News - 2024

അൽഫോൻസാമ്മ നൽകുന്ന ഏഴു ജീവിത പാഠങ്ങൾ | വിശുദ്ധയോടോപ്പം ഒരു പുണ്യയാത്ര | 22

സി. റെറ്റി FCC 22-07-2024 - Monday

"സുകൃതത്തിന്റെ പരിമളചെപ്പ് നമുക്ക് അടച്ച് സൂക്ഷിക്കാം, എല്ലാം ഈശോ മാത്രം അറിഞ്ഞാൽ മതി"- വിശുദ്ധ അൽഫോൻസാ.

സന്യാസ ജീവിതം യഥാർത്ഥത്തിൽ നയിച്ചാൽ അതൊരു ബലി ജീവിതമാണ്. സുഖജീവിതമല്ല. സുരക്ഷിതമായ ജീവിതവും അല്ല . സ്നേഹത്തെ പ്രതി അക്ഷരാർത്ഥത്തിൽ ദഹന ബലിയായി തീർന്ന് വിശുദ്ധിയുടെ ഉത്തുംഗ ശ്രേണിയിൽ അൽഫോൻസാമ്മ എത്തിച്ചേർന്നു. ദൈവത്തിന്റെ മുമ്പിലും മനുഷ്യരുടെ മുമ്പിലും ഒരുപോലെ സുതാര്യമായിരുന്നു ആ ധന്യ ജീവിതം.

ഒരു ഒളിമ്പിക് താരത്തിന്റെ ആവേശവും സ്വപ്നങ്ങളും അവൾ സ്വന്തമാക്കി. വിശുദ്ധിയുടെ, സ്നേഹത്തിന്റെ, രോമാഞ്ച ട്രാക്കിലൂടെ അവൾ പറന്നു. ആ പറക്കലിനിടയിലും അടുത്തും അകലെയുമായി കൂടെ ഓടുന്നവരെ ശ്രദ്ധിച്ചു പരിഗണിച്ചു ആശ്വസിപ്പിച്ചു പ്രോത്സാഹിപ്പിച്ചു വിജയമന്ത്രം ഓതിക്കൊടുത്തു.ആ വിജയ് മന്ത്രം ഏതാണെന്ന് നമുക്കും നോക്കാം.

1. പ്രാർത്ഥനയിലൂടെ ദൈവഹിതം ആരായുക.

നിരുപാധികമായി ദൈവത്തോടൊപ്പം ആയിരിക്കാനുള്ള മാർഗം പ്രാർത്ഥനയാണെന്ന് അവർ തിരിച്ചറിഞ്ഞു. പ്രാർത്ഥന നിതാന്ത ജാഗ്രതയാണെന്ന് അൽഫോൻസാമ്മ മനസ്സിലാക്കി. ഈശോയോട് വധുവിനടുത്ത സ്നേഹത്തോടെ അവൾ പ്രാർത്ഥിച്ചു തൊട്ടതെല്ലാം അവൾ പ്രാർത്ഥനയാക്കി മാറ്റി. വേദനകളും, പ്രയാസങ്ങളും, അഭിനന്ദനങ്ങളും, ആശംസകളും, തെറ്റിദ്ധാരണകളും എന്നുവേണ്ട ജീവിതത്തിൽ അനുഭവപ്പെട്ടതെല്ലാം പ്രാർത്ഥനയ്ക്കുള്ള വിഷയങ്ങളാക്കിമാറ്റി. അൽഫോൻസാമ്മയുടെ പ്രാർത്ഥന ജീവിതം നമുക്കും ഒരു മാതൃകയാകട്ടെ.

2. സഹനം തന്നാണ് ഈശോ സ്നേഹിക്കുന്നത്.

സഹിക്കാനുള്ള അവസരത്തിനായി അൽഫോൻസാമ്മ ആഗ്രഹിച്ചു. സഹനങ്ങളെ ദൈവത്തിന്റെ ദാനമായി അവൾ പരിഗണിച്ചു. എന്റെ കർത്താവിന് വേണ്ടി എന്തെങ്കിലും സഹിക്കുവാൻ ഇല്ലാത്ത ദിനങ്ങൾ നഷ്ട ദിവസങ്ങൾ ആണെന്ന് അൽഫോൻസാമ്മ വിശ്വസിച്ചു. സഹനങ്ങളെ ദൈവത്തിന്റെ സ്നേഹ പ്രകടനങ്ങളായി കണ്ട് അൽഫോൻസാമ്മ പറഞ്ഞു :എന്താണ് വേദനകൾ കുറഞ്ഞു പോകാൻ കാരണം? ദൈവം എന്നെ സ്നേഹിക്കുന്നില്ലേ? വേദനകൾ പോരാ സഹനം പോരാ ഇനിയും ഇനിയും കുരിശുകൾ കിട്ടണം. തന്നില്ലെങ്കിൽ ചോദിച്ചു വാങ്ങും എന്നതായിരുന്നു അൽഫോൻസാമ്മയുടെ മനോഭാവം. സഹനങ്ങൾ ചോദിച്ചു വാങ്ങാൻ നമുക്ക് ആകുന്നുണ്ടോ അല്ലെങ്കിൽ കിട്ടുന്ന സഹനത്തെ സ്വീകരിക്കാൻ നമുക്കാവുന്നുണ്ടോ?

3. പര സ്നേഹത്തിൽ ഊന്നിയ സ്നേഹം.

സ്നേഹമില്ലാത്ത ക്രൈസ്തവ ജീവിതം കാലിയായ പേഴ്സുപോലെ ആയിരിക്കും.പരസ്നേഹ പ്രവർത്തി വഴി മറ്റുള്ളവർക്ക് മുറിച്ചു നൽകുമ്പോൾ ഈ ജീവിതം അർത്ഥപൂർണ്ണം ആയിത്തീരും ദൈവത്തിന്റെ നിസ്വാർത്ഥ സ്നേഹമാണ് നമ്മുടെ പരസ്പരമുള്ള സ്നേഹത്തിന് നിദാനം. അൽഫോൻസാമ്മയുടെ കൂടെ പഠിപ്പിച്ചിരുന്ന ഒരു അധ്യാപകൻ പറയുന്നു: "മറ്റുള്ളവരെ സഹായിക്കാൻ വലിയ ഉത്സാഹം ആയിരുന്നു, അവൾക്ക് സ്നേഹം അധികമാണോ എന്ന് തോന്നും അവളുടെ പ്രവർത്തനം കണ്ടാൽ." ആരും അറിയാതെ മറ്റുള്ളവർക്ക് സേവനം ചെയ്തു കൊടുക്കുന്നതിൽ അവൾ ഉത്സാഹം പ്രകടിപ്പിച്ചു പോന്നു. നന്മ ചെയ്യാൻ കിട്ടുന്ന അവസരങ്ങൾ വിനിയോഗിച്ചുകൊണ്ട് പരസ്നേഹത്തിന്റെ സുവിശേഷമായി മാറിയ അൽഫോൻസാമ്മയെ നമുക്കും അനുകരിക്കാം.

4. ആത്മാവിന്റെ ഭോജനമാണ് വിശുദ്ധ കുർബാനയും കൂദാശകളും.

സ്നേഹത്തിന്റെയും യോജിപ്പിന്റെയും ഐക്യത്തിന്റെയും പ്രതീകമായ വിശുദ്ധ കുർബാന സ്വീകരിക്കുവാൻ തന്റെ അബോധാവസ്ഥയിലും അൽഫോൻസാമ്മ ഒരുങ്ങുകയും ദൈവസ്നേഹ പ്രകടനങ്ങൾ മന്ത്രിക്കുകയും ചെയ്തിരുന്നു. ദിവ്യകാരുണ്യ സന്നിധിയിൽ ആയിരിക്കുക അവൾക്ക് ആനന്ദം ആയിരുന്നു.

സക്രാരിയുടെ മുമ്പിൽ കൂടെ ചെന്നിരുന്ന് അവൾ പ്രാർത്ഥിക്കുമായിരുന്നു.ശരീരാരോഗ്യം നിലനിർത്താൻ ആഹാരം,വ്യായാമം, ശുദ്ധ വായു, എന്നിവ അത്യന്താപേക്ഷിതമാണ്. അതുപോലെ ആത്മാവിന്റെ ആഹാരം വിശുദ്ധ കുർബാനയും കൂദാശകളും. വ്യായാമം ആകട്ടെ പരിത്യാഗം. അത്യാവശ്യമായ ജീവവായി ആകട്ടെ നിരന്തരമായ ദൈ വസ്സാന്നിധ്യ സ്മരണയും. ആത്മീയ ഭോജനമായ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ നമുക്ക് തീഷ്ണതയുള്ളവരാകാം.

