News - 2025
"സമാധാനത്തിന്റെ ഘടകങ്ങൾ പരസ്പര ബഹുമാനവും സഹിഷ്ണുതയും" മാർപാപ്പയുടെ കെനിയ സന്ദർശനം ആരംഭിച്ചു.
അഗസ്റ്റസ് സേവ്യർ 26-11-2015 - Thursday
കെനിയൻ സന്ദർശനത്തിലെ സുരക്ഷാ ഭീഷണികളെ പറ്റി, ഏഴു മണിക്കൂർ നീണ്ട വിമാനയാത്രയ്ക്കിടയ്ക്ക് പത്രറിപ്പോർട്ടർമാർ ചോദിച്ചപ്പോൾ, തന്നെ അലോസരപ്പെടുത്തുന്ന സുരക്ഷാ ഭീഷണി കൊതുകുകളാണെന്ന് അദ്ദേഹം ഫലിത രൂപത്തിൽ മറുപടി പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന 74 റിപ്പോർട്ടർമാരെയും പിതാവ് വ്യക്തിപരമായി സ്വാഗതം ചെയ്തു.
പത്രപ്രവർത്തകരുമായുള്ള അനൗപചാരിക സംഭാഷണത്തിനിടെ, അദ്ദേഹം, ഒരിക്കൽ പോലും മുസ്ലീം ഭീകരരുടെ പാരിസ് ആക്രമണത്തെ പറ്റിയോ, വിവിധ രാജ്യങ്ങൾ പുറപ്പെടുവിച്ചിട്ടുള്ള സുരക്ഷാ മുന്നറിയിപ്പുകളെ പറ്റിയോ സംസാരിക്കുകയുണ്ടായില്ല.
നെയ്റോബിയിലെ ജോമോ കെനിയാറ്റ വിമാനത്താവളത്തിൽ കെനിയൻ പ്രസിഡന്റ് ഉഹ്റു കെനിയാറ്റയും സംഘവും ചേർന്ന് പിതാവിനെ സ്വീകരിച്ചു. സ്ത്രീകളുടെ ഒരു ചെറിയ സംഘം, കെനിയൻ ആചാരക്രമമനുസരിച്ച് നൃത്തം ചെയ്തും കുരവയിട്ടും, മാർപാപ്പയ്ക്ക് സ്വാഗതമരുളി . മാർപാപ്പ സഞ്ചരിച്ച വഴികളുടെ ഇരുവശത്തുമുള്ള ഓഫീസുകളിൽ നിന്നും കമ്പനികളിൽ നിന്നും ജോലിക്കാർ പുറത്തിറങ്ങി, റോഡിനിരുവശവുമായി നിന്ന് അദ്ദേഹത്തിന് സ്വാഗതം പറഞ്ഞു.
പിന്നീട് കെനിയ സ്റ്റേറ്റ് ഹൗസിൽ നടന്ന ഔദ്യോഗിക സ്വീകരണത്തിൽ, പ്രസിഡന്റ്, പൗരപ്രമുഖർ, നയതന്ത തലത്തിലെ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പടെ അനവധി പേർ പങ്കെടുത്തു.
കെനിയയിൽ ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുമെന്നും, അത് ആഫ്രിക്കയിലൊട്ടാകെ മാതൃകയായി മാറുമെന്നും, അദ്ദേഹം പ്രത്യാശിച്ചു. അതിന്, മതപരവും വംശീയവുമായ ഭിന്നതകൾ ഇല്ലാതായി , സമൂഹത്തിൽ വിശ്വാസവും യോജിപ്പും ശക്തി പ്രാപിക്കട്ടെ എന്ന് പിതാവ് ആശംസിച്ചു.
"സ്പർദ്ധയുടെയും അക്രമത്തിന്റെയും ഭീകരതയുടെയും മൂലകാരണങ്ങൾ ഭയവും അവിശ്വാസവും തൊഴിലില്ലായ്മയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും ജനിക്കുന്ന, നിരാശയുമാണ്. മതപരവും, വംശീയവും, സാമ്പത്തികവുമായി, ഇപ്പോൾ നമ്മുടെ സമൂഹത്തിൽ ദൃശ്യമാകുന്ന വിഭാഗീയതയ്ക്കുള്ള പരിഹാരം, നമ്മുടെയടുത്തു തന്നെയുണ്ട്. എല്ല മനുഷ്യരും വിഭാഗീയത മറന്ന്, അനുരഞ്ജനത്തിനും സമാധാനത്തിനുമായി, മനസ്സിലേറ്റിട്ടുള്ള മുറിവുകൾക്ക് കാരണക്കാരായവർക്ക് മാപ്പ് നൽകി കൊണ്ട്, പുതിയൊരു ജീവിതത്തിനായി പരിശ്രമിക്കണം."
