News
എബോള; ദശലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഉഗാണ്ടൻ ക്രൈസ്തവ രക്തസാക്ഷികളുടെ അനുസ്മരണം നീട്ടി
പ്രവാചകശബ്ദം 25-05-2026 - Monday
കംപാല: എല്ലാ വര്‍ഷവും ദശലക്ഷകണക്കിന് ക്രൈസ്തവര്‍ പങ്കെടുക്കുന്ന ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച ഉഗാണ്ടൻ രക്തസാക്ഷികളുടെ അനുസ്മരണ ചടങ്ങ് എബോള വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നീട്ടി. 1885- 1887 കാലയളവില്‍ കബാക്കയിലെ രാജാവ് മവാങ്ക രണ്ടാമന്റെ കാലത്ത് ക്രൈസ്തവ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച ഉഗാണ്ടൻ രക്തസാക്ഷികളുടെ അനുസ്മരണം രാജ്യത്തെ ഏറ്റവും വലിയ ക്രൈസ്തവ സംഗമമാണ്. രക്തസാക്ഷികളുടെ തിരുനാൾ ദിനമായ ജൂൺ 3ന് ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 4 ദശലക്ഷം തീർത്ഥാടകരാണ് ദേവാലയത്തിൽ എത്തിച്ചേരുന്നത്.
കഠിനമായ പീഡനങ്ങൾക്കിടയിലും യേശുവിനോടുള്ള അചഞ്ചല വിശ്വാസവും സാക്ഷ്യവും വഴി ആഫ്രിക്കയിലെ എല്ലാ കത്തോലിക്ക വിശ്വാസികള്‍ക്കും വലിയ ബോധ്യങ്ങള്‍ സമ്മാനിച്ചവരാണ് ഉഗാണ്ടന്‍ രക്തസാക്ഷികള്‍. കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അടുത്തിടെയുണ്ടായ എബോള വൈറസ് ബാധ വലിയ ഭീഷണി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് തീര്‍ത്ഥാടന സംഗമം മാറ്റിവെയ്ക്കുവാന്‍ ഉഗാണ്ടന്‍ സഭ തീരുമാനമെടുത്തത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നു സഭാനേതൃത്വവുമായി നടത്തിയ സംഭാഷണത്തിന് ശേഷം ഉഗാണ്ടയുടെ പ്രസിഡന്‍റ് യോവേരി കഗുട്ട മുസേവേനി മാധ്യമങ്ങളെ അറിയിച്ചു.
1885നും 1887 ഇടയിൽ മവാങ്ക രാജാവിന്റെ ഭരണകാലത്താണ് 22 കത്തോലിക്കരും, 23 ആംഗ്ലിക്കൻ വിശ്വാസികളും ക്രൂരമായ മതമർദ്ദനം ഏറ്റുവാങ്ങി കൊല്ലപ്പെടുന്നത്. ബബന്‍ഡന്‍ ഭരണാധികാരിയായിരുന്ന വാന്‍ഗായുടെ അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തികളില്‍ നിന്നും, സ്വവര്‍ഗ്ഗ ലൈംഗീക ചൂഷണങ്ങളില്‍ നിന്നും വിശുദ്ധ ചാള്‍സ് തന്റെ സഹപ്രവര്‍ത്തകരെ സംരക്ഷിച്ചിരിന്നു. വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച ചാള്‍സ് ലവാങ്ങയേയും, അദ്ദേഹത്തിന്റെ സഹചാരികളേയും 1964 ജൂണ്‍ 22ന് പോൾ ആറാമൻ മാർപാപ്പയാണ് വിശുദ്ധരായി പ്രഖ്യാപിച്ചത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



















