India - 2024

ക്രൈസ്‌തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ നടപടി വേണം: കേന്ദ്രത്തിന് നിവേദനവുമായി യുസിഎഫ്

23-07-2024 - Tuesday

ന്യൂഡൽഹി: ഹിന്ദുത്വ ചിന്താഗതിയുടെ കീഴിൽ ക്രൈസ്‌തവ വിശ്വാസികൾക്കു നേർക്ക് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്നു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം (യുസിഎഫ്).

മതപരിവർത്തന നിരോധനം നിയമത്തിനെതിരേ സംസ്ഥാനങ്ങൾക്കുമേൽ സമ്മര്‍ദ്ധം ചെലുത്തണമെന്നമെന്നും ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ചെറുക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം പ്രതിനിധികൾ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്ജുവിന് നിവേദനം കൈമാറി.

2023ൽ മാത്രം 733 ആസൂത്രിത അതിക്രമങ്ങളാണ് ക്രൈസ്തവർക്കു നേരേ രാജ്യത്തുണ്ടായത്. ശരാശരി പ്രതിമാസം 61 ക്രൈസ്തവർ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ആക്രമിക്കപ്പെടുന്നുണ്ട്. മണിപ്പൂർ വിഷയം കണക്കിലെടുത്താൽ ഈ സംഖ്യ ഇനിയും ഉയരും. 361 ആക്രമണ സംഭവങ്ങളാണ് ക്രൈസ്‌തവർക്കെതിരേ 2024ൽ ഇതുവരെ നടന്നിട്ടുള്ളത്. ആസൂത്രിത ആക്രമണങ്ങളും അസഹിഷ്‌ണുതയും ക്രൈസ്‌തവർക്കു നേരേ വർദ്ധിക്കുകയാണെന്നും നിവേദനത്തിൽ പറയുന്നു.

ഛത്തീസ്ഗഡിലാണ് ക്രൈസ്‌തവർക്കു നേരേ ഏറ്റവും കൂടുതൽ അതിക്രമം അരങ്ങേറിയത്. 96 പേർ ഇവിടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശിൽ 92 പേരും ആക്രമിക്കപ്പെട്ടു. മതപരിവർത്തനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പല വാർത്തകളും വ്യാജമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പലരും ആക്രമിക്കപ്പെടുന്നതെന്നും നിവേദനത്തിൽ പറയുന്നു. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് യുസിഎഫ് പ്രതിനിധികൾ ആവശ്യപ്പെട്ടു. വിഷയത്തിൽ ക്രിയാത്മകമായ ഇടപെടൽ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി പ്രതിനിധികൾ പറഞ്ഞു.


Related Articles »