News - 2024

മതസ്വാതന്ത്ര്യത്തിനായി ആഗോള ഉന്നതതല യോഗം നാളെ മുതല്‍; പ്രതീക്ഷയോടെ ക്രൈസ്തവ സമൂഹം

സ്വന്തം ലേഖകന്‍ 23-07-2018 - Monday

വാഷിംഗ്‌ടണ്‍ ഡിസി: ആഗോള തലത്തില്‍ മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി അമേരിക്കന്‍ സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ഉന്നത തല യോഗം വാഷിംഗ്‌ടണ്‍ ഡിസിയില്‍ നാളെ ആരംഭിക്കും. 80 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും, നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിശ്വാസത്തിന്റെ പേരില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നത് ക്രൈസ്തവ വിശ്വാസികളാണ്. ഈ സാഹചര്യത്തില്‍ നടത്തുന്ന ഉന്നതതല യോഗം ആഗോള തലത്തില്‍ വലിയ രീതിയില്‍ ഇടപെടലുകള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അമേരിക്കയുടെ തലസ്ഥാന നഗരം ഈ ആഴ്ച അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചായിരിക്കും സംസാരിക്കുക എന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറയുന്നത്. മൂന്ന്‍ ദിവസത്തെ പരിപാടിക്കിടയില്‍ മതപീഡനത്തിനിരയാവര്‍ തങ്ങള്‍ നേരിട്ട ക്രൂരമായ അനുഭവങ്ങളെ കുറിച്ച് നേരിട്ട് വിവരിക്കും. ലോകമാസകലം മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും, മതപീഡനത്തേയും വിഭാഗീയതയേയും തടയുവാന്‍ കൈകൊള്ളേണ്ട ഫലപ്രദമായ നടപടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥര്‍ തങ്ങളുടെ മതസ്വാതന്ത്ര്യ നയലക്ഷ്യങ്ങളെക്കുറിച്ച് അവലോകനം നടത്തും.

പരിപാടിയില്‍ പങ്കെടുക്കുന്ന മന്ത്രിമാരും വിദേശ പ്രതിനിധികളും മതസ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നതിനായി തങ്ങള്‍ ചെയ്തതും ചെയ്യാന്‍ പോകുന്നതുമായ കാര്യങ്ങളെക്കുറിച്ച് വിവരിക്കും. ആഗോള മനുഷ്യാവകാശത്തിനു വേണ്ടിയാണ് തങ്ങള്‍ പോരാടുന്നതെന്നും മതസ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുന്നത് വെറും കാഴ്ചക്കാരേപ്പോലെ അമേരിക്ക നോക്കിനില്‍ക്കില്ലെന്നും മൈക്ക് പോംപിയോ വ്യക്തമാക്കി. മതസ്വാതന്ത്ര്യത്തിനു വേണ്ടി ഇത്തരത്തിലൊരു യോഗം ലോകത്താദ്യമായാണ് നടക്കുന്നതെന്നും, യോഗം സംഘടിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തിന്റെ അമേരിക്കന്‍ അംബാസഡറായ സാം ബ്രൌണ്‍ ബാക്ക് പറഞ്ഞു.

ട്രംപ് ഭരണകൂടം അധികാരത്തില്‍ വന്ന ഉടന്‍ തന്നെ മതസ്വാതന്ത്ര്യത്തിനാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന്‍ വ്യക്തമാക്കിയിരിന്നു. ഇതില്‍ സര്‍ക്കാര്‍ പിന്നോട്ട് പോകുന്നുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.


Related Articles »