India - 2025
സീറോ മലബാർ സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചു
പ്രവാചകശബ്ദം 19-08-2025 - Tuesday
കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിൻ്റെ രണ്ടാം സമ്മേളനം 2025 ഓഗസ്റ്റ് 18ന് സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ആരംഭിച്ചു. മാനന്തവാടി രൂപതാ സഹായമെത്രാൻ മാർ അലക്സ് താരാമംഗലം പിതാവ് നൽകിയ ധ്യാനചിന്തകളോടെയാണ് സിനഡുസമ്മേളനം ആരംഭിച്ചത്. തുടർന്ന് മേജർ ആർച്ചുബിഷപ്പിന്റെ മുഖ്യ കാർമ്മികത്വത്തിൽ സിനഡുപിതാക്കന്മാർ ഒരുമിച്ച് പരിശുദ്ധ കുർബാന അർപ്പിച്ചു. ഉച്ചകഴിഞ്ഞു 2 :30 ന് സീറോമലബാർസഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് തിരിതെളിച്ചുകൊണ്ടു ഔദ്യോഗികമായി സിനഡ്സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്ന് വിരമിച്ചവരുമായ 52 പിതാക്കന്മാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
പ്രാർത്ഥനയിലും പരിചിന്തനത്തിലും, പരിശുദ്ധാരൂപിയുടെ ഐക്യത്തിൽ മെത്രാന്മാരുടെ സംഘാതാത്മകതയുടെ യഥാർത്ഥ അനുഭവത്തിലേക്ക് സിനഡ് പിതാക്കന്മാരെ സ്വാഗതം ചെയ്തുകൊണ്ടാണ് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് ഉത്ഘാടനസന്ദേശം ആരംഭിച്ചത്. ഭാരതത്തിന്റെ 79 - മത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ, ആധുനിക ഇന്ത്യ കൈവരിച്ച പുരോഗതികളെ അനുസ്മരിച്ച മേജർ ആർച്ചുബിഷപ്പ്, സ്വതന്ത്ര ഇന്ത്യയിൽ മതന്യുനപക്ഷങ്ങൾ, പ്രത്യേകിച്ച് ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ, ഛത്തീസ്ഘട്ടിൽ സന്യാസിനിമാർ നേരിട്ട നീതിനിഷേധമുൾപ്പെടെ അനുസ്മരിക്കുകയും, ക്രൈസ്തവർക്കുനേരെ രാജ്യത്തുടനീളം വർധിച്ചുവരുന്ന വർഗീയ ശക്തികളുടെ ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു.
ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന സഭാസമൂഹങ്ങളും വ്യക്തികളും തനിച്ചല്ലെന്നും അവരുടെ ഒപ്പം എന്നും സഭ ഉണ്ടാകുമെന്നും മേജർ ആർച്ചുബിഷപ്പ് ഉറപ്പുനൽകി. വർധിച്ചുവരുന്ന പ്രതിസന്ധികളുടെ മുൻപിൽ നഷ്ട്ടധൈര്യരായി സുവിശേഷ ദൗത്യത്തിൽനിന്നും നാമൊരിക്കലും പിന്നോട്ടുപോകാൻ പാടില്ല എന്നോർമ്മിപ്പിച്ച മാർ റാഫേൽ തട്ടിൽ പിതാവ്, സഭയുടെ സുവിശേഷ പ്രഘോഷണ ദൗത്യത്തിൽ വന്ന എല്ലാ തീക്ഷ്ണതകുറവുകളെയും പരിഹരിച്ചു മുന്നേറാൻ സിൻഡ് പിതാക്കന്മാരെ ആഹ്വാനം ചെയ്യുകയും, സ്വർഗ്ഗാരോപിതയായ പരിശുദ്ധ മറിയത്തെപ്പോലെ ദൈവഹിതത്തിനു സമ്പൂർണമായി നമ്മെതന്നെ സമർപ്പിച്ചുകൊണ്ട് യഥാർത്ഥവും നിരങ്കുഷവുമായ സ്വാതന്ത്ര്യം അനുഭവിക്കാൻ ഇടയാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
സഭയുടെ അജപാലന ശൈലിയിലും ക്രമീകരണങ്ങളിലും കാലോചിതമായി സ്വീകരിക്കേണ്ട മാറ്റങ്ങളെയും പരിഷ്കരണങ്ങളെയുംകുറിച്ചു ആഴമായി ചിന്തിക്കേണ്ട ദിവസങ്ങളാണിതെന്നു പിതാക്കന്മാരെ മേജർ ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു. സഭയുടെ സൂനഹദോസാത്മകത അതിന്റെ എല്ലാ അർത്ഥത്തിലും, സഭാജീവിതത്തിലും പ്രവർത്തനങ്ങളിലും ആവിഷ്കരിക്കുന്നതിനുവേണ്ട സത്വരമായ നടപടികളെക്കുറിച്ചു പര്യാലോചിക്കാൻ ഈ സിനഡ് സമ്മേളനം ഉപകരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച മാർ റാഫേൽ തട്ടിൽ, അതിനുപകരിക്കുന്ന തുറവിയുള്ളതും ഉദാരവുമായ സമീപനം ശുശ്രൂഷ മേഖലകളിൽ ഉറപ്പുവരുത്തണമെന്ന് സിനഡ് പിതാക്കന്മാരോട് ആവശ്യപ്പെട്ടു. പൗരോഹിത്യത്തിന്റെയും മെത്രാഭിഷേകത്തിന്റെയും ജൂബിലി ആഘോഷിക്കുന്ന അഭിവന്ദ്യ പിതാക്കന്മാരുടെ മേല്പട്ട ശുശ്രൂഷയെ അനുസ്മരിച്ചുകൊണ്ട് മേജർ ആർച്ചുബിഷപ്പ് അവരെ അഭിനന്ദിക്കുകയും, അവരോടു സഭയുടെ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഓഗസ്റ്റ് 29 വെള്ളിയാഴ്ച സിനഡ് സമാപിക്കും.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
