിൽ പോൾ ആറാമൻ പാപ്പയുടെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താനിരിക്കെ അദ്ദേഹം 1969 ൽ കംപാലയിൽ സ്ഥാപിച്ച SECAM എന്ന കത്തോലിക്ക സംഘടനയുടെ അമ്പതാമത് വാർഷികവും അടുത്ത് വരുന്നത് ഭാഗ്യമാണെന്നും ബിഷപ്പ് സ്മരിച്ചു. 1967 ൽ പുറത്തിറക്കിയ ആഫ്രിക്കൻ നാട് എന്ന പോൾ ആറാമൻ പാപ്പയുടെ അപ്പസ്തോലിക ലേഖനത്തിൽ തദ്ദേശീയ പുരോഗതി ഓരോ പൗരന്മാരുടേയും ഉത്തരവാദിത്വമാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിനെ ഉദ്ധരിച്ച മെത്രാന്‍, ആഫ്രിക്കൻ പൗരന്മാർ വിവിധ മിഷൻ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നും കൂട്ടിച്ചേർത്തു.


Related Articles »