വിദേശ രാജ്യങ്ങളുടെ കോളനി വാഴ്ച്ച, ആഫ്രിക്കൻ രാജ്യങ്ങളിൽ കൃത്രിമമായ അതിരുകൾ സൃഷ്ടിച്ചെന്നും, അത് ഈ ഭൂഖണ്ഡത്തിൽ വലിയ സംഘർഷങ്ങൾക്കും യുദ്ധത്തിനും കാരണമായിട്ടുണ്ടെന്നും, പ്രസിഡന്റ് കെനിയാറ്റ പറഞ്ഞു. വംശീയവും മതപരവുമായ സ്വാർത്ഥതയും, ഒരളവുവരെ, ഇവിടത്തെ സമാധാനഭംഗത്തിന് കാരണമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാരീസിൽ ഉടനെ നടക്കാനിരിക്കുന്ന UN ക്ലൈമറ്റ് കോൺഫ്രൻസിനെ പരാമരശിച്ച്, ദൈവ സൃഷ്ടികളുടെ പരിപാലനത്തിൽ, ആഫ്രിക്കയുടെ പരമ്പരാഗത സംസ്ക്കാരം, വലിയ പ്രാധാന്യമാണ് കൊടുക്കുന്നതെന്നും, ഭൂമിയിലെ ജൈവവ്യവസ്ഥിതിയെ നശിപ്പിക്കാതെയുള്ള, ഒരു സാമ്പത്തിക വളർച്ചാ മോഡലാണ് ഇപ്പോൾ ലോകം ലക്ഷ്യമിട്ടു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ശ്രോതാക്കളെ ഓർമിപ്പിച്ചു.
ഇവിടത്തെ മലനിരകളും, അരുവികളും, പുൽമേടുകളം, കാടുകളുമെല്ലാം ഈ രാജ്യത്തെ മനോഹരമാക്കുന്നു. പ്രകൃതി വിഭവങ്ങൾ കൊണ്ടും ഈ രാജ്യം അനുഗ്രഹീതമാണ്. "
"ഇതെല്ലാം ഒരു ദൈവാനുഗ്രഹമാണ്. നമ്മൾ അനുഭവിക്കുന്ന ഈ മനോഹരമായ ഭൂമി, ഒരു ദോഷവും വരുത്താതെ, വരും തലമുറയിലേക്ക് കൈമാറേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്."
"യുവാക്കളുടെ ജനസംഖ്യ വളരെ കൂടുതലുള്ള ഒരു രാജ്യമാണ് കെനിയ . അത് ഒരു അനുഗ്രഹമാണ്. പക്ഷേ, അവർക്കെല്ലാം ജോലി ലഭിക്കുമ്പോൾ മാത്രമേ ആ അനുഗഹം പൂർത്തിയാകുന്നുള്ളു. "
ഭരണ തലത്തിൽ തീരുമാനങ്ങളെടുക്കുന്നവർ, യുവജനങ്ങളുടെ തൊഴിലില്ലായ്മയുടെ പരിഹാരത്തിന്, ഏറ്റവും വലിയ പ്രാധാന്യം നൽകണമെന്ന് പിതാവ് ഓർമിപ്പിച്ചു
കെനിയയിലെ രാഷ്ട്രീയ സമ്പത്തിക നേതാക്കൾ അടങ്ങുന്ന തന്റെ ശ്രോതാക്കളോട്, പിതാവ് പറഞ്ഞു: 'കൂടുതൽ കൊടുക്കപ്പെട്ടവരിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. നീതിമാൻമാരും സത്യസന്ധരുമായ ഒരു രാഷ്ട്രീയ-സാമൂഹ്യ നേതൃത്വം നമുക്കുണ്ടായിരുന്നു എന്ന്, യുവജനങ്ങൾ തിരിഞ്ഞു നോക്കി പറയാനിട വരുമ്പോൾ, അത് ഈ രാജ്യത്തെ മുതിർന്നവർക്ക് യുവജനങ്ങൾ കൊടുക്കുന്ന വലിയ ബഹുമതിയായിരിക്കും.അതിനു വേണ്ടി നമ്മൾ പരിശ്രമിക്കുക."
"പാവങ്ങളോട് കരുണയുള്ളവരായിരിക്കുക, യുവജനങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുവാൻ സഹായിക്കുക. പ്രകൃതി വിഭവങ്ങളും മനുഷ്യ വിഭവങ്ങളും തുല്യമായി പങ്ക് വെയ്ക്കുക. അതു വഴി, ദൈവം അനുഗ്രഹിച്ച് ഈ രാജ്യത്തിന് ലഭിച്ചിരിക്കുന്ന നന്മകൾl പൂർണ്ണ ഫലമണിയാൻ ഇട വരട്ടെ!" മാർപാപ്പ ആശംസിച്ചു.
Source: http://www.catholicnews.com