Life In Christ - 2024

സമാധാന വക്താക്കളെ ലോകത്തിന് ഇന്നാവശ്യം: കറാച്ചി ആര്‍ച്ച് ബിഷപ്പ് ജോസഫ് കൗട്ട്‌സ്

സ്വന്തം ലേഖകന്‍ 05-01-2020 - Sunday

കറാച്ചി: സമാധാനത്തിന്‍റെ സൂക്ഷിപ്പുക്കാരെ ലോകത്തിന് ഇന്നാവശ്യമാണെന്ന്‍ ഓര്‍മ്മിപ്പിച്ച് കറാച്ചി ആര്‍ച്ച് ബിഷപ്പ് ജോസഫ് കൗട്ട്‌സിന്റെ പുതുവത്സര സന്ദേശം. ജനുവരി ഒന്നിന് സെന്‍റ് പാട്രിക്ക് കത്തീഡ്രലിൽ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ നല്‍കിയ വചന സന്ദേശത്തില്‍ ലോക സമാധാന ദിനത്തിന്‍റെ പ്രമേയമായി ഫ്രാൻസിസ് മാർപാപ്പാ തിരഞ്ഞെടുത്ത "സംവാദത്തിലും അനുരഞ്ജനത്തിലും, പാരിസ്ഥിക മാനസാന്തരത്തിലും അടിത്തറയിട്ട പ്രത്യാശയുടെ മാർഗ്ഗമായ സമാധാനം" എന്ന വിഷയത്തെ ആര്‍ച്ച് ബിഷപ്പ് പ്രത്യേകം അനുസ്മരിച്ചു. വ്യത്യസ്ഥ പ്രത്യയശാസ്ത്രങ്ങൾക്കും അഭിപ്രായങ്ങൾക്കും അതീതമായി സത്യം അന്വേഷിക്കുന്ന സ്ത്രീ പുരുഷന്മാര്‍ തമ്മിൽ തുറന്ന സംവാദമില്ലെങ്കിൽ ഒരാൾക്കും യഥാർത്ഥത്തിൽ സമാധാനം കൈവരിക്കാനാവില്ലായെന്നും പറഞ്ഞു.

ലോകത്തിന് ശൂന്യമായ വാക്കുകൾ ആവശ്യമില്ല, മറിച്ച് ബോധ്യപ്പെട്ട സാക്ഷികളും, സമാധാനത്തിന്‍റെ കരവേലക്കാരും, ഒഴിവാക്കലുകളോ കൃത്രിമത്വങ്ങളോ ഇല്ലാതെയുള്ള തുറവുള്ള സംവാദങ്ങളുമാണ്. സമാധാനം എന്നത് നിരന്തരമായി നിർമ്മിക്കേണ്ട ഒരു കെട്ടിടമാണ്. ഇന്നത്തെ ലോകത്തിന് സഹോദരങ്ങളെപ്പോലെ ഒരുമിച്ച് ജീവിക്കാനും മൂല്യങ്ങൾ അറിയാനും എല്ലാവരേയും ക്ഷണിക്കുന്ന അവസരങ്ങൾ ആവശ്യമാണ്. ഒരു 'സംവാദ സംസ്കാരം' സ്വീകരിക്കുന്നതിനും 'യുദ്ധത്തിന് അറുതി വരുത്തുന്നതിനും, സംഘർഷങ്ങൾ, പാരിസ്ഥിതിക തകർച്ച, ലോകം അഭിമുഖീകരിക്കുന്ന ധാർമ്മികവും സാംസ്കാരികവുമായ തകർച്ച എന്നിവ ഒഴിവാക്കുന്നതിനും പ്രാധാന്യം നല്‍കേണ്ടിയിരിക്കുന്നു.

സമാധാനത്തിനായി ഏപ്രിൽ 11 ന് ഫ്രാൻസിസ് മാർപാപ്പ ദക്ഷിണ സുഡാനിലെ നേതാക്കളുടെ മുമ്പിൽ മുട്ടുകുത്തി അവരുടെ കാലിൽ ചുംബിച്ചതിനെയും, ഫെബ്രുവരിയിൽ അബുദാബിയിൽ അൽ-അസ്ഹറിന്‍റെ ഇമാമിനെ കണ്ടുമുട്ടുകയും ചരിത്രപരമായ 'മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള പ്രമാണത്തിൽ' ഒപ്പുവെക്കുകയും ചെയ്തതിനെയും ആര്‍ച്ച് ബിഷപ്പ് സ്മരിച്ചു. സമാധാനം നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ സമാധാനം സാധ്യമാണെന്നാണ് പാപ്പായുടെ ഈ പ്രവര്‍ത്തികള്‍ നമ്മെ ഓർമ്മപ്പെടുത്തുന്നതെന്നും അതിനായി നമ്മുടെ ഹൃദയത്തിൽ നിന്ന് വിദ്വേഷത്തെ മാറ്റി ഒരുമിച്ച് പ്രവർത്തിക്കണമെന്നും സമാധാനത്തിനും പരസ്പര സ്നേഹത്തിനും വേണ്ടി പ്രവർത്തിക്ക​ണമെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.


Related Articles »