News
ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് ഭീഷണി തുടര്‍ക്കഥ; 2025ലെ ആദ്യ 5 മാസങ്ങളിൽ മുന്നൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ
പ്രവാചകശബ്ദം 18-06-2025 - Wednesday
ന്യൂഡൽഹി: ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം ആശങ്കാജനകമായ തോതിൽ വർദ്ധിക്കുന്നതായി വെളിപ്പെടുത്തിക്കൊണ്ട് പുതിയ റിപ്പോര്‍ട്ട്. 2025 ജനുവരി മുതൽ മെയ് വരെ 313 ക്രൈസ്തവ വിരുദ്ധ ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (UCF) ഹെൽപ്പ് ലൈനിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കി. 2014-ൽ 127 സംഭവങ്ങൾ ഉണ്ടായിരുന്നത് 2024 ൽ 834 ആയി ഉയർന്നിരിന്നു. 2025-ല്‍ കേവലം അഞ്ചു മാസത്തിനകമാണ് 313 അക്രമ സംഭവങ്ങളെന്നത് ആശങ്കാജനകമായ വസ്തുതയാണ്. ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് നേരെ വിദ്വേഷ കുറ്റകൃത്യങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്ന സംഘടന കൂടിയാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (UCF).
രാജ്യത്തുടനീളമുള്ള ക്രൈസ്തവ വിരുദ്ധ ആക്രമണ ഇരകളിൽ നിന്നും സാക്ഷികളിൽ നിന്നും അവരുടെ ഹെൽപ്പ് ലൈനിൽ ലഭിച്ച വിവിധ കോളുകളുടെ അടിസ്ഥാനത്തിൽ ക്രോഡീകരിച്ച കണക്കാണ് ഇത്. വിദ്വേഷ പ്രസംഗം, ആൾക്കൂട്ട ആക്രമണം, നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ചുള്ള തെറ്റായ ആരോപണങ്ങൾ, വിവേചനം എന്നി വിവിധങ്ങളായ ആക്രമണങ്ങളാലാണ് ക്രൈസ്തവര്‍ രാജ്യത്തു ദുരിതം നേരിടുന്നത്. ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ വലിയ ദുരിതം നേരിടുന്നുണ്ട്.
രാഷ്ട്രീയ ഇച്ഛാശക്തിയോടെ സർക്കാർ നടപടിയെടുത്ത് ഇത്തരം ആക്രമണങ്ങൾ ഉടനടി നിർത്തിയില്ലെങ്കിൽ, അത് ഇന്ത്യൻ ക്രിസ്ത്യൻ സമൂഹത്തിന് മാതൃരാജ്യത്തിന്റെ നിലനിൽപ്പിനും ഭീഷണിയാകുമെന്ന് യുസിഎഫിന്റെ വക്താവ് എ.സി. മൈക്കൽ പറഞ്ഞു. അതേസമയം ആക്രമണ സംഭവങ്ങളുടെ എണ്ണം ഇനിയും ഏറെയുണ്ടാകുമെന്നാണ് യുസിഎഫ് അനുമാനിക്കുന്നത്. പ്രതികാര നടപടികളെക്കുറിച്ചുള്ള ഭയവും നിയമപാലകരും നീതിന്യായ വ്യവസ്ഥയും ആക്രമണങ്ങളിൽ ഏർപ്പെടുന്നവരുമായി പുലര്‍ത്തുന്ന സഹകരണമോ വിഷയങ്ങളില്‍ പുലര്‍ത്തുന്ന നിസ്സംഗതയോ മൂലം ധാരാളം പേര്‍ ഇവയെ കുറിച്ച് പുറത്തുപറയാറില്ലായെന്നാണ് വിവരം.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
