News
നൈജീരിയയിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലയില്‍ വീണ്ടും ആക്രമണം; 86 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
പ്രവാചകശബ്ദം 06-06-2025 - Friday
അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബെനു സംസ്ഥാനത്തെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ ഫുലാനി ഹെര്‍ഡ്സ്മാന്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 86 പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതില്‍ ഞായറാഴ്ച മാത്രം 46 ക്രൈസ്തവര്‍ ദാരുണമായി കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. തന്റെ ജന്മനാടായ ബെനു സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന രക്തച്ചൊരിച്ചിൽ തടയാൻ അടിയന്തര നടപടികൾ ആവശ്യപ്പെട്ട് നൈജീരിയൻ ബാർ അസോസിയേഷനിലെ മുതിര്‍ന്ന അഭിഭാഷകന്‍ നൈജീരിയന്‍ പ്രസിഡന്റ് ബോല ടിനുബുവിന് കത്തയച്ചിരിന്നു.
ബെനു സംസ്ഥാനത്തെ സുരക്ഷാ സ്ഥിതി വളരെ വേഗത്തിൽ കൈവിട്ടുപോയിരിക്കുകയാണെന്നും നിർഭാഗ്യകരമായ സംഭവ വികാസങ്ങളുടെ അവസ്ഥ മനസിലാക്കി സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടത് ഏറ്റവും അത്യാവശ്യമായ കാര്യമാണെന്നും അദ്ദേഹം കുറിച്ചു. സംസ്ഥാനത്തെ സൈനിക, അർദ്ധസൈനിക പ്രവർത്തനങ്ങളുടെ പരാജയങ്ങൾ വിശദീകരിച്ചുകൊണ്ട്, പ്രതിരോധ മേധാവി, പോലീസ് ഇൻസ്‌പെക്ടർ ജനറൽ, സംസ്ഥാന സുരക്ഷാ സേവനങ്ങളുടെ ഡയറക്ടർ ജനറൽ എന്നിവർക്ക് അഭിഭാഷക കൂട്ടായ്മ നേരത്തെ കത്തെഴുതിയിരിന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ക്രൈസ്തവര്‍ കൂടുതലായി അധിവസിക്കുന്ന ഗ്വെർ വെസ്റ്റ് കൗണ്ടിയിൽ മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇസ്ലാമിക ഗോത്രവിഭാഗത്തിലെ ഫുലാനി ഹെര്‍ഡ്സ്മാന്‍ വിഭാഗം കുറഞ്ഞത് 68 പേരെ കൊലപ്പെടുത്തിയെന്നും ഞായറാഴ്ച നാക പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ത്സെ ആന്റ്സ്വാമിൽ 18 പേർ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ക്രൈസ്തവ വിശ്വാസികളാണ്. ഒരു ആഴ്ച മുന്‍പ്, തങ്ങളുടെ തദ്ദേശ സ്വയംഭരണ പ്രദേശത്ത് നാല്‍പ്പതിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്നും ഇനിയും ക്രൈസ്തവര്‍ കൊല്ലപ്പെടുന്നത് തുടരുന്ന സാഹചര്യമാണുള്ളതെന്നും ഗ്വെർ വെസ്റ്റ് ലോക്കൽ ഗവൺമെന്റ് കൗൺസിൽ ചെയർമാൻ വിക്ടർ ഒർമിനി പറഞ്ഞു. ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ നൈജീരിയ എട്ടാം സ്ഥാനത്താണ്.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
