News - 2024

ഇറാഖി പ്രക്ഷോഭം കനത്തു: ത്രിദിന ഉപവാസ പ്രാർത്ഥനക്ക് ആഹ്വാനവുമായി കർദ്ദിനാൾ സാക്കോ

സ്വന്തം ലേഖകന്‍ 13-11-2019 - Wednesday

ബാഗ്ദാദ്: ഇറാഖില്‍ മാസങ്ങളായി നീളുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിച്ചതോടെ ത്രിദിന ഉപവാസ പ്രാർത്ഥനക്ക് ആഹ്വാനവുമായി കൽദായ പാത്രിയർക്കീസ് കർദ്ദിനാൾ റാഫേൽ സാക്കോ. തൊഴിലിലായ്മയും സാമ്പത്തിക മാന്ദ്യവും കൂടുതലായി ബാധിക്കുന്നത് ഇടത്തരക്കാരെയാണെന്നും ഭരണകൂട വിരുദ്ധ പ്രക്ഷോഭകർക്കു നേരെ നടന്ന പോലീസ് അതിക്രമങ്ങളെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ പതിനൊന്നാം തീയതിയാണ് സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനു ഉപവാസ പ്രാര്‍ത്ഥനക്ക് അദ്ദേഹം ആഹ്വാനം നല്‍കിയത്. നവംബർ നാലിന് ഇറാഖിളെ വിവിധ സഭാനേതാക്കളോടൊപ്പം ബാഗ്ദാദ് സെന്‍റ് ജോസഫ് കത്തീഡ്രലിൽ എക്യൂമെനിക്കൽ സമ്മേളനത്തിനിടെ ചൊല്ലിയ പ്രാർത്ഥന എല്ലാ ഭവനങ്ങളിലും ഉരുവിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2003-ലെ യു എസ് അധിനിവേശത്തിനു ശേഷം, ഇറാഖി സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയ ഭരണകൂടത്തിന്റെ അഭാവമാണ് സ്ഥിതിഗതികൾ സങ്കീർണമാക്കുന്നത്. യുവജനങ്ങളുടെ വിശ്വാസം നേടിയെടുത്തു, ധീരമായ തീരുമാനങ്ങളിലൂടെ സാമ്പത്തിക സമത്വം രാജ്യത്തു നടപ്പിലാക്കുവാൻ ഭരണകൂടം തയാറാകണം. അതിനായി സ്വദേശത്തു നിന്നും പലായനം ചെയ്ത അനുഭവ സമ്പന്നരെ തിരിച്ചു കൊണ്ടുവന്നു ഉത്തരവാദിത്തം ഏൽപ്പിക്കണമെന്നുമാണ് പൊതുവില്‍ ഉയരുന്ന ആവശ്യം. ബാഗ്ദാദ് സഹായമെത്രാൻ മോൺസിഞ്ഞോർ ശ്ലേമോൻ വാർഡുനി ഇക്കാര്യം പരസ്യമായി പങ്കുവെച്ചിട്ടുണ്ട്.

യുവജനങ്ങളെയും പാവപ്പെട്ടവരെയും അവഗണിച്ചു സ്വന്തം താല്പര്യങ്ങളുമായി മുന്നോട്ട് പോവുകയാണ് ഭരണപക്ഷമെന്ന്‍ അദ്ദേഹം പറഞ്ഞു. പഠനം പൂർത്തിയാക്കിയാലും തൊഴിലില്ലായ്മയാണ് യുവ സമൂഹത്തെ പ്രക്ഷോഭത്തിന്‌ പ്രേരിപ്പിക്കുന്നത്. തെരുവീഥികളിൽ പ്രക്ഷോഭവുമായി തുടരുന്നവർ ലോകശ്രദ്ധ ലഭിക്കുമെന്നും അതുവഴി പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. അതേസമയം, വിപ്ലവകരമായ പോരാട്ടത്തിനിടെ മരണസംഖ്യ മൂന്നൂറിലധികമാവുകയും പരിക്കേറ്റവരുടെ എണ്ണം പതിനാറായിരം കടക്കുകയും ചെയ്തു. ഉപവാസവും പ്രാർത്ഥനയും വഴിയാണ് പോരാട്ടത്തില്‍ സഭയ്ക്ക് പിന്തുണ നല്‍കാനാകുന്നതെന്ന്‍ മോൺസിഞ്ഞോർ ശ്ലേമോൻ വാർഡുനി പറയുന്നു.


Related Articles »