5. പുഞ്ചിരി സൗഖ്യദായകമാണ്.

ചിരിക്കാൻ മറന്നു പോകുന്ന ഈ ലോകത്ത് കണ്ടുമുട്ടുന്ന ഏവർക്കും സൗമ്യമായ പുഞ്ചിരി സമ്മാനിച്ചവളാണ് അൽഫോൻസാമ്മ. അതുകൊണ്ട് അൽഫോൻസാമ്മ പറയുന്നു പുഞ്ചിരി ഒരു തിരിവട്ടമാണ് സങ്കടപ്പെടുന്നവരുടെ മുഖത്തേക്ക് നോക്കി കരുണയോടെ ഞാൻ പുഞ്ചിരിക്കും. ധൈര്യമറ്റവർക്ക് അൽഫോൻസാമ്മ നൽകിയത് പുഞ്ചിരിയുടെ തിരുവെട്ടമാണ്. ഒരു താക്കോൽ കൊണ്ട് വാതിൽ തുറക്കുന്നതിനേക്കാൾ വേഗത്തിൽ ഒരു പുഞ്ചിരി കൊണ്ട് ഒരു ഹൃദയം തുറക്കാൻ കഴിയും. അതെ കണ്ടുമുട്ടുന്ന ഏവർക്കും ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അപരന്റെ ഹൃദയം തുറക്കാം.

6. പരിഭവമില്ലാതെ ജീവിക്കുക.

അൽഫോൻസാമ്മ ഗോതമ്പ് പോലെ പൊടിഞ്ഞു. മുന്തിരി പോലെ ചതഞ്ഞു. രക്തചന്ദനം പോലെ അരഞ്ഞു. പൊടിയാനും, ചതയാനും മഠത്തിൽ കിട്ടിയ സൗകര്യങ്ങൾ മുഴുവൻ അവൾ വിനിയോഗിച്ചു എങ്കിലും ആരോടും പരിഭവമില്ല, പരാതിയില്ല എല്ലാവരോടും സ്നേഹമാണ് എന്ന് മാത്രം അവൾ പറഞ്ഞു.

7. വിശുദ്ധി ആർക്കും പ്രാപിക്കാക്കാനാവും.

ഏതു ജീവിതാവസ്ഥയിലും ഉള്ളവർക്കും വിശുദ്ധിപ്രാപിക്കാനാവും എന്നും അതു വലിയ വലിയ കാര്യങ്ങൾ ചെയ്യുന്നതിലല്ല ചെറിയ ചെറിയ കാര്യങ്ങൾ വലിയ വിശ്വസ്തയോടു കൂടി ചെയ്യുന്നതിലും അടങ്ങിയിരിക്കുന്നു എന്നും നമ്മുടെ പ്രിയപ്പെട്ട വിശുദ്ധ നമ്മെ ഓർമ്മിപ്പിക്കുന്നു.

നമ്മെപ്പോലെ കഞ്ഞിയും കപ്പയും കഴിച്ച് കാപ്പി കുടിച്ച്, ഒരു കന്യാകാമഠത്തിന്റെ ആവൃതിക്കുള്ളിൽ അധികമാരാലും അറിയപ്പെടാതെ, അറിയപ്പെടാവുന്നതൊന്നും ചെയ്തുകൂട്ടാതെ, നിത്യരോഗിണിയായി കഴിഞ്ഞ അൽഫോൻസാമ്മ ഇന്ന് സ്വർഗ്ഗത്തിൽ വിശുദ്ധിയോടെ ഒളിമിന്നി വിരാജിക്കുന്നു.

നമുക്കു പ്രിയപ്പെട്ട വിശുദ്ധ അൽഫോൻസാമ്മ, പകർന്നു തനന്ന ജീവിത പാഠങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങി നമുക്കും ഒരു പുതിയ യാത്ര തുടങ്ങാം.

More Archives >>

Page 1 of 984