News - 2024
ഇരുപത്തിനാല് പേരുടെ നാമകരണ നടപടികൾക്കു മാർപാപ്പയുടെ അംഗീകാരം
സ്വന്തം ലേഖകന്‍ 09-11-2018 - Friday
വത്തിക്കാന്‍ സിറ്റി: ഇഹലോക ജീവിതം ധന്യമാക്കി നിത്യതയിലേക്ക് യാത്രയായ ഇരുപത്തിനാലു പേരുടെ നാമകരണ നടപടികൾക്കായുളള ഡിക്രികൾക്ക് ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരം. നവംബർ ഏഴാം തീയതി വിശുദ്ധരുടെ നാമകരണ നടപടികൾക്കായുളള വത്തിക്കാൻ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ ആഞ്ചലോ ബെച്ചുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പതിനാറു ഡിക്രികളിലായി ഇരുപത്തിനാല് പേരുടെ നാമകരണത്തിന് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകിയത്. ലിത്വാനിയക്കാരനായിരുന്ന ദെെവദാസൻ മൈക്കിൾ ജിഡ്രോജിക്ക് ജീവിതത്തിൽ പ്രകടിപ്പിച്ചിരുന്ന വീരോചിതമായ ഗുണങ്ങൾ അംഗീകരിച്ച് വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയർത്താനായി പ്രത്യേക ഡിക്രി ഇറക്കാൻ വിശുദ്ധരുടെ നാമകരണ നടപടികൾക്കായുളള വത്തിക്കാൻ തിരുസംഘത്തിന് പാപ്പ അധികാരം നൽകി.
വാഴ്ത്തപ്പെട്ട പ്രഖ്യാപനചടങ്ങ് ഇല്ലാതെ ഒരാളെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നതിനെ 'ഇഗ്വീപൊളളൻറ്റ് ബീറ്റിഫിക്കേഷൻ' എന്നാണ് വിശേഷിപ്പിക്കുന്നത്. ലിത്വാനയിൽ ജനിച്ച മൈക്കിൾ ജിഡ്രോജിക്ക് വിശുദ്ധ അഗസ്റ്റിന്റെ സമൂഹത്തില്‍ ശുശ്രൂഷ ചെയ്തിരിന്നു. അത്ഭുതങ്ങളും, രക്തസാക്ഷിത്വവും വീരോചിത പുണ്യങ്ങളും അടിസ്ഥാനമാക്കി നാമകരണം അംഗീകരിച്ചവരില്‍ ഭൂരിഭാഗവും ഇറ്റലിയില്‍ നിന്നുള്ളവരാണ്. ഫിലിപ്പിനോ ബിഷപ്പ് ആൽഫ്രെഡോ മരിയ ഒബീവാറിനെ ധന്യപദവിയിലേക്കും ഉയര്‍ത്തിയിട്ടുണ്ട്.