News - 2024

ISIS നടത്തി കൊണ്ടിരിക്കുന്ന വംശഹത്യയ്ക്കെതിരെ പ്രതികരിക്കുക: UN കോൺഫറൻസ്

അഗസ്റ്റസ് സേവ്യര്‍ 04-05-2016 - Wednesday

മദ്ധ്യപൂർവ്വദേശത്ത് ഇസ്ലാമിക് സ്റ്റേറ്റ് നടത്തി കൊണ്ടിരിക്കുന്ന വംശഹത്യ അവസാനിപ്പിക്കാൻ യുണൈറ്റഡ് നേഷൻസ്സ് ഇടപെടണമെന്ന് ഏപ്രിൽ 28-ന് നടന്ന UN കോൺഫ്രൻസിലെ അംഗങ്ങൾ ആവശ്യപ്പെട്ടു.

'Knights of Columbus'ന്റെ CEO- കാൾ ആന്റേർസണും, കോൺഫ്രൻസിൽ സംസാരിച്ച മറ്റുള്ളവരും, മതവിശ്വാസത്തിന്റെ പേരിൽ ജനവിഭാഗങ്ങൾ പീഡിപ്പിക്കപ്പെടുന്നത് അവസാനിപ്പിക്കാനായി ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് ഒന്നടങ്കം ആവശ്യപ്പെട്ടു. സിറിയയിലെ അഭ്യന്തര യുദ്ധവും ഇസ്ലാമിക് തീവ്രവാദികളുടെ ഭീകരതയും ഒത്തുചേർന്ന് ജനവിഭാഗങ്ങളുടെ ജീവിതം ദുരിതമയമായിരിക്കുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ വംശഹത്യാനീക്കങ്ങൾ നേരിട്ടനുഭവിച്ചിട്ടുള്ളവരും അത്തരം പ്രവർത്തികൾ നേരിട്ടു കണ്ടിട്ടുള്ളവരുമായ നിരവധി പേർ കോൺഫ്രൻസിൽ പങ്കെടുത്തിരിന്നു. UN-ലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച് ബിഷപ്പ് ബെർണാഡിറ്റോ ഔസയാണ് ആരംഭ പ്രഭാഷണം നടത്തിയത്.

സിറിയയിലെ വംശഹത്യയെ പറ്റി 'Knightis of Columbus', 'Defense of Christians' എന്നീ സംഘടനകൾ ചേർന്നു തയ്യാറാക്കിയ 278 പേജുള്ള റിപ്പോർട്ട് ആധാരമാക്കിയായിരുന്നു UN - ലെ ചർച്ചകൾ. കഴിഞ്ഞ മാർച്ചിൽ US സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിക്ക് ഈ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് അദ്ദേഹം ISIS- ന്റെ പ്രവർത്തികളെ വംശഹത്യയെന്ന് വിശേഷിപ്പിച്ചത്.

സിറിയയിലെ 22 ദശലക്ഷം വരുന്ന ജനങ്ങളിൽ പകുതിയിൽ കൂടുതൽ പേർ അടിയന്തിരമായ മാനുഷിക പരിഗണന അർഹിക്കുന്നവരാണെന്ന് UN വിലയിരുത്തി. 4 ദശലക്ഷം സിറിയക്കാർ അഭയാർത്ഥികളായി സിറിയയ്ക്ക് പുറത്ത് ജീവിക്കുന്നു എന്നാണ് കണക്ക്.

2014 മുതൽ ഇന്നുവരെ ലോകത്തിലുള്ള വിവിധ രൂപതകളും ക്രിസ്തീയ സംഘടനകളുമായി യോജിച്ച് 'Knights of Columbus', 10.5 ദശലക്ഷം ഡോളറിന്റെ സഹായങ്ങൾ മദ്ധ്യപൂർവ്വദേശത്തുള്ള അഭയാർത്ഥികൾക്ക് എത്തിച്ചു കൊടുക്കുകയുണ്ടായെന്ന് സംഘടനയുടെ CEO ആന്റേർസൺ മാധ്യമങ്ങളെ അറിയിച്ചു.

കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്നും അന്താരാഷ്ട്ര നിയമ വ്യവസ്ഥയിൽ അവരെ വിചാരണ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഫറന്‍സ് മദ്ധ്യേ സിറിയയിലെ അലേപ്പോ നഗരത്തിൽ കഴിഞ്ഞ 18 വർഷമായി മിഷണറി പ്രവർത്തനം നടത്തിവന്ന സിസ്റ്റർ മരിയ ഡി ഗുഡ്ലോപ്പ് റോഡ്രിഗോ ക്രൈസ്തവർക്ക് അവിടെ അനുഭവിക്കേണ്ടി വരുന്ന യാതനകൾ വിവരിച്ചു.

ഇടയ്ക്കിടയ്ക്കുള്ള സ്ഫോടനങ്ങളും വെടിവെയ്പുകളുമായി തുടങ്ങി, അത് മാസങ്ങളും വർഷങ്ങളുമായി തുടരുന്നു. തകർന്നു കിടക്കുന്ന പട്ടണത്തിൽ വഴിയിൽ നിന്നും വെടിയുണ്ടകൾ പെറുക്കിയെടുത്താണ് കുട്ടികൾ കളിക്കുന്നത്, സിസ്റ്റർ പറഞ്ഞു. ഇസ്ലാമിക് തീവ്രവാദികൾ തട്ടികൊണ്ടു പോകുകയും പട്ടിണിക്കിടുകയും നിരന്തരം ബലാൽസംഗത്തിനിരയാക്കുകയും ചെയ്ത 15 വയസുള്ള യസീദി ബാലിക കോൺഫ്രൻസിൽ അവളുടെ അനുഭവങ്ങൾ വിവരിച്ചു.

ഏഴും എട്ടും വയസുള്ള പെൺകുട്ടികളെ വരെ ISIS ഭീകരർ ലൈംഗീക അടിമകളാക്കി വെച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന് സ്ലേമാൻ എന്ന മറ്റൊരു പെൺകുട്ടി പറഞ്ഞു. അവിടെ നടക്കുന്ന അതിക്രൂരമായ പീഡനങ്ങളും ലൈംഗിക ചൂഷണവും അവസാനിപ്പിക്കാൻ വേണ്ടിയാണ് താൻ തന്റെ അനുഭവങ്ങൾ ലോകത്തോട് വെളിപ്പെടുത്തുന്നത് എന്ന് ബാലിക കൂട്ടിച്ചേര്‍ത്തു.