News - 2026
ഭയന്നാണ് കഴിയുന്നത്, ജനങ്ങള്‍ അനുഭവിക്കുന്നത് കടുത്ത അരക്ഷിതാവസ്ഥ: വീണ്ടും ആശങ്ക പ്രകടിപ്പിച്ച് നൈജീരിയൻ മെത്രാൻ സമിതി
പ്രവാചകശബ്ദം 28-02-2026 - Saturday
അബൂജ: നൈജീരിയയില്‍ നടക്കുന്ന ആക്രമണങ്ങളും മരണവും ഭയന്ന് നിരവധി കർഷകർ തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് മടങ്ങാൻ മടിക്കുന്നുണ്ടെന്ന് നൈജീരിയൻ മെത്രാൻ സമിതി. അബൂജയിൽ ഫെബ്രുവരി 19 മുതൽ 26 വരെ തീയതികളിലായി നടന്ന പ്ലീനറി അസംബ്ലിയുടെ അവസാനം പുറത്തുവിട്ട പ്രസ്താവനയിൽ, രാജ്യത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥയിൽ തങ്ങളുടെ ആശങ്ക മെത്രാന്മാർ വ്യക്തമാക്കി. നൈജീരിയയുടെ ഭാവിയും സുരക്ഷയും നൈജീരിയക്കാരുടെ കൈയിലാണെന്ന് ഓർമ്മിപ്പിച്ചും, തങ്ങളുടെ പ്രസിഡന്റിന് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും എന്നാൽ കൂടുതൽ ഫലവത്തായ പ്രവർത്തനങ്ങൾ ആവശ്യപ്പെടുകയാണെന്നും മെത്രാൻ സമിതി പ്രസ്താവിച്ചു.
മൗലികവാദ ഇസ്ലാമിൽ ചേരുന്നതിന് നിരസിച്ച ക്രൈസ്തവരും ഇസ്ലാം മതവിശ്വാസികളുമടങ്ങുന്ന ഇരുനൂറോളം പേരെ പത്തോളം വരുന്ന ജിഹാദി മുസ്ലിമുകൾ അടുത്തിടെ ക്വാര സംസ്ഥാനത്തെ വോറൊ, നുകു എന്നീ ഗ്രാമങ്ങളിൽ വധിച്ചത് മെത്രാന്മാർ അനുസ്മരിച്ചു. മധ്യ നൈജീരിയയിൽ അടുത്തിടെ നിരവധി വിദ്യാർത്ഥികളും ക്രൈസ്തവ വിശ്വാസികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നും സഭാനേതൃത്വം തങ്ങളുടെ പ്രസ്താവനയിൽ കുറിച്ചു. ആക്രമണങ്ങളും മരണവും ഭയന്ന് നിരവധി കർഷകർ തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് മടങ്ങാൻ മടിക്കുന്നുണ്ടെന്ന് മെത്രാന്മാർ ഓർമ്മിപ്പിച്ചു.
കച്ചവടം പോലെ മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും അക്രമിസംഘങ്ങളുടെ ആക്രമണം ഭയന്നാണ് കഴിയുന്നത്. പലരും അഭയാർത്ഥി ക്യാമ്പുകളിൽ തുടരാനാണ് ശ്രമിക്കുന്നത്. ഭീകരരെ അറസ്റ്റ് ചെയ്യുന്നതിലും വിധിക്കുന്നതിലും ഉള്ള താമസവും, അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് എളുപ്പത്തിൽ ലഭിക്കുന്ന ജാമ്യവും സ്വാതന്ത്ര്യവും സർക്കാരിന്റെ പ്രവർത്തനങ്ങളെയും ഉദ്ദേശശുദ്ധിയേയും സംശയിക്കാൻ കാരണമാകുന്നതാണെന്നും മെത്രാന് സമിതി ചൂണ്ടിക്കാട്ടി. നൈജീരിയയുടെ സുരക്ഷിതത്വവും ഭാവിയും നമ്മുടെ തന്നെ കൈകളിലാണെന്നും, ദൈവത്തിന്റെ സഹായത്തോടെ നാമത് ഉറപ്പാക്കണമെന്നും മെത്രാന്മാർ ആവശ്യപ്പെട്ടു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️
















