News - 2024

ഭൂമിയുടെ ശ്വാസകോശത്തെ സംരക്ഷിക്കണമെന്ന ആഹ്വാനവുമായി ലാറ്റിന്‍ അമേരിക്കൻ മെത്രാന്മാർ

സ്വന്തം ലേഖകന്‍ 24-08-2019 - Saturday

പെറു: 'ഭൂമിയുടെ ശ്വാസകോശം' എന്ന വിശേഷണമുള്ള ആമസോൺ മഴക്കാടുകൾ വൻ അഗ്നിബാധക്ക് ഇരയായി കത്തിയെരിയുമ്പോൾ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന ആഹ്വാനവുമായി ലാറ്റിനമേരിക്കൻ മെത്രാന്മാർ രംഗത്ത്. അഗ്നിബാധയെ ലോകം മുഴുവനുമുള്ള ജനത ഗൗരവത്തോടെ കാണണമെന്ന് 'വി റൈസ് ഔർ വോയിസ് ഫോർ ദി ആമസോൺ' എന്ന തലക്കെട്ടിൽ ലാറ്റിനമേരിക്കൻ മെത്രാൻമാരുടെ ഏകോപനസമിതി (CELAM) പുറത്തുവിട്ട കത്തിൽ പറയുന്നു. സമിതി അധ്യക്ഷനായ ആർച്ച് ബിഷപ്പ് മിഗ്വെൽ കബ്രാലും രണ്ട് ഉപാധ്യക്ഷൻമാരും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. ഇപ്പോൾ സംഭവിച്ചിരിക്കുന്ന ഗൗരവമേറിയ വിപത്ത്, ഒരു പ്രദേശത്തെ മാത്രം ബാധിക്കുന്നതല്ലെന്നും ലോകത്തെ മുഴുവനായി ബാധിക്കുന്നതാണെന്നും അതിനാല്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നും അവർ അഭ്യര്‍ത്ഥിച്ചു.

സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി വനങ്ങള്‍ അഗ്നിക്കിരയാക്കി തെളിച്ചെടുക്കുന്ന വേട്ടക്കാരും, മരംവെട്ടുകാരുമാണ് അഗ്നിബാധക്ക് കാരണമെന്ന് പ്രകൃതി സംരക്ഷണ പ്രസ്ഥാനങ്ങളും, ഗവേഷകരും പറയുന്നതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ലോകത്തെ 20 ശതമാനം ഓക്സിജൻ ആമസോൺ കാടുകളിൽ നിന്നാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. വന സമ്പത്ത് നഷ്ടമായാൽ കാർബണിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുകയും അത് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ആമസോൺ സിനഡ് പ്രകൃതി സംരക്ഷണത്തെക്കുറിച്ചു കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയേക്കുമെന്നാണ് സൂചന.


Related Articles »