Social Media - 2024

"മാധ്യമങ്ങള്‍ പറയുന്നതല്ല സഭ"; വൈദികന്റെ പോസ്റ്റ് വൈറല്‍

സ്വന്തം ലേഖകന്‍ 22-07-2018 - Sunday

കത്തോലിക്ക സഭയ്ക്കെതിരെയുള്ള ചില മാധ്യമങ്ങളുടെ സ്ഥാപിതതാത്പര്യങ്ങളെ ചൂണ്ടിക്കാട്ടി യുവ വൈദികന്‍ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റ് വൈറല്‍. മാനന്തവാടി രൂപതാവൈദികനും ബിഷപ്പ് ഹൗസ് പ്രോക്യൂറേറ്ററുമായ ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ എഴുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയായില്‍ അതിവേഗം പ്രചരിക്കുന്നത്. "മാധ്യമങ്ങള്‍ പറയുന്നതല്ല സഭ" എന്ന ശീര്‍ഷകത്തോട് കൂടി ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹം പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഇതുവരെ ആയിരത്തി ഇരുനൂറോളം ആളുകളാണ് ഈ പോസ്റ്റു ഷെയര്‍ ചെയ്തിരിക്കുന്നത്. മറ്റ് അനവധി പേജുകളിലും നിന്നും ഇതേ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. 'മാധ്യമങ്ങള്‍ക്കെതിരെയല്ല ഞാന്‍ സംസാരിക്കുന്നതെ'ന്ന വാക്കുകളോടെ ആരംഭിക്കുന്ന പോസ്റ്റില്‍ ചിലര്‍ നടത്തുന്ന റിപ്പോര്‍ട്ടുകള്‍ സ്ഥാപിതതാത്പര്യങ്ങളോട് കൂടിയാണെന്നും ചൂണ്ടിക്കാട്ടുന്നു.

ഫാ. നോബിളിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‍

മാധ്യമങ്ങള്‍ക്കെതിരെയല്ല ഞാന്‍ സംസാരിക്കുന്നത്. സഭയുടെ വീഴ്ചകളെ ന്യായീകരിക്കാനുള്ള ശ്രമവും നടത്തുന്നില്ല. സഭയുടെ വീഴ്ചകള്‍ വാര്‍ത്തകളാകുന്നതില്‍ യാതൊരു സങ്കടവുമില്ല. അത് തിരുത്തലിനും നവീകരണത്തിനും വഴിതെളിക്കുകയേയുള്ളു. എന്നാല്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന പേരില്‍ നടപ്പില്‍ വരുത്തുന്ന സ്ഥാപിതതാത്പര്യങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. വിരലിലെണ്ണാവുന്ന ചില മാധ്യമങ്ങളുടെ ക്രൈസ്തവവിരുദ്ധതയാണ് ചൂണ്ടിക്കാട്ടുന്നത്. കാരണം, അവര്‍ നുണകള്‍ പറയുന്നു. ആരോപണങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളായി അവതരിപ്പിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ചര്‍ച്ചകള്‍ നടത്തുന്നു. അടിസ്ഥാനപരമായ അറിവുപോലുമില്ലാത്തവരെയും സഭയില്‍ നിന്ന് പുറത്തുപോയവരെയും വിഘടിച്ചുനില്‍ക്കുന്നവരെയും സഭാവിമര്‍ശകരെയും അഭിപ്രായപ്രകടനമെന്ന കോപ്രായത്തിനായി വിളിക്കുന്നു.

സാമാന്യബോധമുള്ളവന് അശ്ലീലം പോലെ തോന്നുന്ന സുറിയാനിസഭാവിരുദ്ധത പ്രകടമാക്കാന്‍ മത്സരിക്കുന്ന ചില മാധ്യമങ്ങളെ ചൂണ്ടിക്കാട്ടിയെന്നു മാത്രം. എന്നാല്‍, ഈ മാധ്യമങ്ങള്‍ പറയുന്നതൊന്നുമല്ല സഭയെന്ന് ഇവിടുത്തെ സാധാരണക്കാരനറിയാം. ക്രിമിനല്‍ കേസുകളില്‍പ്പെട്ട ഏതാനും പേരുടേത് മാത്രമല്ല സഭയെന്ന് എല്ലാവര്‍ക്കുമറിയാം. സഭയെന്താണെന്ന് മാധ്യമങ്ങള്‍ കണ്ടിട്ടില്ല. അല്ലെങ്കില്‍ സെന്‍സേഷണലിസം തപ്പി നടക്കുന്ന ക്യാമറക്കണ്ണുകളില്‍ സഭയെന്താണെന്ന് വെളിപ്പെടുകയില്ല. തിരുസ്സഭ മാധ്യമങ്ങളുടെ സഹചാരിയല്ല. അതിനാല്‍ത്തന്നെ തിരുസ്സഭയെക്കുറിച്ചുള്ള മാധ്യമവിധിയെഴുത്തുകള്‍ കേവലം തൊലിപ്പുറരചനകള്‍ മാത്രമാണ്. ഇതാ ഈ പോസ്റ്റിനോടൊപ്പമുള്ള ചിത്രങ്ങള്‍ കാണൂ. കേരളത്തിലങ്ങോളമിങ്ങോളം മഴക്കെടുതി ബാധിച്ച സാധാരണക്കാരന്‍റെ വിശപ്പിന് പരിഹാരം കാണുന്ന സഭയുടെ പ്രാദേശികജീവിതമാണ് ഫ്രെയിം ചെയ്യപ്പെട്ടിരിക്കുന്നത്.

ഇവിടെയൊന്നും ഒരുരാഷ്ട്രീയക്കാരനെയും മാധ്യമപ്രവര്‍ത്തകനെയും രാപകല്‍ നിങ്ങള്‍ കാണുകയില്ല. ഒരു പത്രമോഫീസും കൂരയില്ലാത്തവര്‍ക്കായി തുറന്നുകൊടുത്തുവെന്ന് നമ്മളറിയില്ല. തുറന്നിട്ടിരിക്കുന്നത് ക്രൈസ്തവദേവാലയങ്ങളാണ്. ഭക്ഷണം വിതരണം ചെയ്യുന്നത് ക്രിസ്തീയവിശ്വാസികളാണ്. അവരെ തേടിച്ചെല്ലുന്നത് വൈദികരും സന്ന്യസ്തരും തന്നെയാണ്.

എത്ര അവഹേളിച്ചാലും, ആട്ടിയോടിച്ചാലും, പുലഭ്യം പറഞ്ഞാലും, പരിഹസിച്ചാലും യഥാര്‍ത്ഥ ക്രിസ്ത്യാനി സീറോ മലബാര്‍ സഭാതലവനെപ്പോലെ തലയുയര്‍ത്തിപ്പിടിച്ചു തന്നെ നില്‍ക്കും. ഞങ്ങളുടെ വിശ്വാസം - ദൈവത്തിലും സഭയിലും സഭാതലവനിലുമുള്ളത് - പാറമേല്‍ സ്ഥാപിക്കപ്പെട്ട ഭവനം പോലെയാണ്. കാറ്റടിച്ചാലും വെള്ളം പൊങ്ങിയാലും അത് നിപതിക്കുകയില്ല.


Related Articles »