News - 2024

പാക്കിസ്ഥാനിൽ ഏഴുവയസുള്ള ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

സ്വന്തം ലേഖകന്‍ 21-04-2020 - Tuesday

ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന താൽവാണ്ടി ഗ്രാമത്തിൽ ഏഴു വയസ്സുള്ള ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി. മുഹമ്മദ് ഷോയിബ് എന്നയാളാണ് നാദിയ എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പ്രദേശത്തെ ഒരു ഗോതമ്പ് പാടത്ത് നിന്ന് പെൺകുട്ടിയെ അവശനിലയില്‍ പിന്നീട് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുഹമ്മദ് ഷോയിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏതാനും വർഷങ്ങൾക്കു മുമ്പ് നാദിയുടെ അമ്മ മരിച്ചു പോയിരിന്നു. പിതാവായ ബൂട്ടാ മാസിഹിനൊപ്പമായിരുന്നു നാദിയ കഴിഞ്ഞിരുന്നത്.

ഏപ്രിൽ 11നു ബൂട്ടാ മാസിഹ് രാത്രി ഏഴുമണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ നാദിയയെ കണ്ടില്ല. ഉടനെതന്നെ പ്രദേശവാസികൾക്കൊപ്പം തിരച്ചിൽ ആരംഭിച്ചു. ഇതിനിടയിൽ താൽവാണ്ടിയിലെ ഒരു ഗോതമ്പ് പാടത്തു നിന്നും പെൺകുട്ടിയുടെ കരച്ചിൽ കേട്ട് അന്വേഷിച്ചു ചെന്ന ഗുലാം സാബിർ എന്നയാളാണ് നാദിയയെ ക്രൂരമായി ഉപദ്രവിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും ഇത്തരം സംഭവങ്ങളില്‍ കാര്യമായ നീക്കുപോക്ക് ഉണ്ടാകാറില്ല. ഉന്നതതലത്തില്‍ നിന്നുള്ള സമ്മര്‍ദ്ധം മൂലം പ്രതികള്‍ രക്ഷപ്പെടുകയാണ് പതിവ്.

പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടുന്ന സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ നിത്യസംഭവമാണ്. ദി മൂവ്മെൻറ് ഫോർ സോളിഡാരിറ്റി ആൻഡ് പീസ് സംഘടനയുടെ കണക്ക് പ്രകാരം ഒരു വർഷം ഏകദേശം ആയിരത്തോളം ക്രിസ്ത്യൻ, ഹൈന്ദവ പെൺകുട്ടികൾ ഇങ്ങനെ തട്ടിക്കൊണ്ടുപോകലിനു ഇരയാകുന്നുണ്ട്. തങ്ങളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ആളെ തന്നെ ഇവർക്ക് പിന്നീട് വിവാഹം ചെയ്യേണ്ട സാഹചര്യം വരികയാണ് പതിവ്. ഇതിനിടയിൽ നിർബന്ധിത മതപരിവർത്തനവും നടക്കും. ഇതെല്ലാം നടക്കുന്നത് ഭൂരിപക്ഷ മതത്തിന്റെ മൂടുപടത്തിനുള്ളിലായതിനാൽ ആഗോള നിയമ സംവിധാനങ്ങളെ പോലും പ്രതികള്‍ നോക്കുകുത്തികളാക്കുകയാണ്.


Related Articles »