News - 2026

“ഇതുപോലൊരു സാഹചര്യം ഞങ്ങൾ ഒരിക്കലും നേരിട്ടിട്ടില്ല”: വിശുദ്ധ നാട്ടിലെ ദയനീയാവസ്ഥ വിവരിച്ച് ക്രൈസ്തവ നേതാവ്

പ്രവാചകശബ്ദം 19-03-2026 - Thursday

ജെറുസലേം: ഇസ്രായേൽ, അമേരിക്ക, ഇറാൻ എന്നിവ ഉൾപ്പെടുന്ന പുതിയ യുദ്ധം വിശുദ്ധ നാടിന്റെ സാഹചര്യത്തെ അതീവ ദയനീയമാക്കിയെന്ന വെളിപ്പെടുത്തലുമായി ക്രൈസ്തവ നേതാവ്. ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റിന്റെ വികസന ഓഫീസിന്റെ ഡയറക്ടറും മുതിർന്ന സഭാ ഉദ്യോഗസ്ഥനുമായ ജോർജ്ജ് അക്രൂഷാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. വിശുദ്ധ നാട്ടിലെ ക്രിസ്ത്യാനികൾ ആഴത്തിലുള്ള ഭയത്തിലും അനിശ്ചിതാവസ്ഥയിലുമാണ് കഴിയുന്നതെന്നും നിലവിലെ സാഹചര്യം മുന്‍പ് അനുഭവിച്ചതിൽ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

സുരക്ഷ, ഉപജീവനമാർഗങ്ങൾ, സമൂഹങ്ങളുടെ ഭാവി എന്നീ നിരവധി കാര്യങ്ങളെ കുറിച്ച് തങ്ങള്‍ ആശങ്കാകുലരാണ്. മുൻകാലങ്ങളിൽ നിരവധി സംഘർഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവമുണ്ടായ സാഹചര്യമാണിത്. ദൈനംദിന ജീവിതം, പ്രത്യേകിച്ച് ജെറുസലേമിലും പരിസര പ്രദേശങ്ങളിലും, സാരമായി തടസ്സപ്പെട്ടിരിക്കുന്നു. റോക്കറ്റ് ആക്രമണങ്ങളുടെയും മിസൈലുകളിൽ നിന്നുള്ള അവശിഷ്ടങ്ങളുടെയും നിരന്തരമായ ഭീഷണി വിശുദ്ധ നാട്ടിലെ ജനം നേരിടുന്നു. പഴയ നഗരത്തിൽ, പ്രധാനപ്പെട്ട മതസ്ഥലങ്ങൾക്ക് സമീപം അവശിഷ്ട്ടങ്ങള്‍ പതിച്ചിട്ടുണ്ട്.

അതേസമയം തെക്കൻ ഇസ്രായേലിൽ, ക്രിസ്ത്യൻ കുടുംബങ്ങളുടേതുൾപ്പെടെയുള്ള വീടുകൾക്ക് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതിർത്തി കടന്നുള്ള റോക്കറ്റ് ആക്രമണത്തിന്റെ ഭീഷണിയിലാണ് വടക്കൻ പ്രദേശങ്ങളും. സംഘർഷം ഗുരുതരമായ മാനുഷിക വെല്ലുവിളികൾക്കും കാരണമായിട്ടുണ്ട്. ഇസ്രായേലിലെ ആയിരക്കണക്കിന് പലസ്തീൻ തൊഴിലാളികളുടെ ജോലി സഞ്ചാര നിയന്ത്രണങ്ങൾ മൂലം ഇല്ലാതായി. ഇത് ക്രിസ്ത്യൻ സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ ബാധിച്ചു. ഗാസയിൽ, സഹായ വിതരണങ്ങൾ നിർത്തിവച്ചത് ആശുപത്രികളെ അവശ്യ മരുന്നുകളും സാധനങ്ങളും ഇല്ലാതെ ബുദ്ധിമുട്ടിലാക്കിയെന്നും മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ സ്ഥിതി ദയനീയമാകുകയാണെന്നും അദ്ദേഹം പറയുന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »