News
എത്രകാലം ഞങ്ങളുടെ വൈദികരെ കൊന്നൊടുക്കും?; തുടര്‍ച്ചയായ വൈദിക നരഹത്യയില്‍ നൈജീരിയന്‍ ബിഷപ്പ്
പ്രവാചകശബ്ദം 12-03-2025 - Wednesday
കഫൻചാന്‍: നൈജീരിയയില്‍ തുടര്‍ച്ചയായി നടക്കുന്ന വൈദിക നരഹത്യയില്‍ അതീവ ദുഃഖം പ്രകടിപ്പിച്ച് കത്തോലിക്ക മെത്രാന്‍. ഏറ്റവും അവസാനമായി വിഭൂതി ബുധനാഴ്ച കൊല്ലപ്പെട്ട ഫാ. സിൽവസ്റ്റർ ഒകെച്ചുക്വു എന്ന വൈദികന്‍റെ ദാരുണ മരണത്തിന്റെ പശ്ചാത്തലത്തില്‍ കഫൻചാന്‍ ബിഷപ്പ് ജൂലിയസ് യാക്കൂബാണ് രംഗത്തുവന്നിരിക്കുന്നത്. രൂപത വേദനയിൽ മുങ്ങിയിരിക്കുന്നു, ദേശം കോപത്താൽ മൂടപ്പെട്ടിരിക്കുന്നു. എത്ര കാലം നമ്മുടെ വൈദികരെയും സഹോദരങ്ങളെയും ഇരയെപ്പോലെ വേട്ടയാടും? ഫാ. സിൽവസ്റ്ററിന്റെയും മറ്റെല്ലാ നിരപരാധികളുടെയും രക്തം നീതിക്കുവേണ്ടി നിലവിളിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു.
വൈദികരുടെ തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, നൈജീരിയയിൽ അടിയന്തര സർക്കാർ നടപടി ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നിർണായക നടപടികൾ സ്വീകരിക്കണം. 2021 മുതൽ എല്ലാ വർഷവും തന്റെ രൂപതയിൽ കുറഞ്ഞത് ഒരു അക്രമാസക്ത മരണമെങ്കിലും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനുവരി മുതൽ ഏഴു കത്തോലിക്ക വൈദികരെയാണ് നൈജീരിയയിൽ നിന്നു തട്ടിക്കൊണ്ടുപോയത്. ഇവരില്‍ ബന്ദികളായി തടങ്കലില്‍ ഇപ്പോഴും കഴിയുന്നവരുണ്ട്.
വടക്കൻ നൈജീരിയയിൽ, വൈദികരെ ആവർത്തിച്ച് ലക്ഷ്യം വയ്ക്കുകയും തട്ടിക്കൊണ്ടുപോകുകയും കൊല്ലുകയും ചെയ്യുന്ന ഭയാനകമായ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നു ക്രിസ്ത്യന്‍ സംഘടനയായ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ പ്രസ്താവിച്ചു. ഈ ഹീനമായ കുറ്റകൃത്യം രാജ്യത്തെ, അരക്ഷിതാവസ്ഥയെ കൂടുതൽ എടുത്തുകാണിക്കുകയാണെന്നും സംഘടന കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവര്‍ക്ക് നേരെയുള്ള തുടർച്ചയായ പീഡനങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട നൈജീരിയയുടെ ദുർബല നേതൃത്വത്തെ അപലപിച്ച് അബൂജ ആർച്ച് ബിഷപ്പ് നേരത്തെ രംഗത്ത് വന്നിരിന്നു.
ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പൺ ഡോർസ് വേൾഡ് വാച്ച് ലിസ്റ്റിൽ നൈജീരിയ ഏഴാം സ്ഥാനത്താണ്. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളായ ബോക്കോ ഹറാം, ഐഎസ്ഡബ്ല്യുഎപി, ഫുലാനി തീവ്രവാദികൾ എന്നിവര്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നു ഒന്നര പതിറ്റാണ്ടിനിടെ അരലക്ഷത്തിലധികം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
