News - 2024

വെനിസ്വേല അഭയാർത്ഥികൾക്ക് ആശ്രയമായി കൊളംബിയന്‍ സഭ

സ്വന്തം ലേഖകന്‍ 08-10-2018 - Monday

ബൊഗോട്ട: സാമ്പത്തിക പ്രതിസന്ധി മൂലം പലായനം ചെയ്യുന്ന വെനിസ്വേല പൗരന്മാര്‍ക്ക് കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടി കൊളംബിയന്‍ സഭ. ദിവസം അയ്യായിരത്തോളം ആളുകള്‍ക്കാണ് കൊളംബിയന്‍ സഭ സഹായമെത്തിക്കുന്നത്. വിവിധ സംഘടനകളുടെ സഹകരണത്തോടെ ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയവ ജനങ്ങൾക്ക് എത്തിച്ചു നൽകുന്നതായി കൊളംബിയൻ കത്തോലിക്ക മെത്രാൻ സമിതി അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് ഓസ്കാർ ഉർബീന ഒർട്ടേഗ ഒക്ടോബർ രണ്ടിന് അറിയിച്ചു. കൊളംബിയന്‍- വെനിസ്വേല അതിർത്തിയിലെ സൈമൺ ബൊളിവർ ഇന്റർനാഷണൽ ബ്രിഡ്ജിൽ നടത്തപ്പെട്ട 2018 ഫെയ്ത്ത് കപ്പ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത അറുനൂറോളം വൈദികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയൽ രാജ്യമായ വെനിസ്വേലയുടെ സാമൂഹിക ഉന്നമനത്തിനായി കൊളംബിയന്‍ സഭ കൈക്കോർക്കും. കൂടാതെ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും ഉറപ്പുവരുത്തും. യുദ്ധസന്നദ്ധരായി നില്‍ക്കുന്ന സൈന്യത്തെ തിരിച്ചു വിളിക്കണമെന്നും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും ആർച്ച് ബിഷപ്പ് ഉർബിന രാജ്യത്തെ ഭരണകൂടത്തോട് ആവശ്യപ്പട്ടു.

വിപ്ലവവും സാമൂഹിക അരാജകത്വവും വികലമായ സാമ്പത്തിക നയങ്ങളും മൂലം വിലകയറ്റം രൂക്ഷമായ വെനിസ്വേലയില്‍ നിന്നും ജനങ്ങൾ കൂട്ടമായി പലായനം ചെയ്യാൻ നിർബന്ധിതരാകുകയായിരിന്നു. അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിൽ പരാജിതരായ ഭരണകൂടം വിമർശിക്കപ്പെടുമ്പോഴും കരിഞ്ചന്ത രാജ്യത്ത് വ്യാപകമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പത്തുലക്ഷം ശതമാനത്തിന്റെ വിലവർദ്ധനവാണ് രാജ്യം നേരിട്ടതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഒരു വർഷത്തോളമായി വെനിസ്വേലയിൽ തുടരുന്ന സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇരുപത്തിമൂന്ന് ലക്ഷം ആളുകളാണ് പലായനത്തിന് നിർബന്ധിതരായത്.


Related Articles »